സ്ലീപ്പ് ട്രാക്കിങ് ആപ്‌ളിക്കേഷനുകള്‍ വിപരീത ഫലമാണ് ചെയ്യുകയെന്ന് റിപ്പോര്‍ട്ട്. അത് ഉത്കണ്ഠയ്ക്കും ഉറക്കക്കുറവിനും കാരണമാവുകയും വൈകാതെതന്നെ നിദ്രാവിഹീനതയ്ക്ക് വഴിമാറുകയും ചെയ്യുമെന്ന് പ്രമുഖ നാഡീരോഗ ചികിത്സാവിദഗ്ദ്ധന്‍ പറയുന്നു.
ലണ്ടനിലെ ഗൈ ഹോസ്പിറ്റലിലെ പ്രധാന നിദ്രരോഗ വിദഗ്ധനും കണ്‍സള്‍ട്ടന്റുമായ ഡോ. ഗൈ ലെഴ്‌സിനര്‍ ചെല്‍ട്ടന്‍ഹാം ശാസ്ത്രമേളയില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ തന്നെ നന്നായി ഉറങ്ങാനുള്ള വ്യഗ്രത യഥാര്‍ത്ഥത്തില്‍ വിപരീത ഫലാമാണ് ഉണ്ടാക്കുക. സ്ലീപ്പ് ട്രാക്കിങ് ആപ്‌ളിക്കേഷനുകള്‍ ഉപയോഗിച്ച് ഉറക്കം താളംതെറ്റിയവരോ, ഉറക്കമില്ലായ്മയെ കുറിച്ച് ചില കാര്യങ്ങള്‍ വായിക്കുന്നവരോ ആയ നിരവധിയാളുകളെ അനുദിനം കാണുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഉറക്കമില്ലായ്മ കാരണം ചികിത്സ തേടുന്ന രോഗികളുടെ എണ്ണം കൂടി വരികയാണ്. അത്തരം ആപ്‌ളിക്കേഷനുകള്‍ ഡിലീറ്റ് ചെയ്യാന്‍ പലര്‍ക്കും മടിയാണ്. അത് ഉപയോഗിക്കുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കുക എന്നതാണ് അതീവ ശ്രമകരമായ കാര്യം എന്ന് ലെഴ്‌സിനര്‍ പറയുന്നു. മിക്ക ആപ്‌ളിക്കേഷനുകളും ഗുണകരമാണോയെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ അവ ഉറക്കത്തിന്റെഗുണനിലവാരത്തെ കുറിച്ച് യാതൊരു ഉള്‍ക്കാഴ്ചയും നല്‍കില്ല.
രാത്രി നന്നായി ഉറക്കം ലഭിക്കാതിരിക്കുകയും രാവിലെ എഴുന്നേല്‍ക്കുന്നതുതന്നെ നല്ല ക്ഷീണത്തോടെയുമാണെങ്കില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് നിങ്ങള്‍ക്കുതന്നെ ഊഹിക്കാവുന്നതൊള്ളൂ. നന്നായി ഉറങ്ങുകയും എഴുനേല്‍ക്കുമ്പോള്‍ നവോന്മേഷം തോന്നുകയും, ദിവസംമുഴുവന്‍ ആ ഊര്‍ജ്ജം നിലനിര്‍ത്താന്‍ കഴിയുകയും ചെയ്താല്‍ നമുക്ക് വേണ്ടത്ര ഉറക്കം ലഭിച്ചു എന്നാണു അര്‍ത്ഥം. ഇതെല്ലാം പറഞ്ഞുതരാന്‍ നിങ്ങള്‍ക്ക് ഒരു ആപ്‌ളിക്കേഷന്റെയും ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു.
കഴിഞ്ഞ വര്‍ഷം ചിക്കാഗോയിലെ ഒരു സംഘം പ്രസിദ്ധീകരിച്ച പഠന പരമ്പരകളില്‍ സമാനമായ ആശങ്കകള്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു. ഉറക്കം വരാനായോ അതിന്റെ വ്യാപ്തി അളക്കാനായോ മോബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന രോഗികളില്‍ ഓര്‍ത്തോസോമ്‌നിയ എന്ന രോഗം കണ്ടുവരുന്നതായി അവര്‍ പറഞ്ഞിരുന്നു. ‘എല്ലാവരും വ്യത്യരീതികളിലും സമയങ്ങളിലും ഉറങ്ങുന്നവരാണ്. അതിനാല്‍ ഒരു പൊതുവായ സ്ലീപ് ട്രാക്കര്‍ ഉപയോഗിച്ച് ഉറക്കം അളക്കാനോ നിയന്ത്രിക്കുവാനോ കഴിയില്ല. അത് വിപരീത ഫലം ഉണ്ടാക്കുവാന്‍ തുടങ്ങും’ എന്ന് എക്‌സെറ്റെര്‍ ആസ്ഥാനമായുള്ള ഒരു സ്ലീപ് സൈക്കോളജിസ്റ്റായ സ്റ്റീഫാനി റോമിസ്വെസ്സ്‌കി പറയുന്നു.
Read More : ബീഹാറിലെ കുട്ടികളുടെ മരണം; ലിച്ചിപ്പഴത്തിലൂടെ പകര്‍ന്ന എൻസൈഫലൈറ്റിസ് സിൻഡ്രോമെന്ന് വിദഗ്ധര്‍