X

ഇന്ത്യയിലാദ്യമായി മസ്തിഷ്കമരണം സ്ഥിരീകരിക്കുന്ന മാര്‍ഗ്ഗരേഖയുമായി കേരളം

മസ്തിഷ്കമരണാനന്തരം നടക്കുന്ന അവയവദാനങ്ങളെ കുറിച്ച് വ്യാപകമായ സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്

ഇന്ത്യയിലാദ്യമായി മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന മാര്‍ഗ്ഗരേഖയുമായി കേരളം. കേരളത്തില്‍ നടക്കുന്ന മസ്തിഷ്ക മരണങ്ങളെ കുറിച്ച് ഉയര്‍ന്ന ആശങ്കകള്‍ അവസാനിപ്പിക്കുന്നതിനാണ് മാര്‍ഗ്ഗ രേഖ തയ്യാറാക്കിയിരിക്കുന്നത്. ഹൈക്കോടതിയുടെ ഇടപെടലാണ് പുതിയ മാര്‍ഗ്ഗ രേഖയുണ്ടാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

മസ്തിഷ്കമരണം സ്ഥിരീകരിക്കുന്ന വിദഗ്ധരുടെ സംഘത്തില്‍ ഒരാള്‍ സര്‍ക്കാര്‍ ഡോക്ടറായിരിക്കണമെന്നതാണ് മാര്‍ഗ്ഗരേഖയിലെ പ്രധാന നിര്‍ദേശം. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ രോഗി വെന്റിലേറ്ററില്‍ ആണെങ്കില്‍ മാത്രമേ മസ്തിഷ്കമരണ സ്ഥിരീകരണ പ്രക്രിയ ആരംഭിക്കാന്‍ പാടുള്ളൂ എന്നു മാര്‍ഗ്ഗരേഖ വ്യക്തമാക്കുന്നു. ആറുമണിക്കൂര്‍ ഇടവിട്ട് രണ്ടു ഘട്ടങ്ങളിലായി ആപ്നിയോ ടെസ്ട് നടത്തണം. രോഗിക്ക് സ്വന്തമായി ശ്വാസോച്ഛ്വാസം നടത്താന്‍ സാധിക്കുമോ എന്നു പരിശോധിക്കുന്നതാണ് ആപ്നിയോ ടെസ്ട്. നാലു ഡോക്ടര്‍മാരാണ് സംഘത്തില്‍ ഉണ്ടാവേണ്ടത്. സ്ഥിരീകരണ പ്രക്രിയ വീഡിയോയില്‍ ചിത്രീകരിക്കുകയും മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത് ഫോം പത്തില്‍ രേഖയായി സൂക്ഷിക്കുകയും വേണം.

മസ്തിഷ്കമരണാനന്തരം നടക്കുന്ന അവയവദാനങ്ങളെ കുറിച്ച് വ്യാപകമായ സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്.