എം കെ രാമദാസ്
“ഞങ്ങളെ സംബന്ധിച്ചിടത്തോളം പടക്കം ഉണ്ടാക്കുന്നത് ജനിക്കുന്നത് മുതല്‍ കാണുന്നതാണ്. വളരെ അപൂര്‍വ്വമായി മാത്രമേ മരണമൊക്കെ ഉണ്ടായിട്ടുള്ളൂ. അതൊക്കെ എവിടെയും ഉണ്ടാകാമല്ലോ? പൈതൃകമായി രൂപപ്പെട്ടതാണ് ഈ തൊഴില്‍. ശാലിയ വിഭാഗത്തിലുള്ളവരുടെ കുലത്തൊഴിലാണിത്. വിവിധ കാരണങ്ങള്‍കൊണ്ട് നെയ്ത്ത് ഉപേക്ഷിച്ചാണ് ഈ തൊഴിലില്‍ എത്തിയത്. ഇപ്പോള്‍ മറ്റുള്ളവരും ഇത് ചെയ്യുന്നുണ്ട്. ആലപ്പുഴയുടെ വടക്കന്‍ മേഖലകളില്‍ ഉള്ള ആയിരക്കണക്കിന് കുടുംബങ്ങള്‍ ഈ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതൊരു പ്രത്യേക കലയാണ്. പരവൂരിലെ അപകടത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആലോചിക്കാന്‍പോലും കഴിയുന്നില്ല. ഇത്രയും സ്ഫോടക വസ്തുക്കള്‍ എങ്ങനെ ശേഖരിക്കാന്‍ കഴിഞ്ഞുവെന്ന് അത്ഭുതം തോന്നുന്നു.” പേര് വെളിപ്പെടുത്താന്‍ മടിയുള്ള ക്ഷേത്രകമ്മിറ്റി ഭാരവാഹികൂടിയായ ഒരാളുടെ അഭിപ്രായമാണിത്. വെടിക്കെട്ടിനെക്കുറിച്ചും പടക്കങ്ങള്‍ തയ്യാറാക്കുന്നതിനെക്കുറിച്ചും അവയുണ്ടാക്കുന്ന അപകട സാധ്യതയെ കുറിച്ചും സംസാരിക്കുകയാണ് ആലപ്പുഴ തുറവൂരിനടുത്തുള്ള വെടിക്കെട്ട് നിര്‍മ്മാണ വിദഗ്ധന്‍.
ലോക്കലായ പടക്കങ്ങള്‍ മാത്രമാണ് ഞങ്ങള്‍ നിര്‍മ്മിക്കുന്നത്. വിഷു ലക്ഷ്യമാക്കിയല്ല നിര്‍മ്മാണം. ഓലപ്പടക്കമാണ് പ്രധാനം. ഓലപ്പടക്കങ്ങളുടെ മാല കത്തിക്കുമ്പോള്‍ ഒരപകടവും സാധാരണ ഉണ്ടാകാറില്ല. ഒച്ച കൂട്ടി ഇത് കത്തിക്കുമ്പോഴാണ് അപകടമുണ്ടാകുന്നത്. കമ്പമാണ് അത്. ഇപ്പോള്‍ ഇതിന്റെ ഉപയോഗവും അപൂര്‍വ്വമാണ്. അമിട്ട് മൂലമുണ്ടാകുന്ന അപകടം വളരെ ചെറുതാണ്. പൊള്ളല്‍ മാത്രമേ ഉണ്ടാകാറുള്ളൂ.
വെട്ടിക്കെട്ട് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്. അനിയന്ത്രിതമായ വെടിക്കെട്ടാണ് അപകടങ്ങള്‍ക്ക് കാരണം. വാശിയോടും മത്സരത്തോടെയും ആകുമ്പോള്‍ സ്വഭാവം മാറും. സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തതാണ് അപകടങ്ങളുടെ വലുപ്പം വര്‍ദ്ധിപ്പിക്കുന്നത്. ആചാരത്തിന് അനുസരിച്ചും ആവശ്യത്തിനും ആയിരിക്കണം വെടിക്കെട്ട്. വന്‍ തോതില്‍ വെടിക്കെട്ട് സാധനങ്ങള്‍ ഡമ്പ് ചെയ്താല്‍ അപകട സാധ്യത കൂടുകയേ ഉള്ളൂ. വെടിക്കെട്ട് നടത്തുന്നവര്‍ ശബ്ദം കൂട്ടുന്നതിനായി ചില തന്ത്രങ്ങള്‍ ഉപയോഗിക്കാറുണ്ട്.
കരി, ഗന്ധകം, വെടിയുപ്പ് എന്നിവ ചേര്‍ത്ത് പാകപ്പെടുത്തുന്നതാണ് വെടിമരുന്ന്. ഈ ഘടകങ്ങള്‍ ചേര്‍ത്ത് അരച്ച് ഉണക്കിയെടുക്കുകയാണ് പതിവ്. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ നാലഞ്ച് തവണ ഈ പ്രവര്‍ത്തി ആവര്‍ത്തിക്കും. വലിയൊരു അദ്ധ്വാനമാണിത്. നിശ്ചിത അനുപാതത്തിലാണ് ഈ മിശ്രിതമെങ്കില്‍ ചെറിയ തീപിടുത്തം എന്ന അപകടത്തിനേ സാധ്യതയുള്ളൂ. പരമ്പരാഗത രീതിയാണിത്. കരിയും പൊട്ടാസ്യം നൈട്രേറ്റും രണ്ടുമണിക്കൂറിനുള്ളില്‍ പാകപ്പെടുത്തിയെടുക്കുന്നതാണ് ഇപ്പോഴത്തെ വെടിമരുന്ന്. പരമ്പരാഗത ശൈലിയില്‍ നിര്‍മ്മിച്ച അരക്കിലോ വെടിമരുന്നിന് പകരം ഈ മിശ്രിതം മുപ്പതോ നാല്‍പ്പതോ ഗ്രാം മതിയാകും. താഴെവീണാല്‍ പൊട്ടിത്തെറി ഉണ്ടാകാന്‍ സാധ്യതയുണ്ട്.
തേങ്ങയുടെ കണ്ണ് തുരന്ന് അതിനുള്ളിലെ കാമ്പ് നീക്കം ചെയ്ത ശേഷം പാകപ്പെടുത്തിയ വെടിമരുന്ന് നിറയ്ക്കുന്നു. കൂടുതല്‍ ശബ്ദത്തിനായി നാലോ അഞ്ചോ ലെയര്‍ കട്ടിക്കടലാസുകൂടി ഉപയോഗിക്കുന്നു. ഇപ്പോഴത്തെ ഡയനാമിറ്റ് അങ്ങനെയല്ല. ഇരുമ്പ് തകിടും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്ന് അറിയുന്നു. പണ്ടൊക്കെ മുളംകുറ്റിയില്‍ വയ്‌ക്കോല്‍ കുത്തിനിറച്ചാണ് അമിട്ടുകള്‍ തയ്യാറാക്കിയിരുന്നത്. ചെറിയ അമിട്ടുകള്‍ കൂടുതല്‍ മുകളിലേക്ക് പോകാനായി ഇരുമ്പ് കുറ്റികള്‍ വരെ ഉപയോഗിക്കുന്നുണ്ട്.
സാധാരണഗതിയില്‍ പെര്‍മനന്റ് കെട്ടിടത്തില്‍ വെടിക്കോപ്പുകള്‍ സൂക്ഷിക്കാറില്ല. അതും ഇത്ര വലിയ അളവില്‍. പരവൂരിലെ ക്ഷേത്ര വളപ്പില്‍ ഇത്രയധികം സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചുവെന്നത് അവിശ്വസനീയമാണ്. വര്‍ണ്ണങ്ങള്‍ക്കല്ല ശബ്ദത്തിനാണ് ഇവിടെ പ്രാധാന്യം ഉണ്ടായിരുന്നതെന്ന് വ്യക്തം. ചൈനീസ് പടക്കങ്ങളുടെ പ്രത്യേകത അവയുടെ നിറഭംഗിയാണ്. ഇവയ്ക്ക് ശബ്ദം കുറവായിരിക്കും. പേര് ചൈനീസ് എന്നാണെങ്കിലും അവയുടെ നിര്‍മ്മാണം ശിവകാശിയിലാണ്. കളര്‍ഫുള്‍ ആകുന്നതിനുവേണ്ടി ചൈനയില്‍ നിന്നുള്ള ചില കെമിക്കലുകള്‍ നമ്മള്‍ ഉപയോഗിക്കുന്നു. കമ്പിത്തിരി, മത്താപ്പു, അമിട്ട് തുടങ്ങിയവയാണ് ചൈനീസ് ഉത്പ്പന്നങ്ങളായി എത്തുന്നത്. ഇവയ്ക്ക് തീ പിടിച്ചാലും സ്‌ഫോടനത്തിന് ശക്തികുറവായിരിക്കും.
വെടിക്കെട്ട് നയന മനോഹരമാക്കാന്‍ തുടര്‍ച്ചയായി കത്തിക്കണമെന്നാണ് പൊതുവില്‍ ചില സംഘാടകരുടെ അഭിപ്രായം. മുകളില്‍ നിന്ന് കത്തി ജ്വലിച്ച് താഴോട്ട് വീഴുന്ന ഒരു പൊരിമതി വലിയ അപകടത്തിന് കാരണമാകാന്‍. പരവൂരിലെ അപകടത്തിന് ഇത് കാരണമാകാം. ഘര്‍ഷണ സാധ്യതയുള്ള പ്രതലത്തില്‍ സ്‌ഫോടക വസ്തുക്കള്‍ സ്റ്റോക്ക് ചെയ്യാന്‍ പാടില്ല. മണ്ണില്‍ വെയ്ക്കുന്നതാണ് ഉചിതം. ജനങ്ങളുടെ സമീപ്യമില്ലാത്ത ഇടത്ത് മാറ്റിവെക്കണം.
വെടിക്കെട്ട് ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് അനുമതിയെന്നത് അത്ര എളുപ്പമല്ല. നൂറായിരം കടമ്പകള്‍ ഉണ്ടതിന്. ഡിസ്‌പ്ലേയ്ക്കുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കുന്നത്. സ്വാഭാവികമായും വലിയ ശബ്ദത്തോടെയുള്ള ഡൈനാമിറ്റുകളും ഇവിടെ ഉപയോഗിക്കുന്നു. നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ച് വെടിക്കെട്ടിന് അനുമതി ഒരിക്കലും സാധ്യമല്ല. കളക്ടര്‍ക്കെന്നല്ല, ഒരു ഉദ്യോഗസ്ഥനും ചട്ടങ്ങള്‍ അനുസരിച്ച് അനുമതി നല്‍കാനാവില്ല. രേഖാമൂലമുള്ള അനുമതിയും ഇവിടെ ഉണ്ടാകാറില്ല. നിങ്ങള്‍ നടത്തിക്കോള്ളൂ, ഉത്തരവാദിത്വവും നിങ്ങള്‍ക്കാണ് എന്നതാണ് ഇവിടത്തെ നിയമം. ക്ഷേത്ര ഭാരവാഹികളുമായുള്ള ബന്ധമാണ് അധികൃതരെ നിര്‍ബന്ധിത അനുമതി നല്‍കാനായി പ്രേരിപ്പിക്കുന്നത്.
(അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്ററാണ് ലേഖകന്‍)
This post was last modified on April 12, 2016 10:24 am
Leave a Comment