X

മോദിയുടെ പരിപാടിയില്‍ തട്ടമിട്ട് കയറരുത്: മലയാളി ജനപ്രതിനിധി അടക്കമുള്ളവരെ തടഞ്ഞു

വയനാട് മൂപ്പയ്‌നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശഹര്‍ബാനത്തിനെയാണ് തടഞ്ഞത്. മോദിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ കറുത്ത തട്ടമിടുന്നത് അനുവദിക്കാനാകില്ലന്ന് സംഘാടകര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ തട്ടമിട്ട് കയറിയ സ്ത്രീകളെ തടഞ്ഞ നടപടി വിവാദമാകുന്നു. അഹമ്മദാബാദില്‍ വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വനിതാ ജനപ്രതിനിധികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച സ്വച്ഛ് ശക്തി ക്യാമ്പിലാണ് സംഭവം. മലയാളി ജനപ്രതിനിധിയേയും തടഞ്ഞു. വയനാട് മൂപ്പയ്‌നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശഹര്‍ബാനത്തിനെയാണ് തടഞ്ഞത്. കോഴിക്കോട് കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെടി അശ്വതിയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

മോദിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ കറുത്ത തട്ടമിടുന്നത് അനുവദിക്കാനാകില്ലന്ന് സംഘാടകര്‍ പറഞ്ഞെന്നാണ് അശ്വതി വെളിപ്പെടുത്തിയത്. സുരക്ഷാ പ്രശ്നമുണ്ടാക്കും എന്നായിരുന്നു വിചിത്ര വാദം. 6000 വനിതാ പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങിലാണ് തട്ടമിട്ടതിന് സംഘാടകര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു. പിന്നീട് സ്ഥലം എസ്പിക്ക് പരാതി നല്‍കിയതിന് ശേഷമാണ് തട്ടമിട്ട് പങ്കെടുക്കാനായത്. അഹമ്മദാബാദില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

ക്യാമ്പിന്റെ തുടക്കം മുതല്‍ ബിജെപിയുടെ രാഷ്ട്രീയം പ്രചരിപ്പിക്കാനുളള വേദിയായിട്ടാണ് പരിപാടിയെ ഉപയോഗിക്കുന്നതെന്നും അശ്വതി പറയുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്ക് പോലും ഇഷ്ടാനുസരണം വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത ഈ നാട്ടില്‍ വനിതാദിനം ആഘോഷിക്കുന്നത് എന്തിന് വേണ്ടിയാണെന്നും അശ്വതി ചോദിക്കുന്നു. സംഭവത്തില്‍ പ്രതിഷേധം ഉയരണമെന്ന് അശ്വതി ആവശ്യപ്പെടുന്നു.


കെ ടി അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌:

This post was last modified on March 8, 2017 5:50 pm