X

അമ്മയെയും മകളെയും പീഡിപ്പിച്ച സംഭവം; മൂന്നു പേര്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശില്‍ അമ്മയും മകളും ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. മൂന്നു പേരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.  പോലീസ് കാണിച്ച 200ല്‍ അധികം ചിത്രങ്ങളില്‍ നിന്നും പ്രതികളെ സംഭവത്തിനിരയായ അമ്മയും മകളും തിരിച്ചറിയുകയായിരുന്നു. ക്രമിനല്‍ പശ്ചാത്തലമുള്ളവരുടെ ചിത്രങ്ങളാണ് പോലീസ് കാണിച്ചത്.

അറസ്റ്റിലായവര്‍ ഏകദേശം 20 വയസിനടുത്ത് പ്രായമുള്ളവരാണ്. 24 മണിക്കൂറിനുള്ളില്‍ പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

സംഭവത്തില്‍ ഉചിതമായി ഇടപ്പെടാതിരുന്ന ഏഴ് പോലീസുകാരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിനിരയായവരുടെ കുടുംബങ്ങള്‍ വിളിച്ച കോളുകള്‍ എടുക്കാത്തിരുന്ന പോലീസിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. 

വെള്ളിയാഴ്ച രാത്രിയിലാണ് നോയ്ഡ സ്വദേശിയായ അമ്മയും അവരുടെ 13വയസ്സുകാരിയായ മകളും ഷാജഹാന്‍പൂരിലേക്ക് പോകുന്ന വഴി ബലാല്‍സംഗത്തിനിരയായത്. അറസ്റ്റിലായവര്‍ക്കു നേരെ കവര്‍ച്ച, ബലാല്‍സംഗം, മാര്‍ഗ്ഗതടസ്സമുണ്ടാക്കല്‍ എന്നീ കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്.

ഗാസിയാബാദ്-അലിഗഡ് ഹൈവേയില്‍ സഞ്ചരിക്കവേ ഇവരുടെ കാറിനുനേര്‍ക്ക് അക്രമികള്‍ ലോഹക്കഷ്ണം എറിയുകയും വാഹനം നിര്‍ത്തിക്കുകയുമായിരുന്നു. ഡ്രൈവര്‍ പുറത്തിറങ്ങിയപ്പോള്‍ ഇവര്‍ അയാളെ ആക്രമിക്കുകയും കീഴ്പ്പെടുത്തുകയുമായിരുന്നു. ഡ്രൈവറെ ഭീഷണിപ്പെടുത്തി സമീപത്തുള്ള പാടങ്ങള്‍ക്കു സമീപത്തേക്ക്  എത്തിച്ച കാറില്‍ ഉണ്ടായിരുന്ന പുരുഷന്‍മാരെ കെട്ടിയിട്ട ശേഷമാണ് അമ്മയെയും മകളെയും രണ്ടു മണിക്കൂറോളം ലൈംഗികമായി പീഡിപ്പിച്ചത്.

ശേഷം വിലപിടിപ്പുള്ള വസ്തുക്കള്‍ കൈക്കലാക്കിയ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെ ഇതിനിരയായവര്‍ സമീപത്തുള്ള ദേഹത് കോട്വാലി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

 

This post was last modified on December 27, 2016 4:32 pm