ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയ നടനാണ് ഗോവിന്ദ. എന്നാൽ അവതാർ സിനിമയ്ക്കു പേരു നിർദേശിച്ചതു താനാണെന്ന നടന്‍ ഗോവിന്ദയുടെ വാക്കുകൾ ഏറെ ചർച്ചയായിരുന്നു. സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യാന്‍ ക്ഷണിച്ചെങ്കിലും താനത് നിരസിക്കുകയായിരുന്നുവെന്നും ഇന്ത്യാ ടിവിയുടെ ‘ആപ് കീ അദാലത്ത്’ എന്ന ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കവെ ഗോവിന്ദ പറഞ്ഞു. ശരീരത്തിൽ നീല പെയിന്റ് അടിക്കാൻ താൽപര്യം ഇല്ലാത്തതിനാല്‍ തനിക്കു ലഭിച്ച കഥാപാത്രം വേണ്ടെന്നു വയ്ക്കുകയായിരുന്നു എന്നായിരുന്നു താരത്തിന്റെ പ്രതികരണം .
അതേസമയം ഗോവിന്ദയുടെ ‘വെളിപ്പെടുത്തലി’ല്‍ ട്രോളുകളിലൂടെയാണ് ട്വിറ്ററില്‍ സിനിമാപ്രേമികള്‍ പ്രതികരിച്ചിരിക്കുന്നത്. തനിക്കു നേരെ നടക്കുന്ന ട്രോൾ ആക്രമണങ്ങളിൽ പ്രതികരണവുമായി നടൻ ഗോവിന്ദ രംഗത്തെത്തിയിരിക്കുകയാണ്. പറഞ്ഞതിൽ തന്നെ ഉറച്ചു നിന്ന ഗോവിന്ദ, തന്റെ വാക്കുകൾ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ആളുകൾക്ക് അവകാശമുണ്ടെന്നും പറയുന്നു.
‘ആളുകൾ മുൻവിധിയോടു കൂടിയാണ് ഈ സംഭവത്തെ കാണുന്നത്. എനിക്ക് അതിന് അർഹതയില്ലെന്ന പോലെയാണ് ചിലരുടെ സംസാരം. ചായക്കടക്കാരൻ എങ്ങനെ വലിയ ആളാകുന്നു, ടിവി താരങ്ങൾ എങ്ങനെ സിനിമയിലെത്തുന്നു. അതുപോലെ തന്നെയാണ് ഇവിടെയും. നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ വേണ്ട. എന്നാൽ ഇതുപോലെയുള്ള പരിഹാസങ്ങൾ ഒഴിവാക്കണം.’- ഗോവിന്ദ പറയുന്നു
ട്വിറ്ററിൽ അക്ഷരാർത്ഥത്തിൽ ട്രോൾ മഴ തെന്നെയായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. നീല പെയിന്റടിച്ച അവതാർ ഗേവിന്ദയും സൂപ്പര്‍മാന്‍ ഗോവിന്ദയും സോഷ്യൽ ലോകത്ത് തരംഗമായി മാറി.
ഇതെല്ലാം അറിയുമ്പോൾ ഗോവിന്ദ ആരാണ് എന്നു ജെയിംസ് കാമറൂൺ ചോദിക്കാതിരുന്നാൽ മതി എന്നാണ് ചിലരുടെ കമന്റ്. ഡിസിയുടെയും മാർവലിന്റെയും ചിത്രങ്ങളിൽ ഗോവിന്ദ പ്രത്യക്ഷപ്പെടുന്ന കാലം വിദൂരമല്ല എന്നും ചിലർ പറഞ്ഞു.
This post was last modified on August 6, 2019 4:47 pm