ഇറ്റലിയില്‍ വീണ്ടും സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വരും. പരമ്പരാഗത വൈരികളായ ഡെമോക്രാറ്റിക് പാര്‍ട്ടിയും (പി.ഡി) ഫൈവ് സ്റ്റാര്‍ മൂവ്മെന്‍റും അതുസംബന്ധിച്ച ധാരണയിലെത്തി. ‘ഇതൊന്ന് പരീക്ഷിച്ചു നോക്കുന്നത് നന്നാകുമെന്നാണ് ഞങ്ങള്‍ കരുതുന്നതെന്ന്’ പി.ഡി നേതാവ് നിക്കോള സിങ്കാരെട്ടി ബുധനാഴ്ച പ്രസിഡന്റിനെ കണ്ട ശേഷം പറഞ്ഞു. അതോടെ രാജി വച്ച് ഗിസപ്പെ കോണ്ടെ തന്നെ വീണ്ടും പ്രധാനമന്ത്രിയാകാനും ധാരണയായി.
2023-ലാണ് അടുത്ത പൊതു തിരഞ്ഞെടുപ്പ് നടക്കേണ്ടത്. അതുവരെ ഈ സഖ്യസര്‍ക്കാര്‍ തുടരുമെന്ന പ്രതീക്ഷയാണ് ഇരു കക്ഷികള്‍ക്കും. ഫൈവ് സ്റ്റാര്‍ മൂവ്മെന്റ് നേതാവായ കോണ്ടെ കഴിഞ്ഞ ആഴ്ചയാണ് രാജി വെച്ചത്. ലീഗ് പാര്‍ട്ടിയിലെ സഖ്യകക്ഷി നേതാവായ മാറ്റിയോ സാല്‍വിനിയോടുള്ള വിയോജിപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു രാജി. ഫാര്‍ റൈറ്റ് ലീഗ് – ഫൈവസ്റ്റാര്‍ മൂവ്മെന്റ് സഖ്യത്തിലെ വിള്ളലുകളാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായുള്ള സഖ്യ ചര്‍ച്ചകള്‍ക്ക് ഫൈവ് സ്റ്റാറിനെ നയിച്ചത്.
ഗിസപ്പേ കോണ്ടെയെ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തിക്കണമെന്ന ഫൈവ് സ്റ്റാറ്‍ മൂവ്മെന്റിന്റെ ആവശ്യം അംഗീകരിച്ച പി.ഡിയുടെ സന്നദ്ധതയെ ഫൈവ് സ്റ്റാർ നേതാവ് ലുയിഗി ഡി മായോ സ്വാഗതം ചെയ്തു. പരമ്പരാഗതമായി കടുത്ത എതിരാളികളായ ഇരു പാർട്ടികളും കഴിഞ്ഞയാഴ്ച സഖ്യസർക്കാർ തകർന്നതിനെ തുടർന്ന് നീണ്ട ചർച്ചകൾ നടത്തിവരികയായിരുന്നു. ‘ഇതുപോലുള്ള ദുഷ്‌കരമായ സമയങ്ങളിൽ ഒന്നിച്ചു നില്‍ക്കാനുള ആര്‍ജ്ജവം കാണിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ്’ എന്ന് സിങ്കാരെട്ടി ചോദിക്കുന്നു.
This post was last modified on August 29, 2019 2:34 pm