യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ച മാധ്യമ പ്രവര്‍ത്തകക്ക് വധഭീഷണി. 1990-കളുടെ മധ്യത്തില്‍ മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്‌മെമെന്‍റ് സ്റ്റോറിലെ ഡ്രസിങ് റൂമില്‍ വച്ച് ട്രംപ് ലൈംഗികമായി അധിക്ഷേപിച്ചതായി പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ ജീന്‍ കരോളാണ് വെളിപ്പെടുത്തിയത്. അവര്‍ക്കെതിരെ ഓൺലൈൻ വഴിയാണ് ഇപ്പോള്‍ വധഭീഷണി ഉണ്ടായിരിക്കുന്നത്. ഭീഷണികൾ മൂലം തന്‍റെ സോഷ്യൽ മീഡിയ ഫീഡുകൾ പോലും നോക്കുന്നത് നിർത്താൻ നിർബന്ധിതയായെന്നും, ജീവിതത്തിൽ ആദ്യമായി ഹാൻഡ് ഗണ്‍ ലോഡ് ചെയ്തുവെച്ച് ഉറങ്ങേണ്ട സ്ഥിതിയുണ്ടായെന്നും അവര്‍ ‘ദ ഗാര്‍ഡിയന്’ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഭീഷണി സന്ദേശങ്ങള്‍ക്കിടയിലും ഒരുപാട് സ്ത്രീകളാണ് അവര്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ചും വിവരങ്ങള്‍ അന്വേഷിച്ചും തന്നെ ബന്ധപ്പെടുന്നതെന്നും അതില്‍ എല്ലാവരോടും നന്ദിയുണ്ടെന്നും കരോള്‍ പറയുന്നു.
ട്രംപ് റിയല്‍ എസ്റ്റേറ്റ് വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന 1995-നും 1996-നും ഇടയിലാണ് ലൈംഗീക അതിക്രമം നടന്നതെന്നാണ് കരോള്‍ വെളിപ്പെടുത്തിയത്. അന്ന് 52 വയസ്സുണ്ടായിരുന്ന തന്നെ ട്രംപ് ഡ്രസിങ് റൂമില്‍ വച്ച് അധിക്ഷേപിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ ബലപ്രയോഗത്തിലൂടെ കീഴ്‍പ്പെടുത്തുകയായിരുന്നെന്നും കരോള്‍ പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് വിവരിക്കുമ്പോള്‍ ‘ബലാല്‍സംഗം’ എന്ന വാക്ക് കരോൾ ഒഴിവാക്കിയെങ്കിലും സംഭവിച്ചത് ബലാത്സംഗത്തിന്‍റെ നിയമപരമായ നിർവചനത്തിന് ഉള്ളില്‍വരുന്ന കാര്യങ്ങളാണെന്ന് അവര്‍ വ്യക്തമാക്കി.
പോലീസില്‍ പരാതിപ്പെട്ടില്ലെന്നും എന്നാൽ സംഭത്തെ കുറിച്ച് രണ്ട് പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും അവര്‍ പറഞ്ഞിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ പിന്നീട് അത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആരോപണം നിഷേധിച്ച ഡൊണാള്‍ഡ് ട്രംപ് ജീവിതത്തില്‍ ഒരിക്കലും കരോളിനെ കണ്ടുമുട്ടിയിട്ടില്ലെന്നാണ് പറഞ്ഞത്.
This post was last modified on July 13, 2019 1:46 pm
Leave a Comment