ദശാബ്ദങ്ങളായി തുടരുന്ന നയം അട്ടിമറിച്ചുകൊണ്ട് ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിക്കുന്നതായി ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. മധ്യേഷ്യയിലെ സമാധാന പ്രക്രിയയില്‍ ‘ഏറെ വൈകിപ്പോയ ഒരു നടപടി’യാണ് ഇതെന്നാണ് ട്രംപ് വിശദീകരിച്ചത്. ട്രംപിന്റെ നടപടിയെ ഇസ്രായേല്‍ ‘ചരിത്രപരം’ എന്നു വിശേഷിപ്പിച്ചപ്പോള്‍ ലോകമാകെ കടുത്ത വിമര്‍ശനം ഉയരുകയാണ്.
ഇസ്രായേലിന്നും പലസ്തീനും ഇടയിലുള്ള എക്കാലത്തെയും ഏറ്റവും കടുപ്പമേറിയ വിഷയമാണ് ജറുസലേമിന്റെ പദവി സംബന്ധിച്ച ചര്‍ച്ചകള്‍. ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് അമേരിക്ക.
അതേ സമയം ദീര്‍ഘമായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ രണ്ടു രാജ്യങ്ങള്‍ എന്ന പരിഹാരത്തിനെ അമേരിക്ക ഇപ്പൊഴും പിന്തുണയ്ക്കുന്നതായി ട്രംപ് പറഞ്ഞു. ഇസ്രായേലിനോട് ചേര്‍ന്ന് ഒരു സ്വതന്ത്ര പലസ്തീന്‍ രാജ്യം എന്നതാണു അമേരിക്കന്‍ നിലപാട്. പുതിയ പ്രഖ്യാപനത്തോടൊപ്പം ഇസ്രായേലിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയം ടെലവീവില്‍ നിന്നും ജറുസലേമിലേക്ക് മാറ്റുന്നതായും ട്രംപ് പറഞ്ഞു.
ജെറുസലേം വീണ്ടും ആക്രമിക്കപ്പെടുന്നു; ഇത്തവണ അധികാരമത്തനായ ഒരാളാല്‍ എന്ന വ്യത്യാസം മാത്രം
നടപടിയെ ‘വേദനാജനകം’എന്നു വിശേഷിപ്പിച്ച പലസ്തീന്‍ പ്രസിഡണ്ട് മഹാമ്മൂദ് അബ്ബാസ് അമേരിക്കയ്ക്ക് ഒരിയ്ക്കലും സമാധാനത്തിന്റെ ഇടനിലക്കാരാകാന്‍ സാധിക്കില്ലെന്ന് പറഞ്ഞു.
അമേരിക്കയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൌണ്‍സിലിലെ 15 അംഗങ്ങളില്‍ 8 രാജ്യങ്ങള്‍ അടിയന്തിരമായി സുരക്ഷാ കൌണ്‍സില്‍ വിളിച്ച് ചെര്‍ക്കണം എന്നാവശ്യപ്പെട്ടുണ്ട്.
അതേസമയം പാലസ്തീന്‍ സായുധ സംഘടനയായ ഹമാസ് രണ്ടാം ‘ഇത്തിഫദ’ പ്രഖ്യാപിച്ചു. ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഗാസയില്‍ പ്രതിഷേധം പൊട്ടി പുറപ്പെട്ടു. തുര്‍ക്കി പ്രസിഡണ്ട് രജപ് തയ്യിപ് ഉര്‍ദുഗാന്‍ ഇസ്ളാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ യോഗം വിളിച്ചുകൂട്ടി. അറബ് ലീഗും അടിയന്തിര യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
അറബ് രാജ്യങ്ങള്‍ ട്രംപിനെതിരെ; ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കാനുള്ള നീക്കം അംഗീകരിക്കില്ല
This post was last modified on December 7, 2017 11:37 am