X

ഉത്തരഖണ്ഡ് വിശ്വാസവോട്ടെടുപ്പ് കഴിഞ്ഞു, വിജയം അവകാശപ്പെട്ട് കോണ്‍ഗ്രസ്

അഴിമുഖം പ്രതിനിധി

ദേശീയ തലത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമായ ഉത്തരഖണ്ഡ് നിയമസഭ വിശ്വാസവോട്ടെടുപ്പ് പൂര്‍ത്തിയായി. എന്നാല്‍ ഫലം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഫലം മുദ്ര വച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. വ്യാഴാഴ്ച്ച സുപ്രീംകോടതിയാകും ഫലം പ്രഖ്യാപിക്കുക.

എന്നാല്‍ 34 എംഎല്‍എമാരുടെ വോട്ട് തങ്ങള്‍ക്ക് ലഭിച്ചുവെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. ഭൂരിപക്ഷത്തിന് 31 പേരുടെ പിന്തുണ മതിയാകും. ഒമ്പത് വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ വോട്ടെടുപ്പില്‍ നിന്നും വിലക്കിയിരുന്നതിനാല്‍ 70 അംഗ നിയമസഭയുടെ അംഗബലം 61 ആയി കുറഞ്ഞിരുന്നു.

തങ്ങള്‍ പ്രതിപക്ഷത്ത് ഇരിക്കാന്‍ തയ്യാറാണെന്ന് ഒരു ബിജെപി എംഎല്‍എ പറഞ്ഞത് കോണ്‍ഗ്രസിന്റെ അവകാശവാദത്തെ ശരിവയ്ക്കുന്നുണ്ട്. ബിജെപിക്ക് 28 വോട്ടു മാത്രമേ ലഭിച്ചുള്ളൂവെന്ന് എംഎല്‍എ വെളിപ്പെടുത്തിയിട്ടുണ്ട്.

വിശ്വാസ വോട്ടെടുപ്പ് നടന്ന സമയത്ത് രാഷ്ട്രപതി ഭരണം ഒഴിവാക്കിയിരുന്നു. നടപടി ക്രമങ്ങള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഇതും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.

മായാവതിയുടെ ബി എസ് പിയുടെ രണ്ട് എംഎല്‍എമാരും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എയായ രേഖ ആര്യ ബിജെപി അംഗങ്ങള്‍ക്കൊപ്പമാണ് നിയമസഭയിലെത്തിയത്. അവര്‍ ബിജെപിക്ക് വോട്ടു ചെയ്തുവെന്ന സൂചനയുണ്ട്. അതേസമയം അതേനാണയത്തില്‍ തിരിച്ചടി ബിജെപിക്കും ലഭിച്ചു. ബിജെപിയുടെ വിമത എംഎല്‍എ ഭീം ലാല്‍ ആര്യ കോണ്‍ഗ്രസിന് വോട്ടു ചെയ്യുമെന്ന് പറഞ്ഞിരുന്നു.

അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും കൈപൊക്കിയാണ് വോട്ടെടുപ്പ് നടന്നത്.

This post was last modified on December 27, 2016 4:09 pm

Related Post
Leave a Comment