X

എന്തുകൊണ്ടാണ് ഹഫീസ് സയിദ് ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തിലെ കീറാമുട്ടിയാകുന്നത്?

ഹഫിസ് സയിദിനെ പാക്കിസ്ഥാന്‍ തടഞ്ഞുവെച്ചിരിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍

ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തിലെ പ്രതിസന്ധി മറികടക്കുന്നതിനെക്കുറിച്ച് രണ്ടുപക്ഷമില്ല. സംഭാഷണങ്ങളാണ് മുന്നോട്ടുള്ള ഏകവഴി. ഹഫിസ് സയിദിനെ പാക് സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്നത് ഇപ്പോള്‍ നമുക്ക് കാണാം. ലഷ്കര്‍-ഇ-തയ്ബ തലവനെ 2001 മുതല്‍ ഏതാണ്ട് ആറ് തവണയെങ്കിലും വീട്ടുതടങ്കലില്‍ ആക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പുതിയതാണ് ഇപ്പോള്‍ നടന്നത്. ഇതിലൊന്നും തന്നെ സയിദിന്റെ കുറ്റവിചാരണയില്‍ എത്തിയിട്ടുമില്ല.

എന്തുകൊണ്ടാണ് പാക്കിസ്ഥാന്‍ ഈ നടപടികളിലൂടെ വീണ്ടും കടന്നുപോകുന്നത്? സാധാരണയായി ഇന്ത്യയില്‍ ഒരു വലിയ ഭീകരാക്രമണം നടക്കുമ്പോഴാണ്, വലിയ അന്താരാഷ്ട്ര സമ്മര്‍ദ്ദമൊക്കെ ഉണ്ടാകുമ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ സയിദിനെ ഒരു താത്ക്കാലിക മുഖംമൂടിയായി വെക്കുക. എന്നാല്‍ പാകിസ്ഥാന് പുറത്ത് ലഷ്കര്‍ താരതമ്യേന ശാന്തമായ ഒരു സമയത്താണ് ഇപ്പോഴത്തെ ഈ വീട്ടുതടങ്കല്‍.

വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും പലതാണ്. ലഷ്കറിനെ പോലുള്ള ഭീകരവാദി സംഘടനകളെ പിന്തുണയ്ക്കുന്നതു മൂലം ലോകത്താകെയുണ്ടാകുന്ന ഒറ്റപ്പെടലും ആഭ്യന്തര തീവ്രവാദത്തിലെ വര്‍ദ്ധനവും എന്ന വലിയ വില കൊടുക്കുമ്പോള്‍ ഇന്ത്യയെ കാര്യമായി ഉപദ്രവിക്കാനാവാതെ കുപിതരാക്കാന്‍ കഴിയും എന്നതാണ് നേട്ടം. ഇതിപ്പോള്‍ നേട്ടത്തെ കവച്ചുവെക്കുന്ന ചെലവാണ്. സയിദിനെ പിടിച്ചത് ‘ദേശീയ താത്പര്യം’ കണക്കിലെടുത്താണെന്ന് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി പറഞ്ഞത് വിശ്വസിക്കലാണ് സൌകര്യം. അതാണ് കാര്യമെങ്കില്‍ പാകിസ്ഥാന്‍ ലഷ്കറിന്റെ പരിശീലന താവളങ്ങള്‍, മതപാഠശാലകള്‍, ആശുപത്രികള്‍, സാമ്പത്തിക ആസ്തികള്‍ എന്നിവ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങണം. അത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതിന് ഒരു തെളിവുമില്ല.

മറ്റ് വിശദീകരണങ്ങളും ആശങ്കകളുടെ രൂപത്തില്‍ വരുന്നുണ്ട്. യുഎസിലെ പുതിയ പ്രസിഡണ്ട് ‘തീവ്രവാദ ഇസ്ലാമിനെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റുമെന്ന്’ പ്രതിജ്ഞ എടുത്തയാളും ചൈന അതിന്റെ വംശീയ മുസ്ലീം ജനവിഭാഗങ്ങള്‍ക്ക് നേരെ അടിച്ചമര്‍ത്തല്‍ തുടങ്ങിയതും പാകിസ്ഥാനെ അവരുടെ ഭീകരവാദ പ്രതിച്ഛായ മാറ്റാന്‍ പ്രേരിപ്പിക്കുന്നു എന്നു വേണം കരുതാന്‍. ന്യൂഡല്‍ഹിയിലെ കൂടുതല്‍ ആക്രമണോത്സുകരായ സര്‍ക്കാരും ഇതിന് കാരണമാകാം. യു.എന്നില്‍ നടക്കാന്‍ പോകുന്ന, ഭീകരവാദ ധനസഹായത്തെയും ഭയത്തെയും കുറിച്ചുള്ള ഒരു ചര്‍ച്ചാ സമ്മേളനം തങ്ങളെ കരിമ്പട്ടികയില്‍ പെടുത്തുമോ എന്ന ഭയവും പാക്കിസ്ഥാനുണ്ട്. അതിന്റെ യുഎന്‍ പ്രമേയം സയിദിന്റെ തടവ് ആവശ്യപ്പെടുന്നില്ലെങ്കില്‍ കൂടി.

വ്യാപകമായ സാമൂഹ്യക്ഷേമ ശൃംഖലയുള്ള സയിദിന്റെ ലഷ്കര്‍ ഇ തൊയ്ബയെ ക്രമേണ ഒരു മുഴുവന്‍ സമയ രാഷ്ട്രീയകക്ഷിയാക്കി മാറ്റുമോ എന്ന ആഭ്യന്തര ആശങ്കയും കാണാതിരുന്നുകൂടാ. ഇത് ലഷ്കറിനെ നിലവിലെ സര്‍ക്കാരിനുള്ള നേരിട്ടുള്ള വലിയ വെല്ലുവിളിയായി മാറ്റും. തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ലഷ്കറിനെ ഉപയോഗിക്കാന്‍ മടിയില്ലാത്ത പാകിസ്ഥാന്‍ സര്‍ക്കാര്‍ അവരെ ഉന്നത ഭരണതലത്തില്‍ അനുവദിക്കില്ല.

മുന്‍കാല അനുഭവങ്ങള്‍ അറിയുന്ന ഇന്ത്യക്കാര്‍ക്ക് സയിദിന്റെ ഈ തടവ് ഒട്ടും സന്തോഷം പകരുന്നില്ല. പാകിസ്ഥാന്‍ എന്ന രാഷ്ട്രത്തിനെതിരായ യുദ്ധം പ്രഖ്യാപിച്ച തെഹ്രീക്-ഇ-താലിബാനെ എതിര്‍ക്കുന്ന ഇസ്ലാമാബാദും റാവല്‍പിണ്ടിയും ഇന്ത്യക്കെതിരെ ലഷ്കറിനെ എന്നും കാത്തുവെക്കുന്നുമുണ്ട്. മറ്റൊരു തരത്തില്‍ വിശ്വസിക്കാന്‍ ഇടം വരും വരെ രാഷ്ട്ര പ്രായോജക ഭീകരവാദത്തിന്റെ സൂത്രധാരനായി സര്‍ക്കാര്‍ ചെലവില്‍ ഒരു അവധിക്കാലമാണ് അയാള്‍ക്കിതെന്ന് കരുതുന്നുവരുണ്ട്.

 

This post was last modified on February 26, 2017 9:20 am