X

സ്വയം ടിക്കറ്റ് വിറ്റ് സിനിമ കാണിക്കാനിറങ്ങി; ഒടുവില്‍ പ്രിയനന്ദനന്റെ ‘പാതിരാക്കാലം’ ഏറ്റെടുത്ത് കാർണിവൽ സിനിമാസ്

തൃശൂര്‍ ഗിരിജാ തിയറ്ററില്‍ ഡിസംബര്‍ 2,3 തിയ്യതികളില്‍ പാതിരാക്കാലം പ്രദര്‍ശിപ്പിക്കും

ദേശീയ അവാർഡ് ജേതാവായ പ്രിയനന്ദനന്റെ ഏറ്റവും പുതിയ ചിത്രമായ പാതിരാക്കാലം
സർക്കാരിന്റേതടക്കമുള്ള തീയേറ്ററുകൾ പ്രദർശന സൗകര്യം നൽകാതെ വന്ന സാഹചര്യം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. തൃശൂര്‍ ഗിരിജാ തിയറ്ററില്‍ ഡിസംബര്‍ രണ്ടിനും മൂന്നിനും സിനിമയുടെ സമാന്തര പ്രദര്‍ശനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രിയനന്ദനന്‍. ജനങ്ങളെ കാണിക്കാന്‍ വേറെ വഴിയില്ല എന്നു പറഞ്ഞാണ് ദേശീയ പുരസ്കാര ജേതാവായ സംവിധായകന്‍ തന്നെ ടിക്കറ്റ് വില്‍ക്കാന്‍ ഇറങ്ങിയത്. വിവാദങ്ങൾക്ക് ഒടുവിൽ ഇപ്പോഴിതാ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തിയേറ്റർ ഗ്രൂപ്പായ കാർണിവൽ സിനിമാസ് ചിത്രം പ്രദർശിപ്പിക്കുവാനായി ഏറ്റെടുത്തിരിക്കുന്നു. ഇതിനെ കുറിച്ചു സംവിധായകൻ പ്രിയനന്ദനൻ അഴിമുഖത്തിനോട് പ്രതികരിക്കുന്നു.

“സർക്കാർ തീയേറ്ററുകളായ കൈരളി, ശ്രീ തീയേറ്ററുകൾ പോലുള്ളവ റിലീസിങ്ങിനെ തള്ളിക്കളയാറില്ല. സ്വാഭാവികമായും അവരുടെ റെഗുലർ സമയത്ത്‌ നമുക്ക് കേരള ഫിലിം ഡെവലപ്പ്മെന്റ് കോർപറേഷനിൽ പിടിച്ച സിനിമകൾക്ക് തീയേറ്ററുകൾ തന്നിരിക്കും. നമ്മുടേത് പോലുള്ള സിനിമകള്‍ക്ക് നമ്മൾ അവരുടെ റെഗുലർ ഷോയ്ക്ക് അപ്പുറത്ത് ചോദിക്കുമ്പോഴാണ് അവർ കൂടുതൽ പണം ആവിശ്യപ്പെടുന്നത്.

ഈ ഒരു സാഹചര്യത്തിലാണ് സിനിമ പ്രദർശിപ്പിക്കാം എന്നു പറഞ്ഞ് കാർണിവൽ ഗ്രൂപ്പ് മുന്നോട്ടു വന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ഒരു പ്ലാറ്റ്ഫോം നമുക്ക് കിട്ടുന്നത് വളരെ ഗുണപരമായിട്ടുള്ള കാര്യമാണ്. അവർക്ക് ഇന്ത്യയിൽ തന്നെ ഒരുപാട് തീയേറ്ററുകൾ ഉണ്ട്. കാര്യങ്ങൾ എല്ലാം അറിഞ്ഞു, അവർ തിയേറ്റർ തരാമെന്നു പറയുമ്പോ അവരോട് ശരിക്ക് നമ്മൾക്ക് വളരെയധികം നന്ദിയാണ് പറയാനുള്ളത്.”

“സിനിമയ്ക്കായി അവർ ഏത് സമയം വേണമെങ്കിലും തരാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ നമ്മൾ അങ്ങനെ നാല്‌ ഷോയ്ക്ക്(പ്രദർശനത്തിന്) ഒന്നും പോകുന്നില്ല. ഒരു കാരണവശാലും ആ നിലപാടിൽ നിന്നു ഞാൻ മാറുന്നില്ല. നമുക്ക് വലിയ ആള്‍ക്കൂട്ടങ്ങൾ ഉണ്ടാകില്ല എന്ന ബോധ്യമുണ്ട്. അതുകൊണ്ട് നാലു ഷോകൾ ഒന്നും വെക്കുന്നുമില്ല. പക്ഷെ തീയേറ്ററുകളിലേക്ക് സിനിമ എന്തായാലും എത്തിക്കും. അതിനുള്ള ഒരുക്കങ്ങൾ ചെയ്തുവരികയാണ്. വൈകുന്നേരങ്ങളിലെ രണ്ട് ഷോ കിട്ടുകയാണെങ്കിൽ ഏറ്റവും നല്ലത്. അതാണ് നമ്മൾ ആഗ്രഹിക്കുന്നതും.”

നേരത്തെ അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ മിനിമം ഒരു ഷോ വച്ച് രണ്ടാഴ്ചയെങ്കിലും ആള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും സര്‍ക്കാര്‍ തീയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുളള അനുമതി തരണമെന്ന് പ്രിയനന്ദനന്‍ ആവശ്യപ്പെട്ടിരുന്നു. ആ അഭിമുഖത്തില്‍ നിന്ന്;

“ഒരുപാട് കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യണമെന്നുണ്ട്, ഒരുപാട് ആളുകളെ കാണിച്ചു കൊടുക്കണം എന്നുണ്ട്. 4 ഷോ വച്ചു കളിച്ചാല്‍ ആളുകള്‍ ഓടിക്കൂടില്ല എന്നതിനെക്കുറിച്ച് ഉത്തമ ബോധ്യമുണ്ട്. നമുക്ക് വലിയ പരസ്യം കൊടുക്കാന്‍ ഉള്ള ബഡ്ജറ്റ് ഒന്നുമില്ല. ഡിസംബര്‍ 2,3 ന് തൃശൂര്‍ ഗിരിജ തീയേറ്ററില്‍ വെക്കുന്ന പ്രദര്‍ശനം പോലെ ഓരോ പ്രദേശത്തും ശനിയും ഞായറും ആയി പ്രൊമോഷന്‍ കളിക്കാന്‍ പറ്റുകയാണെങ്കില്‍, പിന്നീട് നമുക്ക് തെളിവുമായി സര്‍ക്കാറിനെ സമീപിക്കാം. മിനിമം ഒരു ഷോ വച്ച് രണ്ടാഴ്ചയെങ്കിലും ആള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും സര്‍ക്കാര്‍ തീയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുളള അനുമതി തരണമെന്നാണ് ഞാന്‍ പറയുന്നത്. അല്ലെങ്കില്‍ വാടക എങ്കിലും കുറച്ച് തരണം. കേരളാ ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ കീഴിലുളള തീയറ്ററുകളില്‍ ഒരു ഷോയ്ക്ക് 12,500 രൂപ നല്‍കണം. അതും അവിടെ റെഗുലര്‍ ആയി ഷോ നടക്കുമ്പോഴുള്ള സമയത്തല്ല. അതിനും മുമ്പ്. ആ സമയത്ത് ഈ രൂപ വാങ്ങുന്നത് തെറ്റാണ്. ഇതിനു മാറ്റം ഉണ്ടാകണമെന്ന് കരുതുന്നു, ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.”

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Me:Add me on Facebook

This post was last modified on December 1, 2017 6:02 pm

Related Post
Leave a Comment