ആധാർ ഭേദഗതി ബില്ലിന് പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്ര കാബിനറ്റിന്റെ അംഗീകാരം. നടപ്പു വർഷം മാര്‍ച്ച് മാസം രണ്ടാംതിയ്യതി പുറത്തിറങ്ങിയ ഓർഡിനൻസിലെ അതേ ഭേദഗതികൾ തന്നെയാണ് കാബിനറ്റ് അംഗീകരിച്ചത്. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ തന്നെ ബില്ല് നിയമമായിത്തീരും. ഇതോടെ നിലവിലെ ഓർഡിനൻസ് അസാധുവാകും.
ആധാർ ദുരുപയോഗം ചെയ്യുന്നത് തടയാൻ യുഐഡിഎഐക്ക് കൂടുതൽ അധികാരങ്ങൾ ലഭ്യമാക്കുന്നതാണ് ഭേദഗതികൾ. പാർലമെന്റ് പാസ്സാക്കിയ നിയമം മൂലമുള്ള ആവശ്യപ്രകാരമല്ലാതെ ആധാർ നമ്പർ എവിടെയും നൽകേണ്ടതായോ, തന്റെ ഐഡന്റിറ്റി തെളിയിക്കാൻ ആർക്കും നല്‍കേണ്ടതായോ വരില്ല. ബാങ്കുകളിൽ ആധാർ സ്വയം സന്നദ്ധമായി കെവൈസിയായി നൽകാൻ ഉപഭോക്താക്കൾക്ക് കഴിയുംവിധമാണ് പുതിയ നിയമഭേദഗതി വന്നിരിക്കുന്നതെന്നും സർക്കാര്‍ വിശദീകരിക്കുന്നു.
ആധാർ എടുത്തിട്ടുള്ള ചെറിയ കുട്ടികൾക്ക് 18 വയസ്സ് പ്രായമാകുമ്പോൾ ഇത് വേണ്ടെന്നു വെക്കാനുള്ള അധികാരവും നൽകിയിട്ടുണ്ട്. അധികാരികൾ നിജപ്പെടുത്തിയിട്ടുള്ള സുരക്ഷാ-സ്വകാര്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമേ ആധാർ ഉപയോഗിക്കാനുള്ള അനുമതി നൽകുകയുള്ളൂ.
ബാങ്ക് അക്കൗണ്ടുകൾ, സിം കാർഡ് എടുക്കൽ തുടങ്ങിയവയ്ക്കായി ആധാർ കാർഡ് സന്നദ്ധതയുണ്ടെങ്കിൽ ഉപയോഗിക്കാമെന്നാണ് ഈ ഭേദഗതി പറയുന്നത്.
This post was last modified on June 12, 2019 8:32 pm
Leave a Comment