X

അപകടമുണ്ടാക്കിയ കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി

ബോട്ടുടമ സമപ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്

മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ട് തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്ത സംഭവത്തില്‍ പനാമ കപ്പലായ ആംബറിന്റെ രേഖകള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിനാണ് നിര്‍ദ്ദേശം നല്‍കിയത്. ബോട്ടുടമ സമപ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

കടലില്‍ നങ്കൂരമിട്ടിരുന്ന കാര്‍മല്‍ മാതാ ബോട്ടിലാണ് പനാമ ചരക്ക് കപ്പല്‍ ഇടിച്ചത്. അപകടത്തില്‍ പതിനൊന്ന് പേര്‍ക്കാണ് പരിക്കേറ്റത്. അസം സ്വദേശി രാഹുല്‍ദാസ്(27), തമിഴ്‌നാട് കുളച്ചല്‍ വാണിയംകുടി സ്വദേശി തമ്പിദുരൈ(45) എന്നിവരാണ് മരിച്ചത്. അസം സ്വദേശി മോത്തിദാസിനെ കാണാതായി. മനഃപൂര്‍വമുള്ള നരഹത്യയ്ക്ക് കേസെടുത്തതിനാല്‍ കപ്പല്‍ ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ തടഞ്ഞുവച്ചിരിക്കുകയാണ്. കപ്പലിന്റെ വോയിസ് ഡേറ്റാ റെക്കോര്‍ഡറും യാത്ര രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

അന്വേഷണം പൂര്‍ത്തിയാകാതെ കപ്പലിന് യാത്ര തുടരാനാകില്ല. ചാവക്കാട് തീരത്തുനിന്നും 14 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ബോട്ട് പൂര്‍ണമായും തകര്‍ന്നു. തിര്‍ത്താതെ പോയ കപ്പലിനെ നേവിയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബോട്ടില്‍ ഇടിച്ചതിന്റെ പാട് കപ്പലിന്റെ മുന്‍ഭാഗത്തുണ്ട്. അതേസമയം കപ്പല്‍ ബോട്ടില്‍ ഇടിച്ച വിവരം ജീവനക്കാര്‍ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. ക്യാപ്റ്റനടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്.

Related Post
Leave a Comment