X

ഇന്ന് ലോക ഓട്ടിസം ബോധവൽക്കരണ ദിനം; ഈ ദിനം ഓർമ്മിപ്പിക്കുന്നതെന്ത്?

ഓട്ടിസം എന്നത് ഒരു രോഗമല്ല. തലച്ചോറ് സംബന്ധമായ വ്യത്യസ്തതയാണ്.

ഇന്ന് ലോക ഓട്ടിസം ബോധവൽക്കരണ ദിനം. ഓട്ടിസം എന്ന അവസ്ഥയെ കുറിച്ച് ബോധവൽക്കരണം നൽകാനും ഓട്ടിസം ബാധിച്ച കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പിന്തുണ നൽകാനുമാണ് ഐക്യരാഷ്ട്രസഭ ഓട്ടിസം ദിനം ആചരിക്കുന്നത്. ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ഐസക്ക് ന്യൂട്ടന് വരെയുണ്ടായിരുന്ന ഓട്ടിസം എന്ന അവസ്ഥ സത്യത്തിൽ എന്താണ്? എന്തൊക്കെ നമ്മുക്ക് അവർക്കായി ചെയ്യാൻ സാധിക്കും?

എന്താണ് ഓട്ടിസം?

ഓട്ടിസം എന്നത് ഒരു രോഗമല്ല. തലച്ചോറ് സംബന്ധമായ വ്യത്യസ്തതയാണ്. ഈ അവസ്ഥയെ കുറിച്ച് സമൂഹത്തില്‍ വളരെ ചെറിയ വിഭാഗത്തിനെ വിവരമുളളൂ. പലര്‍ക്കും തെറ്റായ പല ധാരണകളും ഉണ്ട്. 1943-ല്‍ ലിയോ കറാര്‍ എന്ന മനോരോഗ വിദഗ്ധനാണ് ‘ഓട്ടിസം’ എന്നിതിനെ വിളിച്ചത്. ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഓട്ടിസം എന്ന അവസ്ഥയെ കുറിച്ച് കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന കാലത്ത് ആ അവസ്ഥയില്‍ ജീവിതം നയിച്ച ആളുകള്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം.

“സഹായകരമാവുന്ന സാങ്കേതിക വിദ്യകൾ, സജീവമായ പങ്കാളിത്തം” എന്ന തീമിലാണ് U.N ഈ വർഷത്തെ ഓട്ടിസം ദിനമാചരിക്കുന്നത്.

ആശയവിനിമയം, ആശയഗ്രഹണം, സാമൂഹീകരണം എന്നീ മേഖലകളില്‍ സമപ്രായക്കാരില്‍ നിന്ന് വളരെ പ്രകടമായ വ്യതിയാനത്തില്‍ ജീവിക്കുന്ന കുട്ടി, യഥാര്‍ത്ഥ ലോകത്ത് നിന്ന് പിന്‍വാങ്ങി ആന്തരിക സ്വപ്നലോകത്ത് വിഹരിക്കുന്ന അവസ്ഥ. ഇതാണ് ഓട്ടിസം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഓട്ടിസം എന്നാല്‍ ബുദ്ധിപരിമിതിയല്ല. എന്നാല്‍ ഓട്ടിസം ബാധിച്ചവരില്‍ 70% പേരും ബുദ്ധിപരിമിതിയുളളവരാണ്. ലോകത്ത് പത്തായിരം കുട്ടികള്‍ ജനിക്കുമ്പോള്‍ പത്ത് പേര്‍ ഓട്ടിസമുളള അവസ്ഥയില്‍ കാണപ്പെടുന്നു. ഇതില്‍ നല്ലൊരു ശതമാനവും ആണ്‍കുട്ടികളുമാണ്. എന്നാല്‍ പെണ്‍കുട്ടികളില്‍ ഓട്ടിസം പിടിപെടുന്നത് കൂടുതല്‍ ഗുരുതരമാണ്.

ആശയവിനിമയം 

തന്റെ ആവശ്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും പ്രയാസങ്ങളും സ്വന്തം അമ്മയെപ്പോലും അറിയിക്കാന്‍ കുട്ടികള്‍ പലപ്പോഴും പ്രയാസപ്പെടുന്നു. ചില ആശയവിനിമയ രീതികള്‍ മാതാപിതാക്കള്‍ക്ക് മനസ്സിലായാല്‍ പോലും വീടിന് പുറത്തുളള ആളുകള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണ്. ഓട്ടിസമുളള കുട്ടികള്‍ക്ക് ആംഗ്യം ഉപയോഗിച്ചോ സംസാരിച്ചോ ആശയവിനിമയം പ്രയാസകരമാണ്. സംസാരിക്കുന്ന ശബ്ദത്തിലും ഉച്ചാരണത്തിലും സമപ്രായക്കാരില്‍ നിന്ന് വ്യത്യാസം കാണാം. ഉയര്‍ച്ച താഴ്ച്ച ഇല്ലാതെ ഒരേ സ്വരത്തില്‍ സംസാരിക്കുന്നതായും അര്‍ത്ഥമില്ലാത്ത വാക്കുകളും പ്രയോഗങ്ങളും ആവര്‍ത്തിച്ച് പറയുന്നതായും കാണാം. കൂടാതെ ചോദ്യങ്ങള്‍ ചോദ്യരൂപേണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നതും കേള്‍ക്കാം. മറ്റുളളവരുടെ കണ്ണില്‍ നോക്കി സംസാരിക്കാനും പേര് വിളിച്ചാലോ പുഞ്ചിരിച്ചാലോ അതിനോട് പ്രതികരിക്കാനുമുളള കഴിവ് കുറവായിരിക്കും.

സാമൂഹിക ഇടപെടൽ

ചുറ്റുപാടുകളുമായി ഇടപെടുന്നതില്‍ ഓട്ടിസമുളള കുട്ടികള്‍ക്ക് പല പരിമിതികളും ഉണ്ട്. മറ്റുളളവരെ ഗൗനിക്കാതെയുളള സ്വഭാവപ്രതികരണങ്ങള്‍ കാണിക്കുന്ന ഇത്തരം കുട്ടികള്‍ക്ക് തൊട്ടടുത്ത് നില്‍ക്കുന്ന മാതാപിതാക്കളെയോ സഹോദരങ്ങളെയോ അവരുടെ വികാരങ്ങളെയോ പരിഗണിക്കുകയും മാനിക്കുകയും ചെയ്യുന്നതിനും സ്വന്തം വൈകാരിക ആവശ്യങ്ങള്‍ പ്രകടിപ്പിക്കുന്നതിനും പരിമിതികള്‍ ഉണ്ട്.

വൈകാരിക വ്യവഹാര പരിമിതികൾ

മറ്റുളളവരുടെ വൈകാരിക മാറ്റങ്ങളോട് പ്രതികരിക്കാന്‍ പ്രയാസമാണ്. മാതാപിതാക്കള്‍ ആശ്ലേഷിക്കുകയോ ചുംബിക്കുകയോ ചെയ്യുമ്പോള്‍ അതിനോട് പ്രതികരിക്കാന്‍ പലപ്പോഴും സാധ്യമല്ല. ഓട്ടിസം ബാധിച്ച കുട്ടികള്‍ അമിത ഭയം, ഉത്കണ്ഠ എന്നിവ അകാരണമായി പ്രകടിപ്പിക്കുന്നതായി കാണാം. ഉദാഹരണമായി വൈദ്യുതി വിച്ഛേദിച്ചാല്‍ വെപ്രാളം കാണിക്കുന്നതായി കാണാം

ഓട്ടിസത്തിന്റെ വിവിധ തരങ്ങള്‍

ആസ്‌പെര്‍യേസ് സിന്‍ഡ്രം (Asperger syndrome)

ആശയ വിനിമയ ശേഷിക്കും സാമൂഹിക ഇടപെടലിനും ഇവര്‍ക്ക് പരിമിതിയുണ്ടെങ്കിലും ഭാഷാശേഷി പൊതുവേ നല്ലതായിരിക്കും. ഇവരില്‍ ബുദ്ധിപരിമിതികള്‍ കാണപ്പെടുന്നില്ലെങ്കിലും വളരെ പരിമിതമായ താല്‍പര്യം മാത്രമേ പ്രകടിപ്പിക്കുന്നുളളൂ.

ചൈല്‍ഡ്ഹുഡ് ഓട്ടിസം

ഇത്തരം കുട്ടികളില്‍ ആശയവിനിമയ ശേഷി, സാമൂഹിക ഇടപെടല്‍, ചിന്താശേഷിയിലുളള വൈകല്യം തുടങ്ങിയ ലക്ഷണങ്ങള്‍ ഏകദേശം മൂന്ന് വയസ്സ് പ്രായത്തില്‍ കാണപ്പെടുന്നു. ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും ബുദ്ധിക്ക് പരിമിതികള്‍ കണ്ടെത്തിയിട്ടുണ്ട്

റെറ്റ്‌സ് സിന്‍ഡ്രം (Rett syndrome)

പെണ്‍കുട്ടികളില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രത്യേക അവസ്ഥയാണിത്. ഒരു വയസ്സ് മുതല്‍ നാല് വയസ്സ് വരെ ലക്ഷണങ്ങള്‍ പ്രകടമാകാം. ഈ തകരാറ് കാണപ്പെടുന്നതുവരെ സാധാരണ കുട്ടികളെ പോലെ കാണപ്പെടുമെങ്കിലും അതിന് ശേഷം കഴിവുകള്‍ നഷ്ടപ്പെടുന്നു.

പൊതു സ്വഭാവ സവിശേഷതകള്‍

1. ഒറ്റക്ക് തന്റേതായ ലോകത്ത് മുഴുകിയിരിക്കുക.
2. മറ്റുളളവരെ അഭിമുഖീരിക്കാനുളള പ്രയാസം.
3. യാതൊരു പ്രകോപനവുമില്ലാതെ മറ്റുളളവരെ ഉപദ്രവിക്കുക.
4. ഫാനുകള്‍ കറങ്ങുന്നതും ബള്‍ബുകള്‍ പ്രകാശിക്കുന്നതും
കുറെ നേരം നോക്കിനില്‍ക്കുക.
5. കൈകളും ശരീരഭാഗങ്ങളും പ്രത്യേക രീതിയില്‍ ചലിപ്പിക്കുക.
6. പ്രത്യേകതരം ശബ്ദങ്ങളും പ്രയോഗങ്ങളും ആവര്‍ത്തിക്കുക.
7. അലക്ഷ്യമായി ഇറങ്ങി നടക്കുക, ഒരേ സ്ഥലത്തേക്കോ വസ്തുവിലേക്കോ കുറെ നേരം നോക്കിനില്‍ക്കുക.
8. കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും നിരനിരയായി വെക്കുക.
9. ആശ്ലേഷണം, ലാളന തുടങ്ങിയ ശാരീരിക സ്പര്‍ശം ഇഷ്ട
പ്പെടാതിരിക്കുക.
10. കൈയില്‍ കിട്ടുന്ന സാധനങ്ങള്‍ മണത്ത് നോക്കുക (ഉദാ: ചെരുപ്പ്, ഭക്ഷണ പദാര്‍ത്ഥം, ചൂടിപ്പായ).

വ്യക്തിഗത പരിശീലനം

ഒരോ കുട്ടിയുടെയും കഴിവുകള്‍ പ്രത്യേകമായി നിര്‍ണയം നടത്തി എന്തൊക്കെ കഴിവുകള്‍ കുട്ടികളില്‍ പരിശീലിപ്പിക്കണമെന്ന് തീരുമാനിച്ച് വിദഗ്ധര്‍ പരിശീലിപ്പിക്കുന്നു. മനശ്ശാസ്ത്രവിദഗ്ധര്‍ പെരുമാറ്റങ്ങള്‍ കണ്ടെത്തി ആവശ്യമായ പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു.

സംഘ പരിശീലനം

മനശ്ശാസ്ത്രജ്ഞന്‍, സംസാരഭാഷാ വിദഗധന്‍, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്, സ്‌പെഷല്‍ എജുക്കേറ്റര്‍ എന്നീ വിദഗ്ധ പരിശീലകര്‍ അടങ്ങുന്ന സമിതി കുട്ടിയുടെ കഴിവിന്റെയും വയസ്സിന്റെയും അടിസ്ഥാനത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് അവര്‍ക്കാവശ്യമായ കഴിവുകള്‍ പരിശീലപ്പിക്കുന്നു. ഇതിലൂടെ വ്യക്തിഗത കഴിവുകള്‍ വര്‍ധിക്കുന്നതിലുപരി സാമൂഹീകരണവും വളരാന്‍ സാധിക്കുന്നു

ഓട്ടിസം കേരളത്തില്‍ വര്‍ദ്ധിക്കുന്നു

ലോകത്തില്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങളില്‍ ഒന്നായി ഓട്ടിസം മാറിയിരിക്കുന്നു. ശരാശരി കണക്കില്‍ ഒട്ടും പിന്നിലല്ലാതെ കേരളത്തിലും ഓട്ടിസം ഭീമാകാരമായി വര്‍ദ്ധിക്കുകയാണ്‌.

ഓട്ടിസം എന്ന രോഗത്തെപ്പറ്റി കുറേനാള്‍ മുന്‍പ്‌വരെ ഏറെക്കുറെ മലയാളികളും അജ്‌ഞരായിരുന്നു. ഏഷ്യാനെറ്റിലെ ഐഡിയ സ്‌റ്റാര്‍സിംഗറില്‍ സുകേഷ്‌കുട്ടന്‍ എന്ന ഓട്ടിസംബാധിച്ച മത്സരാര്‍ത്ഥി പങ്കെടുത്തപ്പോഴാണ്‌ പലരും ഇങ്ങനെയും ഒരു രോഗം ഉണ്ടെന്ന്‌ തിരിച്ചറിയുന്നതുപോലും.

എന്നാല്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ കേരളത്തെ സംബന്ധിച്ച്‌ ആശങ്കാജനകമാണ്‌. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഓട്ടിസംബാധിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ദ്ധനവാണ്‌ കേരളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.

ഓട്ടിസം ബാധിച്ച പ്രമുഖർ

ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ സര്‍ ഐസക് ന്യൂട്ടന്‍, കലാകാരനായ മൈക്കലാഞ്ജലോ, മൈക്രോസോഫ്റ്റ് അതികായന്‍ ബില്‍ഗേറ്റ്സ് എന്നിങ്ങനെ ലോകചരിത്രത്തിലെ പല പ്രമുഖരും ഓട്ടിസം ഉള്ളവരായിരുന്നു

രക്ഷിതാക്കള്‍ ശ്രദ്ധിക്കുക…ഓട്ടിസംതിരിച്ചറിയാന്‍ വൈകുന്നൂ

രാജ്യത്ത് കുട്ടികളിലെ ഓട്ടിസം തിരിച്ചറിയുന്നതിന് വൈകുന്നതായി പഠന റിപ്പോര്‍ട്ട്. നാല് വയസ് വരെയാകുമ്പോള്‍ മാത്രമാണ് കുഞ്ഞിന് ഓട്ടിസമുള്ളതായി ഓസ്ട്രേലിയയില്‍ തിരിച്ചറിയപ്പെടുന്നത്. ഇതാകട്ടെ കുട്ടിക്ക് രോഗം തിരിച്ചറിഞ്ഞ് മികച്ച പരിചരണം ലഭ്യമാക്കേണ്ട സമയം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷവുമാണ്. രണ്ടാം വയസിലെങ്കിലും ഓട്ടിസം തിരിച്ചറിഞ്ഞ് തെറാപ്പി ആരംഭിക്കുന്നതാണ് കുട്ടികള്‍ക്ക് മികച്ച ഫലം നല്‍കുക എന്നിരിക്കെയാണ് ഈ വൈകല്‍.

രണ്ടാം വയസില്‍ തന്നെ ഓട്ടിസം തിരിച്ചറിയുന്നത് പിന്നീട് കുട്ടിയുടെ മാനസിക ശേഷിയേയും മനസിലാക്കാനുള്ള കഴിവിനെയും വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണമായ പങ്ക് വഹിക്കുമെന്ന് ഓട്ടിസ സംബന്ധിച്ച ഗവേഷണങ്ങളില്‍ മുന്‍നിരയില്‍ ഉള്ള ഷെര്‍ലി ഡിസാനായാക്ക് വ്യക്തമാക്കുന്നു. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് രണ്ട് തരത്തില്‍ ബൗദ്ധികമായി വ്യത്യാസം കാണാറുണ്ട്. ഒന്ന് ബുദ്ധിപരമായി ശേഷി കുറവുള്ളവും മറ്റൊന്ന് ഓട്ടിസംഉണ്ടെങ്കിലും ബൗദ്ധികശേഷിയില്‍ പ്രശ്നമൊന്നുമില്ലാത്തവരുമാണ്. ഒന്നര വയസിനു മുന്നേ തന്നെ ഓട്ടിസത്തിന്റെ റിസ്ക് ഫാക്ടർ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങളും സംവിധാനങ്ങളും ഇന്ന് കേരളത്തിലുണ്ട്. ചികിത്സ വൈകുന്നത് കുട്ടികളെ ബൗദ്ധികശേഷി കുറഞ്ഞ ഗണത്തിലേയ്ക്കെത്തുന്നതിന് കാരണമാകും.