X

റമസാന് ഭീകരാക്രമണ സാധ്യത; ശ്രീലങ്കയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം

റമസാന്‍ മാസാരംഭത്തിന് മുന്‍പ് സൈനികവേഷത്തില്‍ ഭീകരര്‍ ആക്രമണം നടത്തുമെന്നാണ് സൂചന.

റമസാന് ഭീകരാക്രമണ സാധ്യതയെന്ന് സൂചനയെ തുടര്‍ന്ന് ശ്രീലങ്കയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം. റമസാന്‍ മാസാരംഭത്തിന് മുന്‍പ് സൈനികവേഷത്തില്‍ ഭീകരര്‍ ആക്രമണം നടത്തുമെന്നാണ് സൂചന. കൊളംബോയിലേക്ക് സ്‌ഫോടകവസ്തുക്കളുമായി കണ്ടെയ്‌നര്‍ ട്രക്കും വാനും നീങ്ങിയിട്ടുണ്ടെന്ന സൂചനകളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നോര്‍ത്ത് സെന്‍ട്രല്‍ പ്രവിശ്യയിലെ സുങ്കവിളയിലെ ഒരു വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ നിന്ന് വാനും അതിലുണ്ടായിരുന്ന 3 പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്.

ഭീകരരില്‍ ചിലര്‍ പിടിയില്‍ പെടാതെ ഇപ്പോഴും ശ്രീലങ്കയിലുണ്ടെന്നു സൂചനയുണ്ട്. ഇവര്‍ വീണ്ടും ആക്രമണത്തിനൊരുങ്ങുന്നതായി സംശയമുള്ളതിനാല്‍ രാജ്യത്തെ സുരക്ഷ അതിശക്തമാക്കിയിട്ടുണ്ട്. നേരത്തെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പല്‍, തമിഴ് അധ്യാപകന്‍ എന്നിവരടക്കം 106 പേര്‍ അറസ്റ്റിലായിരുന്നു.

വിശ്വാസികളെ തിരിച്ചറിഞ്ഞ് പള്ളികള്‍ക്ക് അകത്ത് പ്രവേശിപ്പിക്കാന്‍ അതാത് പള്ളികളില്‍ രൂപീകരിച്ചിട്ടുള്ള വിജിലന്‍സ് കമ്മിറ്റികളെ ചുമതലപ്പെടുത്തിയതായി കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത് അറിയിച്ചു. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് പള്ളികള്‍ക്ക് അകത്തേയ്ക്ക് ബാഗുകള്‍ കൊണ്ടുവരാനും അനുവദിക്കില്ല.

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 253 പേരായിരുന്നു കൊല്ലപ്പെട്ടത്. ചൈനക്കാരായ 2 പേര്‍ കൂടി മരിച്ചതോടെയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട വിദേശികളുടെ എണ്ണം 42 ആയി ഉയര്‍ന്നു. ഭീകരാക്രമണത്തെ തുടര്‍ന്ന് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതു തടയാന്‍ ഫെയ്‌സ്ബുക്ക്, വാട്‌സാപ്, യൂട്യൂബ് തുടങ്ങിയവയ്ക്ക് വിലക്കേര്‍പ്പെടുത്തിയത് നീക്കി.