X

Explainer: ശ്രീലങ്കയിൽ മുസ്ലിങ്ങൾക്കു നേരെ ആക്രമണങ്ങൾ സംഘടിപ്പിക്കുന്ന ബുദ്ധമത തീവ്രവാദം

നിലവിൽ‌ ഏറ്റവും ശക്തമായ ബുദ്ധിസ്റ്റ് തീവ്രവാദ സംഘടന ബോജു ബാല സേനയാണ്. ബിബിഎസ് എന്ന് അറിയപ്പെടുന്നു.

ഈസ്റ്റർ ദിനത്തിൽ ഐസിസ് ബന്ധമുള്ള തീവ്രവാദ സംഘടനയായ നാഷണൽ തൗഫീഖ് ജമാഅത്ത് നടത്തിയ ബോംബാക്രമണം ശ്രീലങ്കയിലെ മുസ്ലിങ്ങളുടെ ജീവിതത്തെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. മുസ്ലിം വിരുദ്ധ വികാരം വളർത്തുന്നതിന് ബുദ്ധമത തീവ്രവാദ സംഘങ്ങള്‍ അടക്കമുള്ളവയ്ക്ക് ഇതൊരു ശക്തമായ കാരണമായി മാറിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മ്യാൻമറില്‍ മുസ്ലിങ്ങൾക്കെതിരെ നിലനിൽക്കുന്ന, ഭരണകൂട പിന്തുണയുള്ള ബുദ്ധതീവ്രവാദത്തിന്റെയും കൊടിയ ഹിംസകളുടെയും വാർത്തകൾക്കിടയിലാണ് ശ്രീലങ്കയിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ വരുന്നത്. ഈയടുത്ത ദിവസങ്ങളിൽ വൻതോതിലുള്ള ആക്രമണങ്ങളാണ് മുസ്ലിം പള്ളികൾക്കും മുസ്ലിങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കും നേരെ നടന്നത്. ഏറ്റവുമൊടുവിലത്തെ റിപ്പോർട്ട് പ്രകാരം ഒരാൾ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

സുസംഘടിതമായ ആക്രമണങ്ങളാണ് മുസ്ലിങ്ങൾക്കെതിരെ ഈ ദ്വീപരാഷ്ട്രത്തിൽ നടക്കുന്നത്. ക്രിസ്ത്യാനികൾ തിങ്ങിപ്പാർക്കുന്ന ചിലോ പട്ടണത്തിൽ നിന്നാണ് ആദ്യത്തെ സംഘടിത ആക്രമണത്തിന്റെ വാര്‍ത്ത വന്നത്. മുസ്ലിം പള്ളികള്‍ക്കും വ്യാപാരസ്ഥാപനങ്ങൾക്കും നേരെ ആളുകൾ കല്ലെറിയുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഒരാൾക്ക് മർദ്ദനമേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. ഒരു ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. അബ്ദുൾ ഹമീദ് മൊഹമ്മദ് ഹംസർ എന്നയാളാണ് ഈ പോസ്റ്റിട്ടത്. ‘ഒരു ദിവസം നിങ്ങൾ കരയും’ എന്നായിരുന്നു പോസ്റ്റ്.

ഒകെ ജോണി ബുദ്ധമതത്തിൽ ചേർന്നു

നിരവധി പേരെ മുസ്ലിം സ്ഥാപനങ്ങളെ ആക്രമിച്ചതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ തെരുവിലിറങ്ങുകയുണ്ടായി. ഇതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാനായി പൊലീസ് കർഫ്യൂ പ്രഖ്യാപിച്ചു. നിരവധി മുസ്ലിം വീടുകൾക്കു നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. ഇതിൽ അറസ്റ്റുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

എങ്ങനെയാണ് വിദ്വേഷം പടരുന്നത്?

മുസ്ലിങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ശക്തമായ വിദ്വേഷ പ്രചാരണം നടക്കുന്നുണ്ട്. ഇതെല്ലാം ചെയ്യുന്നത് ഈസ്റ്റർ ദിനത്തിലെ ആക്രമണത്തിനിരയായ മതവിഭാഗത്തിൽ പെട്ടവർ മാത്രമല്ല എന്നതാണ് ശ്രദ്ധേയം. ഇതര മതവിഭാഗങ്ങളിലെ തീവ്രവാദികളും ഇത്തരം പ്രചാരണങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. സ്ഥിതി നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞദിവസം എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും ശ്രീലങ്കൻ സർക്കാർ നിരോധനമേർപ്പെടുത്തിയിരുന്നു.

ആക്രമണങ്ങൾ സംഘടിത നീക്കമാണെന്നതിന് തെളിവ്?

ശ്രീലങ്കൻ സർക്കാർ ഈ വിഷയങ്ങളിൽ പരസ്യ പ്രസ്താവനകൾക്കൊന്നിനും മുതിർന്നിട്ടില്ല. എന്നാൽ, ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം മുസ്ലിം വിഭാഗത്തിനെതിരെ ശക്തമായ സംഘടിത നീക്കം നടക്കുന്നുണ്ടെന്ന് സംശയിക്കാവുന്നതാണ്. തിങ്കളാഴ്ച ഒരാൾ കൊല്ലപ്പെട്ട ആക്രമണത്തിന്റെ സ്വഭാവം പരിശോധിച്ചാലും ഇത് ബോധ്യപ്പെടും. രണ്ട് ബസ്സുകളിലായി ആളുകളെത്തിയാണ് മെയ് 13ന് കുരുനേഗല പ്രദേശത്ത് ആക്രമണം നടത്തിയത്. മരസ്സാമാനങ്ങൾ വിൽക്കുകയായിരുന്ന കടയിലിരിക്കുന്നയാളാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈസ്റ്റർ ദിനത്തിലെ ആക്രമണത്തിനു ശേഷം രാജ്യത്തു നടന്ന ഏറ്റവും വലിയ വർഗീയ ആക്രമണമാണിത്. സമാനമായ രീതിയിൽ മുസ്ലിങ്ങൾക്കെതിരെ ആക്രമണങ്ങൾ മുൻപും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ശ്രീലങ്കയിലെ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ മുസ്ലിം കൗൺസിൽ ഓഫ് ശ്രീലങ്കയുടെ വൈസ് പ്രസിഡണ്ട് ഹിൽമി അഹ്മദ് പറയുന്നു.

മ്യാൻമർ പട്ടാളം ഒരു റോഹിംഗ്യൻ ഗ്രാമത്തെ കൊന്നും ബലാൽസംഗം ചെയ്തും കൊള്ളയടിച്ചും ഇല്ലാതാക്കിയ വിധം

രാജ്യത്തെ ആകെ ജനസംഖ്യയുടെ 10% ആണ് മുസ്ലിങ്ങൾ. ആകെ 2.2 കോടി ജനസംഖ്യയാണ് ശ്രീലങ്കയിലുള്ളത്. ഭൂരിഭാഗം പേരും സിംഹള ബുദ്ധിസ്റ്റുകൾ. മുസ്ലിങ്ങൾക്കെതിരായ ആക്രമണം സ്ഥിരമാണ് രാജ്യത്ത്. കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ

ആരെല്ലാമാണ് ആക്രമണങ്ങൾക്കു പിന്നിൽ?

മെയ് 13ന് നടന്ന കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പൊലീസ് പിടികൂടിയിട്ടുണ്ട്. രണ്ടു പേരാണ് പിടിയിലുള്ളത്. ഇവരിലൊരാൾ ‘അഴിമതിവിരുദ്ധ പോരാട്ടം’ നടത്തുന്നയാളാണ്. പേര് നമൽ കുമാര. അമിത് വീരസിംഹെ എന്ന മറ്റൊരാൾ കൂടി അറസ്റ്റിലായിട്ടുണ്ട്. ഇയാൾ ‘മഹാസൻ ബാലകായ’ എന്ന സിംഹള ബുദ്ധിസ്റ്റ് സംഘടനയുടെ നേതാവാണ്. ഇതൊരു തീവ്രവാദ സംഘടനയാണ്. ഇതേ കക്ഷി 2018ൽ മുസ്ലിങ്ങള്‍ക്കു നേരെ ബുദ്ധ തീവ്രവാദികൾ നടത്തിയ ആൾക്കൂട്ട ആക്രമണത്തിലും പ്രതിയാണ്. മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള കടകൾക്കു നേരെ ആക്രമണം നടത്തുകയായിരുന്നു അമിത് വീരസിംഹെയും സംഘവും. 2018 ഒക്ടോബറിൽ ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.

റോഹിംഗ്യ സ്ത്രീകളെ കെട്ടിയിട്ട് കൂട്ടബലാൽസംഗം ചെയ്ത് തീയിട്ടു കൊന്നു: അന്താരാഷ്ട്ര കോടതി ഇടപെടുന്നു

നമൽ കുമാരയുടെ പൂർവ്വകാലവും അത്ര വൃത്തിയുള്ളതല്ല. പ്രസിഡണ്ട് മൈത്രിപാല സിരിസേനയെ കൊലപ്പെടുത്താനുള്ള ഒരു പദ്ധതിയെക്കുറിച്ച് തനിക്ക് അറിവുണ്ടെന്ന് ഇയാൾ ഈ വർഷമാദ്യം ഒരു ‘വെളിപ്പെടുത്തൽ’ നടത്തിയിരുന്നു. കുമാരയുടെ നീക്കങ്ങൾ തങ്ങൾ നിരീക്ഷണ വിധേയമാക്കി വരികയാണെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ അന്വേഷണം നടന്നിരുന്നു. ഇവർ കൊളംബോ കോടതിയിൽ ബോധിപ്പിച്ചതു പ്രകാരം കുമാരയെ പട്ടാളത്തിൽ നിന്നും ശിക്ഷാനടപടിയുടെ ഭാഗമായി പിരിച്ചുവിട്ടതാണ്.

‘മഹാസൻ ബാലകായ’

സമീപകാലത്തായി വളർന്നുവന്ന സംഘടനയാണ് മഹാസൻ ബാലകായ. സിംഹള ബുദ്ധിസ്റ്റുകളാണ് ഇതിലെ അംഗങ്ങൾ. സോഷ്യൽ മീഡിയയുടെ വരവിനു ശേഷം സൃഷ്ടിക്കപ്പെട്ട സംഘടനയാണിത്. വളരെക്കുറച്ച് ഡിജിറ്റൽ ആക്ടിവിസ്റ്റുകൾ മാത്രമാണ് ഈ സംഘടനയ്ക്കുള്ളത്.

ഭൂരിപക്ഷ തീവ്രവാദത്തെ നേരിടുന്നതിൽ എന്താണ് സർക്കാരിന്റെ നിലപാട്

ഈസ്റ്റർദിന ആക്രമണത്തിനു ശേഷം തീവ്രവാദ പ്രവർത്തനങ്ങളെ ശക്തമായി നേരിടുന്നുണ്ട് ശ്രീലങ്കൻ സർക്കാർ. എന്നാൽ, മുൻകാലങ്ങളിൽ ഇതായിരുന്നില്ല സ്ഥിതി. തീവ്രവാദ പ്രവർത്തനങ്ങളെ അത്ര ഗൗരവത്തിലെടുത്തിരുന്നില്ല സർക്കാർ. ഒരുതരം നിസ്സംഗത ഇക്കാര്യത്തിൽ സർക്കാർ പുലർത്തി.

ഏതൊക്കെയാണ് ശ്രീലങ്കയിലെ ഭൂരിപക്ഷ തീവ്രവാദ സംഘടനകൾ

നിലവിൽ‌ ഏറ്റവും ശക്തമായ ബുദ്ധിസ്റ്റ് തീവ്രവാദ സംഘടന ബോജു ബാല സേനയാണ്. ബിബിഎസ് എന്ന് അറിയപ്പെടുന്നു. 2012ലാണ് ഈ സംഘടന സജീവമായത്. മുസ്ലിങ്ങൾ കാരണം ശ്രീലങ്കയിലെ ബുദ്ധമതക്കാർ തങ്ങളുടെ ധർമ്മങ്ങളിൽ നിന്നും അകന്നുവെന്നാണ് ഇവരുടെ ആരോപണം. വൻതോതിൽ കുട്ടികളെ പ്രസവിച്ചു കൂട്ടി രാജ്യത്തെ ഭൂരിപക്ഷ സമുദായമാകാൻ മുസ്ലിങ്ങൾ ശ്രമിക്കുന്നുവെന്നും ഇവർ ആരോപിക്കുന്നുണ്ട്. അന്താരാഷ്ട്ര ഫണ്ടിങ് മുസ്ലിങ്ങൾക്കുണ്ടെന്നും ഇവർ ആരോപണമുന്നയിക്കുകയുണ്ടായി. 2014ൽ ബിബിഎസ് നടത്തിയ ഒരു പ്രക്ഷോഭത്തിനൊടുവിൽ നാല് മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടത്.

ബിബിഎസ്സിന്റെ അന്താരാഷ്ട്ര ബന്ധം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബുദ്ധമത തീവ്രവാദ സംഘടനകളുമായി ബിബിഎസ്സിന് ബന്ധമുണ്ട്. മ്യാന്മറിൽ റോഹിംഗ്യ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുകയും രാജ്യത്തു നിന്നും ഓടിക്കുകയും ചെയ്യുന്ന ‘969 പ്രസ്ഥാന’വുമായി ബിബിഎസ്സിന് ബന്ധങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ‘ബർമീസ് ബിൻലാദൻ’ എന്ന പേരിൽ കുപ്രസിദ്ധനായ മ്യാന്മറിലെ ബുദ്ധസന്യാസിയുടെ ഉപദേശവും ‘അനുഗ്രഹ’ങ്ങളും ഇവർക്കുണ്ട്. ‌

‘രാവണ ബാലകായ’ എന്ന മറ്റൊരു ബുദ്ധമത തീവ്രവാദ സംഘടനയും രാജ്യത്തെ വിദ്വേഷ രാഷ്ട്രീയത്തിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മ്യാന്മറിൽ നിന്നും പാകിസ്താനിൽ നിന്നും അഭയാർത്ഥികളായി രാജ്യത്തേക്ക് വന്ന മുസ്ലിങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്കു കാരണമെന്ന് ഇക്കഴിഞ്ഞയാഴ്ച ഇവർ പ്രസ്താവനയിറക്കിയിരുന്നു.

This post was last modified on May 15, 2019 12:18 pm