X

കൈവെട്ട് കേസ്; പത്ത് പ്രതികള്‍ക്ക് എട്ടുവര്‍ഷം തടവ്

അഴിമുഖം പ്രതിനിധി

തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 10 പ്രതികള്‍ക്ക് എട്ടുവര്‍ഷം തടവ്. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ 13 പ്രതികളില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പേര്‍ക്കും ഗൂഢാലോചനയില്‍ പങ്കെടുത്ത അഞ്ച് പേര്‍ക്കുമാണ് എട്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ജമാല്‍, മുഹമ്മദ് ഷോബിന്‍, ഷംസുദീന്‍, ഷാനവാസ്, കെ.എ പരീത്, ഗൂഢാലോചനയില്‍ പങ്കാളികളായ യൂനസ് അലിയാര്‍, ജാഫര്‍, കെ.കെ അലി, ഷജീര്‍, കെ.ഇ കാസിം എന്നിവരെയാണ് എട്ട് വര്‍ഷത്തെ തടവിന് വിധിച്ചത്.

വിചാരണ തടവ് ശിക്ഷാകാലാവധിയായി കണക്കാക്കുമെന്ന് വിധി പ്രസ്താവത്തില്‍ പറഞ്ഞിരിക്കുന്നതിനാല്‍ ബാക്കി ശിക്ഷ പ്രതികള്‍ അനുഭവിച്ചാല്‍ മതിയാകും. പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴ അധ്യാപകന് നല്‍കാനും കോടതി ഉത്തരവായി.

പ്രതികളെ ഒളിപ്പിച്ച കുറ്റത്തിന് അബ്ദുള്‍ ലത്തീഫ്, അന്‍വര്‍ സാദിഖ്, റിയാസ് എന്നിവരെ രണ്ടു വര്‍ഷത്തെ തടവിന് വിധിച്ചു. എന്‍ ഐ എ സമര്‍പ്പിച്ച 31 പേരുടെ പ്രതിപ്പട്ടികയില്‍ നിന്ന് 18 പേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടിരുന്നു. കുറ്റക്കാരെന്നു കണ്ടെത്തിയ 13 പേരില്‍ പത്ത് പേര്‍ക്ക് ഭീകരവാദ വിരുദ്ധ നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിരുന്നു. ഈ പ്രതികള്‍ക്ക് ജീവപര്യന്തം നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.

 

This post was last modified on December 27, 2016 2:57 pm

Related Post
Leave a Comment