X

മെയ് 23ന്റെ യോഗത്തിൽ സാന്നിധ്യമുറപ്പിക്കൽ: പ്രതിപക്ഷ നേതാക്കളെ നേരിൽച്ചെന്ന് കണ്ട് ചന്ദ്രബാബു നായിഡു

വെള്ളിയാഴ്ച നായിഡു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ശരത് പവാർ, അഖിലേഷ് യാദവ്, മായാവതി എന്നിവരുമായി കൂടിക്കാഴ്ച നടത്തി ആന്ധ്ര മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. ലഖ്നൗവിൽ വെച്ചാണ് എസ്പിയുടെയും ബിഎസ്പിയുടെയും നേതാക്കളെ നായിഡു കണ്ടത്. പ്രതിപക്ഷ മഹാസഖ്യത്തിൽ വിവിധ പ്രാദേശിക പാർട്ടി നേതാക്കളെ ഒരുമിപ്പിച്ചു നിർത്തുന്ന കണ്ണിയായ നായിഡുവിന്റെ ഈ കൂടിക്കാഴ്ചകൾ മെയ് 23ന് യുപിഎ അധ്യക്ഷ വിളിച്ചുചേർക്കുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിന് മുന്നോടിയാണെന്നാണ് വിവരം.

വോട്ടെണ്ണിക്കഴിഞ്ഞാൽ ജനവിധി ആർക്കും ഉറച്ച ഭൂരിപക്ഷം നൽകുന്നില്ലെങ്കിൽ പ്രതിപക്ഷം എന്തു നിലപാടെടുക്കണം എന്നതു സംബന്ധിച്ച് നിർണായകമായ തീരുമാനമെടുക്കുന്ന യോഗമായിരിക്കും 23ന് നടക്കുക. ഈ യോഗത്തിൽ എല്ലാവരുടെയും സാന്നിധ്യം ഉറപ്പാക്കാനുള്ള പ്രയത്നത്തിലാണ് നായിഡു.

വെള്ളിയാഴ്ച നായിഡു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷം ആംആദ്മി നേതാവ് അർവിന്ദ് കെജ്രിവാളിനെയും അദ്ദേഹം കണ്ടു. മമതാ ബാനർജിയെയും നായിഡു കാണുന്നുണ്ട്.

23ന് മുമ്പ് മോദി നാഗ്പൂരിലെത്തി മോഹന്‍ ഭഗവതിനെ കാണും; സന്ദര്‍ശനം ഭൂരിപക്ഷം കിട്ടിയാല്‍ പ്രധാനമന്ത്രി പദം ഉറപ്പിക്കാനോ?

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചന്ദ്രബാബു നായിഡു ഈ നേതാക്കളെയെല്ലാം നേരിൽക്കാണാൻ ഇറങ്ങിയിരിക്കുന്നത്. ഗഢ്ബന്ധൻ തെരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യമാക്കി മാറ്റുകയെന്ന പദ്ധതി നടപ്പാക്കുകയെന്ന ചുമതല നായിഡു നേരത്തെ തന്നെ ഏറ്റെടുത്തിട്ടുള്ളതാണ്. ആന്ധ്ര വികസന പ്രവർത്തനങ്ങൾക്കായി ആവശ്യപ്പെട്ട സഹായങ്ങള്‍ ലഭിക്കാത്തതിനെ തുടർന്നാണ് എൻഡിഎ സഖ്യത്തിൽ നിന്ന് സർക്കാരിന്റെ അവസാന വർഷത്തിൽ നായിഡു പുറത്തു വന്നത്. ഇതിനു ശേഷം മഹാഗഢ്ബന്ധനെ മുന്നിൽ നിന്ന് നയിക്കുന്നവരിലൊരാളായി നായിഡു മാറി.

ബിജെപിക്ക് എതിരു നില്‍ക്കുന്ന ഏതു കക്ഷിയെയും തങ്ങൾ കൂടെക്കൂട്ടുമെന്ന് നായിഡു വ്യക്തമാക്കി. നായിഡുവിന്റെ ശത്രുപക്ഷമായ തെലങ്കാന രാഷ്ട്രസമിതിയെ കൂടെക്കൂട്ടുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടിആർഎസ് നേതാവ് കെ ചന്ദ്രശേഖർ റാവു പക്ഷെ മഹാസഖ്യത്തിൽ നിന്ന് മാറി നടക്കുകയാണ്. കോൺഗ്രസ്സും ബിജെപിയും ഇല്ലാത്ത പ്രതിപക്ഷ പാർട്ടികളുടെ സഖ്യമാണ് ടിആർഎസ്സിന്റെ താൽപര്യം. റാവു കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും ഡിഎംകെ പ്രസിഡണ്ട് എംകെ സ്റ്റാലിനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു നേരത്തെ. പിണറായിയുടെ സമീപനം പ്രതികൂലമല്ലായിരുന്നു. എന്നാൽ സ്റ്റാലിൻ റാവുവിനെ ആദ്യം കാണാൻ കൂട്ടാക്കിയില്ല. രണ്ടാമത്തെ അപേക്ഷയിന്മേലാണ് സ്റ്റാലിൻ റാവുവുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായത്. മറുപടി അത്രകണ്ട് അനുകൂലവുമായിരുന്നില്ല.

This post was last modified on May 18, 2019 7:16 pm

Related Post
Leave a Comment