അഴിമുഖം പ്രതിനിധി
യുവാവിനെ നാലംഗ സംഘം പട്ടാപ്പകൽ മൃഗീയമായി തല്ലിക്കൊന്നു. വക്കം മണക്കാട് സ്വദേശി ഷബീർ(23) ആണ് മർദ്ദനത്തിൽ മരിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ വൈക്കം ലെവൽ ക്രോസിന് സമീപം ബൈക്കിലെത്തിയ ഷബീറിനെയും സുഹൃത്ത് ഉണ്ണികൃഷ്ണനെയും സംഘം തടഞ്ഞുനിറുത്തി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ചാനലുകളിലൂടെ പുറത്തുവന്നു.
ഉത്സവവുമായി ബന്ധപ്പെട്ട മുൻവൈരാഗ്യമാണ് സംഭവത്തിലേക്കെത്തിച്ചതെന്നാണ് കരുതുന്നത്. അന്നത്തെ തർക്കത്തിന്റെ പേരിൽ ഷബീറിന്റെ സുഹൃത്തുക്കൾ നാലുപേരുടെ വീടുകൾ അടിച്ചു തകർത്തിരുന്നു. ഈ നാലുപേരാണ് ഇന്നത്തെ ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ ഷബീറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെ മരിയ്ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഉണ്ണികൃഷ്ണൻ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞതായി കടയ്ക്കാവൂർ പൊലീസ് അറിയിച്ചു. എന്നാൽ ഇവരെ പിടികൂടിയിട്ടില്ല.
This post was last modified on December 27, 2016 3:39 pm
Leave a Comment