X

‘പിശാചിന്റെ ഭീഷണി’; പിതാവ് മകളുടെ ചെവി മുറിച്ചു

തന്റെ ആജ്ഞ അനുസരിച്ചില്ലെങ്കില്‍ മകളെ കൊണ്ടുപോകുമെന്നായിരുന്നത്രെ പിശാചിന്റെ ഭീഷണി

മകളുടെ ചെവി മുറിച്ചെടുത്ത പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശി അമൃത് ബഹദൂര്‍ ആണ് അറസ്റ്റിലായത്. പിശാചിന്റെ ഭീഷണിയെ തുടര്‍ന്നാണ് താന്‍ മകളുടെ ചെവിമുറിച്ചതെന്നാണ് അമൃത് പൊലീസിനോട് പറഞ്ഞത്. പിശാചിന്റെ ആജ്ഞ അനുസരിച്ചിരുന്നില്ലെങ്കില്‍ മകളെ തനിക്ക് നഷ്ടപ്പെടുമായിരുന്നെന്നും അമൃത് പൊലീസിനോടു പറഞ്ഞു.

അമൃത് മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും സംഭവസമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

മാസങ്ങള്‍ക്ക് മുമ്പ് മൂത്തമകള്‍ മരിച്ചതോടെ അമൃതിന്റെ മാനസിക നിലയില്‍ മാറ്റങ്ങള്‍ വന്നിരുന്നു. ശുചീകരണതൊഴിലാളിയായ ഇയാള്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീട്ടിലെത്തിയത്. നന്നായി മദ്യപിച്ചിട്ടുമുണ്ടായിരുന്നു. വീട്ടില്‍ വന്നപാടെ ഇയാള്‍ ഒരുതരം മതിഭ്രമത്തില്‍പ്പെടുകയായിരുന്നു. തന്റെ മുന്നില്‍ വന്ന് ഒരു പിശാച് രണ്ടാമത്തെ കുട്ടിയേയും കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുന്നതായും കുട്ടിയെ വേണമെങ്കില്‍ പറയുന്നത് അനുസരിക്കണമെന്ന് ആവശ്യപ്പെട്ടതായും അമൃതിനു തോന്നി. അങ്ങനെയാണ് ഇളയകുട്ടിയുടെ ചെവി മുറിച്ചെടുത്തത്. കുട്ടിയുടെ ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നു. ഇവര്‍ ബഹളംവച്ചതോടെ അയല്‍ക്കാരും ഓടിയെത്തി. അയല്‍ക്കാരാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് കുട്ടിയെ അമൃതില്‍ നിന്നും രക്ഷപ്പെടുത്തി.

അമൃത് തന്റെ ചേട്ടന്റെ ഭാര്യയെയാണ് വിവാഹം കഴിച്ചത്. ചേട്ടന്റെ മരണശേഷമായിരുന്നു വിവാഹം. ഈ ബന്ധത്തില്‍ നാലുകുട്ടികളാണ് അമൃതിന് ഉണ്ടായിരുന്നത്.

This post was last modified on June 23, 2017 1:59 pm