അഴിമുഖം പ്രതിനിധി
ഇംഗ്ലണ്ടല്ല ഫ്രാന്‍സെന്ന് ഇപ്പോള്‍ ഐസ്‌ലന്‍ഡ് കോച്ച് ലാര്‍സ് ലാഗര്‍ബാക്കിന് മനസ്സിലായി കാണും.സ്വന്തം കാണികളുടെ മുമ്പില്‍ അങ്ങനെയങ്ങു തോറ്റു കൊടുക്കാന്‍ അവര്‍ക്കാവില്ലല്ലോ. യൂറോ കപ്പിന്റെ അവസാന ക്വര്‍ട്ടറില്‍ ഐസ്‌ലന്‍ഡിനെ മുക്കി ആതിഥേയരായ ഫ്രാന്‍സ് സെമിയില്‍ കടന്നു. രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് നീലപ്പടയുടെ വിജയം.
കളി തുടങ്ങി 12ാം മിനിട്ടില്‍ തന്നെ ഫ്രാന്‍സ് നിലപാടു വ്യക്തമാക്കി. മറ്റൗഡിയുടെ പാസില്‍ നിന്നും സുന്ദരമായ ഒരു ഇടങ്കാല്‍ ഷോട്ടോടെ ഒളിവര്‍ ജിറൗഡ് വല ചലിപ്പിച്ചു. ഐസ്‌ലന്‍ഡ് ആത്മവിശ്വസം വീണ്ടെടുക്കുന്നതിനു മുമ്പ് അടുത്ത ഗോളും വന്നു. ഇത്തവണ അവസരം ഫ്രാന്‍സിന്റെ സൂപ്പര്‍ താരം പോള്‍ പോഗ്‌ബെയ്ക്കായിരുന്നു. ഗ്രിസ്മാന്‍ തൊടുത്ത കോര്‍ണറില്‍ തലവെച്ച് പോഗ്ബ ലീഡുയര്‍ത്തി.
തുടര്‍ന്ന് ആദ്യപകുതി അവസാനിക്കുന്നതിന്റെ മുമ്പ് തന്നെ ഫ്രാന്‍സ് ലീഡ് നാലായി വര്‍ധിപ്പിച്ചു. ദിമിത്രി പയറ്റും ഗ്രിസ്മാനുമായിരുന്നു സ്‌കോറര്‍മാര്‍. രണ്ടാം പകുതിയിലും കാര്യങ്ങളില്‍ വലിയ മാറ്റമൊന്നുമുണ്ടായില്ല. 59ാം മിനിട്ടില്‍ പയറ്റ് എടുത്ത ഫ്രീകിക്ക് മനോഹരമായ ഒരു ഹെഡര്‍ ഗോള്‍ നേടി ജിറൗഡ് ഡബിള്‍ തികച്ചു.
ഐസ്‌ലന്‍ഡിന്റെ ഇടയ്ക്കിടെയുള്ള ആക്രമണങ്ങള്‍ക്ക് ഫലം കണ്ടു. സിഗര്‍ദസനും ജാര്‍നസനും ആശ്വാസ ഗോളുകള്‍ നേടി. ക്വര്‍ട്ടര്‍ വരെയെത്തിയ ശൈലി ഉപേക്ഷിച്ചാണ് ഐസ്‌ലന്‍ഡ് കളി തുടങ്ങിയത്. പ്രതിരോധം മറന്ന് ആക്രമണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഫ്രാന്‍സ് മുന്നേറ്റ നിരയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. വീഴ്ച മനസിലാക്കിയപ്പോഴേക്കും നാലു ഗോളുകള്‍ അവര്‍ വഴങ്ങി കഴിഞ്ഞിരുന്നു. ആദ്യ യൂറോ കപ്പിനെത്തി തലയിയര്‍ത്തി തന്നെയാണ് ഐസ്‌ലന്‍ഡ് മടങ്ങുന്നത്. വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ ജര്‍മ്മനിയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.
This post was last modified on December 27, 2016 4:15 pm