ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫിന് മേലും യുഎസ് ഉപരോധം ഏർപ്പെടുത്തി. അതോടെ ഇറാനും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള പ്രധാന നയതന്ത്ര ബന്ധത്തിനാണ് കടിഞ്ഞാണ്‍ വീണിരിക്കുന്നത്. ഇറാന്‍റെ പരമോന്നത നേതാവായ ആയത്തൊള്ല അലി ഖമേനിക്ക് വേണ്ടി പ്രവർത്തിച്ചതിനാലാണ് സരിഫിനെതിരെ നടപടിയെടുക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ‘ഭരണകൂടത്തിന്‍റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഖമേനിയുടെ മാഫിയകളെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്ന്’ പോംപിയോ ട്വീറ്റ് ചെയ്തു.
അമേരിക്കന്‍ നീക്കത്തിന് മറുപടിയുമായി ഉടന്‍ തന്നെ സരീഫ് രംഗത്തെത്തി. ഞാൻ ലോകമെമ്പാടുമുള്ള ഇറാന്റെ ‘പ്രാഥമിക വക്താവാണ് എന്നതാണ് അമേരിക്കയുടെ പ്രശ്നം. സത്യമെന്നത് ശരിക്കും ഇത്രമാത്രം വേദനാജനകമാണോ?’ എന്ന് അദ്ദേഹം ചോദിച്ചു. ‘ഇറാന് പുറത്ത് എനിക്കോ എന്‍റെ കുടുംബത്തിനോ യാതൊരുവിധ സമ്പാദ്യങ്ങളും താൽപ്പര്യങ്ങളും ഇല്ല. അതിനാല്‍ ഈ ഉപരോധം എന്നെയോ എന്റെ കുടുംബത്തെയോ ബാധിക്കുകയുമില്ല. നിങ്ങളുടെ അജണ്ടയ്ക്ക് ഇത്രയും വലിയ ഭീഷണിയായി എന്നെ പരിഗണിച്ചതിന് നന്ദി’ എന്ന് അദ്ദേഹവും ട്വീറ്റ് ചെയ്തു.
റഷ്യ, ചൈന, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയവരുമായി ടെഹ്‌റാനുമായുള്ള സിവിലിയൻ ആണവ സഹകരണം തുടരാൻ അനുവദിക്കുന്ന ഇറാനിയൻ ആണവ പദ്ധതികൾക്കുള്ള ഉപരോധ ഇളവ് യുഎസ് പുതുക്കുമെന്ന് സരിഫിനെതിരെ ഉപരോധം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ പറഞ്ഞു.
കഴിഞ്ഞ മാസം തന്നെ സരിഫിനെതിരെ ഉപരോധമേര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ ഭരണകൂടം ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ന്യൂയോർക്ക് സന്ദർശിക്കാൻ അദ്ദേഹത്തിന് അനുവാദം നല്‍കിയിരുന്നു. അപ്പോഴും നഗരത്തിനുള്ളിലെ അദ്ദേഹത്തിന്‍റെ സഞ്ചാര സ്വാതന്ത്ര്യത്തെ കർശനമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ന്യൂയോർക്കിൽ താമസിക്കുന്നതിനിടെ ഇറാൻ വിദേശകാര്യമന്ത്രി സെനറ്റർ റാൻഡ് പോളിനെ സന്ദർശിച്ചതായി റിപ്പോർട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് ചുക്കാന്‍ പിടിക്കാന്‍ ട്രംപ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
2015-ല്‍ വന്‍കിട രാജ്യങ്ങള്‍ ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറില്‍ വ്യക്തമായ പങ്കുവഹിച്ച ആളാണ് സരീഫ്. ആ കരാറില്‍ നിന്നും കഴിഞ്ഞ മാസം അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു. കരാര്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ക്കിടെ യൂറോപ്പ്, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി നിരന്തരം നയതന്ത്ര ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്ന ആളാണ് സരീഫ്.
This post was last modified on August 1, 2019 9:19 am
Leave a Comment