അയോധ്യ കേസില്‍ സുപ്രിംകോടതി അന്തിമ വാദം കേള്‍ക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ വിശ്വഹിന്ദു പരിഷതിന്റെ രാം രാജ്യ രഥ് യാത്ര ഇന്ന് തുടങ്ങും. അയോധ്യയില്‍ നിന്നും ആരംഭിക്കുന്ന യാത്ര കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകും.
രണ്ട് മാസമായി നടക്കുന്ന രഥയാത്ര തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് അവസാനിക്കുക. 1990ല്‍ എല്‍കെ അദ്വാനി അയോധ്യയില്‍ രാമക്ഷേത്രത്തിന് വേണ്ടി നടത്തിയ പ്രചരണമാണ് ബിജെപിയെ രാജ്യത്തെ പ്രധാന രാഷ്ട്രീയ കക്ഷിയാക്കി മാറ്റിയത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി രാമക്ഷേത്ര നിര്‍മ്മാണത്തിന് ബിജെപിയുടെ പ്രകടന പത്രികയുടെ പിന്‍പേജുകളിലായിരുന്നു സ്ഥാനം.
എന്നാല്‍ കഴിഞ്ഞ വര്‍ഷം യുപിയില്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത സന്യാസിയായ രാഷ്ട്രീയക്കാരന്‍ യോഗി ആദിത്യനാഥ് രാമക്ഷേത്ര നിര്‍മ്മാണ് തന്റെ മുഖ്യ അജണ്ടയെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അയോധ്യ മുതല്‍ രാമേശ്വരം വരെ പ്രത്യേക ട്രെയിന്‍ ഉള്‍പ്പെടെ ആത്മീയ ടൂറിസത്തിന്റെ നിരവധി പദ്ധതികളാണ് യോഗി പ്രഖ്യാപിച്ചിരിക്കുന്നത്. 1990ല്‍ വിഎച്ച്പി രാമക്ഷേത്ര നിര്‍മ്മാണത്തിനായി സ്ഥാപിച്ച പണിശാല സ്ഥിതിചെയ്യുന്ന കര്‍സേവുപുരത്തുനിന്നും ഇന്ന് വൈകിട്ടോടെയാണ് രാം രാജ്യ രഥയാത്ര ആരംഭിക്കുന്നത്.
ഒരു മിനി ട്രക്ക് ആണ് രഥമാക്കി മാറ്റിയിരിക്കുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നിങ്ങനെയാണ് രഥയാത്രയുടെ റൂട്ട്മാപ്പ്. ഇതില്‍ കര്‍ണാടകത്തില്‍ ഈവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും അധികാരം തിരിച്ചുപിടിക്കാമെന്നും കേരളത്തില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് ബിജെപി.
അതേസമയം ബിജെപിയ്ക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളില്‍ നിന്നും രഥയാത്രയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. 1990ല്‍ അദ്വാനി നടത്തിയ രഥയാത്ര രാജ്യവ്യാപകമായി കലാപങ്ങള്‍ സൃഷ്ടിച്ചത് ചൂണ്ടിക്കാട്ടിയാണ് അവര്‍ ഇതിനെ വിമര്‍ശിക്കുന്നത്. രഥയാത്രയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എംഎ ബേബി അറിയിച്ചു.