X

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഓരോ മാസവും 9000 ഫോണുകളും 500ല്‍ അധികം ഇ-മെയിലുകളും നിരീക്ഷിച്ചിരുന്നു; തെളിവുകള്‍ പുറത്ത്

എട്ടോളം കേന്ദ്ര ഏജന്‍സികള്‍ക്കാണ് കേന്ദ്രം നിരീക്ഷണത്തിന് അനുമതി കൊടുത്തത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിമാസം 9000 ഫോണുകളും 500ല്‍ അധികം ഇ-മെയിലുകളും കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിച്ചിരുന്നുവെന്ന് വിവരങ്ങള്‍. പ്രസൊന്‍ജിത് മണ്ഡല്‍ എന്ന വ്യക്തിയുടെ വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടിയിലാണ് വിവരങ്ങള്‍ ഉള്ളത്. എല്ലാവരുടേയും കംപ്യൂട്ടറുകള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കാമെന്ന കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഉത്തരവില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തിന് തടയിടാന്‍ ബിജെപി പക്ഷത്തിന് പുതിയ വിവരങ്ങള്‍ ശക്തി പകരും.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2013-ല്‍ 7500 മുതല്‍9000 ടെലിഫോണുകളും 300 മുതല്‍ 500 ഇ-മെയിലുകളും നിരീക്ഷിക്കാനുള്ള ഉത്തരവുകള്‍ ഓരോ മാസവും പുറപ്പെടുവിച്ചിരുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി. എട്ടോളം കേന്ദ്ര ഏജന്‍സികള്‍ക്കാണ് കേന്ദ്രം നിരീക്ഷണത്തിന് അനുമതി കൊടുത്തത്.

നര്‍ക്കോക്‌സ് കണ്‍ട്രോല്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്, സിബിഐ, എന്‍ഐഎ, റോ, ഡല്‍ഹി പോലീസ് കമ്മീഷണര്‍ ഓഫീസ് തുടങ്ങിയ വിവിധ കേന്ദ്ര ഏജന്‍സികളാണ് നിരീക്ഷണം നടത്തിയിരുന്നത്.

രണ്ടാം യുപിഎ സര്‍ക്കാരിനെതിരെയുള്ള വിവരാവകാശ രേഖകള്‍


.

.


കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തികളുടെ കംപ്യൂട്ടറിലും മൊബൈലുകളിലുമുള്ള വിവരങ്ങള്‍ നിരീക്ഷിക്കാന്‍ രാജ്യത്തെ 10 അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയിരുന്നു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളിലേയ്ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ നുഴഞ്ഞുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി ശക്തമായ വിമര്‍ശനങ്ങളാണ് രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത്.

2018 ഡിസംബര്‍ 20ന്റെ സ്റ്റാറ്റിയൂട്ടറി ഓര്‍ഡര്‍ 2009ലെ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. 2009ലെ ഐടി ചട്ടങ്ങളിലെ റൂള്‍ നാലും ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളും 2000ലെ ഐടി ആക്ടിലെ സെക്ഷന്‍ 69ഉം പ്രകാരം ഏത് കംപ്യൂട്ടറിലേയും രേഖകള്‍ പരിശോധിക്കാം.

രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും വിദേശരാജ്യങ്ങളുമായുള്ള സൗഹൃദത്തിനും വിഘാതമാവുന്ന കാര്യങ്ങളോ ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് തോന്നുന്നതോ ആയ കാര്യങ്ങള്‍ പരിശോധനയ്ക്കാണ് ഏജന്‍സികള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം.

അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ സഹകരിക്കാനോ സാങ്കേതിക സഹായം നല്‍കാനോ വിസ്സമ്മതിക്കുന്ന വ്യക്തികള്‍ക്കും സേവനദാതാക്കള്‍ക്കും ഏഴുവര്‍ഷം വരെ തടവും പിഴയും വിജ്ഞാപനത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

This post was last modified on December 23, 2018 11:01 am

Related Post
Leave a Comment