X

വടക്ക്-കിഴക്ക് എല്ലാവരും തോറ്റു-ഹരീഷ് ഖരെ എഴുതുന്നു

ഉത്തര്‍ പ്രദേശിലെ കലാപ രാഷ്ട്രീയവും ജസ്റ്റിന്‍ ട്രൂഡോയും സി ജിന്‍പിങ്ങും

അടുത്ത രണ്ടു ദിവസം കൂടി നാമെല്ലാം വടക്ക്-കിഴക്കിനെക്കുറിച്ച് ആവേശത്തോടെ സംസാരിക്കും, ശേഷം നമ്മുടെ ‘മുഖ്യധാര’ തിരക്കുകളിലേക്കും മുന്‍ഗണനകളിലേക്കും മടങ്ങിപ്പോകും. ഈ ഇടയ്ക്കുള്ള എത്തിനോട്ടങ്ങള്‍ക്കപ്പുറം വടക്ക്-കിഴക്കന്‍ പ്രദേശം ഡല്‍ഹി സുല്‍ത്താന്‍ഭരണത്തില്‍ നിന്നും ഏറെ അകലെയാണ്.

റോമന്‍ സാമ്രാജ്യത്തിന്റെ കാലം മുതല്‍ക്കേ, പുറംപ്രദേശങ്ങളെ കൈകാര്യം ചെയ്യുന്നത് കേന്ദ്രത്തിന് എന്നും ബുദ്ധിമുട്ടായിരുന്നു. കേന്ദ്രത്തില്‍ നിന്നുള്ള അകലം കൂടുന്തോറും ശ്രദ്ധയും, കരുതലും, അനുസരണയും എല്ലാം കുറയും. ഡല്‍ഹിയില്‍ ഏത് കക്ഷി അധികാരത്തില്‍ ഇരുന്നാലും വടക്ക്-കിഴക്കന്‍ പ്രദേശത്തെ കൈകാര്യം ചെയ്യുന്നത് ഒരു കുഴപ്പം പിടിച്ച പണിയാണ്. അതിപ്പോഴും പൂര്‍ത്തിയാകാത്ത പണിയാണ്. ഏറ്റവും ഒടുവില്‍ എങ്ങനെയൊക്കെ നോക്കിയാലും അതൊരു കയ്യിലൊതുങ്ങാത്ത ജോലിയാണ്.

വടക്ക്-കിഴക്കന്‍ പ്രദേശത്ത് സഞ്ചരിച്ചിട്ടുള്ള ആര്‍ക്കും അതിന്റെ അനിതരസാധാരണമായ പ്രകൃതി സൌന്ദര്യത്തോടൊപ്പം, ‘ഹൃദയഭൂമിയും’ ‘പ്രാന്തപ്രദേശവും’ തമ്മിലുള്ള തികച്ചും ദുര്‍ബലമായ ബന്ധവും മനസിലാകും. അതിപ്പോള്‍ ഡല്‍ഹിയില്‍ ധോത്തീവാലയായാലും (കോണ്‍ഗ്രസ് ഭരണകാലത്ത്), ഇന്ന് വാഴുന്ന ഗോരക്ഷകന്‍മാരായാലും, വടക്ക്-കിഴക്കുമായുള്ള സാംസ്കാരിക, വൈകാരിക അകലം വളരെ വ്യക്തമാണ്.

ചൈനയുമായുള്ള 1962-ലെ തര്‍ക്കത്തിന് ശേഷം, ജനാധിപത്യവും തെരഞ്ഞെടുപ്പും അവിടേക്ക് എത്തിച്ചാലെ ഈ ബന്ധം ശരിയാക്കാന്‍ കഴിയൂ എന്നു നമുക്ക് തോന്നി. പ്രായോഗികമായി, അത് സ്വത്വവാദ രാഷ്ട്രീയമായിരുന്നു. അത്, വംശീയ വിഭാഗീയതകളെ ശക്തിപ്പെടുത്തി. ഈ വിഭാഗീയത ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി; സംഘര്‍ഷം സുരക്ഷാ സംവിധാനത്തിന്റെ ഇടപെടലുകള്‍ക്ക് വഴി തെളിച്ചു. ആ മേഖല ഒന്നടങ്കം പല തരത്തില്‍ അക്രമവും അടിച്ചമര്‍ത്തലും നേരിട്ടു. തീവ്രവാദവും കലാപവും ‘സാധാരണ’ ജീവിതത്തിന്റെ ഭാഗമായി. നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ അവിടെ സ്ഥിരം സാന്നിധ്യമായി.

ഇതാ ഒരു വിശുദ്ധ ഹിന്ദു വോട്ട് ബാങ്ക്-ഹരീഷ് ഖരെ എഴുതുന്നു

ജനാധിപത്യം അവതരിപ്പിക്കാനുള്ള നമ്മുടെ തിരക്കില്‍, വംശീയ തനിമയിലും വ്യതിരിക്തതയിലും അഭിമാനം കൊള്ളുന്ന ഒരു പ്രദേശത്തേക്ക് നമ്മള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ എല്ലാ വിധ അസാധാരണത്തങ്ങളും കൊണ്ടുവന്നു. ആര്‍ എസ് എസും മറ്റ് പലരും കരുതിയത് ‘പള്ളി’ അവിടെ കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കുകയാണ് എന്നും അതിനെന്തെങ്കിലും ചെയ്യണമെന്നുമാണ്. പിന്നെ രാഷ്ട്രീയകക്ഷികള്‍ അവരുടെ വൃത്തികെട്ട കളികളുടെ ഭാണ്ഡവുമായി എത്തി. നമ്മുടെ ‘ഏജന്‍സികള്‍’ അതാത് കാലത്തെ കേന്ദ്ര സര്‍ക്കാരുകള്‍ക്ക് വേണ്ടി ഇടപെട്ടു. ഒന്നാലോചിച്ചു നോക്കൂ, 2001-ലെ എന്‍ ഡി എ ഭരണകാലത്ത് അന്നത്തെ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ കടലാസ് കക്ഷി സമതാ പാര്‍ടി മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കി- കാലുമാറ്റക്കാരും, കേന്ദ്രത്തിന്റെ ധനസഹായവും ഏജന്‍സികളും സഹായിച്ചിട്ടാണ്.

നമ്മള്‍ അതിലും മോശമായ കാര്യങ്ങള്‍ ചെയ്തു. നമ്മള്‍ രാഷ്ട്രീയ നേതൃത്വത്തെ മുഴുവന് അഴിമതിക്കാരാക്കി. രാഷ്ട്രീയ ഭൂപടം മുഴുവന്‍ കേന്ദ്ര ഏജന്‍സികളും ധനസഹായവും കൊണ്ട് വികൃതമാക്കി. ഏതാണ്ട് എല്ലാ രാഷ്ട്രീയ നേതാവും, മന്ത്രിയും എം എല്‍ എയും അഴിമതി സംഘങ്ങളും, മുംബൈയിലും ഡല്‍ഹിയിലും ബിനാമി വസ്തുക്കളും അനധികൃത തോക്ക് കച്ചവടവും നടത്തി. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വലിയ കാര്യമൊന്നുമില്ലാതായി; ചില കാര്യങ്ങള്‍ ഒരിയ്ക്കലും മാറിയില്ല.

ചൈനീസ് സമഗ്രാധിപത്യ രീതിയിലേക്ക് ഇന്ത്യ പോകുന്നതിനു മുന്‍പ് കോണ്‍ഗ്രസ്സ് ചെയ്യേണ്ടത് -ഹരീഷ് ഖരെ എഴുതുന്നു

എങ്ങനെയാണ് 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലെ 80 ലോക്സഭാ സീറ്റുകളില്‍ 73 എണ്ണത്തിലും ബി ജെ പി ജയിച്ചത്? പിന്നീട് 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് സീറ്റുകളിലും ജയിച്ചത്? ഇതിനുള്ള ഭാഗികമായ ഉത്തരം, പ്രൊഫസര്‍മാരായ സുധ പൈയും സജ്ജന്‍ കുമാറും എഴുതിയ Everyday Communalism — Riots in Contemporary Uttar Pradesh എന്ന പുസ്തകത്തിലുണ്ട്. കഴിഞ്ഞ ആഴ്ച്ച ഡല്‍ഹിയില്‍ ഈ പുസ്തക പ്രകാശനം നടത്താന്‍ എനിക്ക് അവസരമുണ്ടായി. വളരെ സജീവമായ ചര്‍ച്ച നടന്നു. പ്രൊഫസര്‍ സലില്‍ മിശ്രാ, സിദ്ധാര്‍ഥ് വരദരാജന്‍, സീമ ചിഷ്ടി എന്നിവരായിരുന്നു എന്റെ കൂടെ വേദിയില്‍. പ്രൊഫസര്‍ നീരജ ഗോപാല്‍ ജയാല്‍ ചര്‍ച്ച നിയന്ത്രിച്ചു.

കലാപങ്ങള്‍ സംഘടിപ്പിക്കുന്ന വ്യാപാരം 21-ആം നൂറ്റാണ്ടില്‍ എങ്ങനെയാണ് മൊത്തം മറ്റൊരു രൂപത്തിലായതെന്ന് പണ്ഡിതോചിതമായ നിര്‍മമതയോടെ പ്രൊഫസര്‍ പൈ വിശകലനം ചെയ്യുന്നു. 1970-കളിലോ 1980-കളിലോ പോലെ വലിയ കലാപങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് പകരം, പുതിയ കലാപ സംഘാടകര്‍ പുത്തന്‍ പ്രവര്‍ത്തനരേഖയുണ്ടാക്കി. സുധ പൈ ഇതിനെ വളരെ ലളിതമായി ദൈനംദിന വര്‍ഗീയത എന്നു വിളിക്കുന്നു. അവരുടെ ഗവേഷണം ഉത്തര്‍ പ്രദേശിന്റെ കിഴക്കും പടിഞ്ഞാറും മേഖലയാണ്. ബി ജെ പിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനു ഏറ്റവും സഹായിച്ച പ്രദേശങ്ങള്‍.

വളരെ ലളിതമാണ് ഈ പരിപാടിയെന്ന് അവര്‍ പറയുന്നു; ദൈനംദിനാടിസ്ഥാനത്തില്‍ സാമുദായിക സംഘര്‍ഷം പുകഞ്ഞുനില്‍ക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുക. മുസ്ലീമിനെ ‘അപരനാക്കി’ വളരെ എളുപ്പത്തില്‍ ഭീകരനാക്കി ചിത്രീകരിക്കാവുന്ന ‘ശത്രുവാക്കി’ ചിത്രീകരിക്കുക. ഈ ദൈനംദിന വര്‍ഗീയതയുടെ തന്ത്രപരമായ മെച്ചം, അതിന്റെ സൂത്രധാരന്‍മാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇത് നടക്കുന്നതായി പിടികിട്ടില്ല. കലാപം ഇല്ലാത്തിടത്തോളം കാര്യങ്ങള്‍ വളരെ സാധാരണമായി തോന്നും, പ്രത്യേകിച്ചും ഇടത്തരക്കാര്‍ക്ക്. ‘ഞങ്ങളുടെ കാലത്ത് കലാപമൊന്നും ഉണ്ടായിട്ടില്ല’ എന്ന ആശ്വാസവും കണ്ടെത്തും.

കബളിപ്പിക്കപ്പെട്ട ഒരു രാജ്യത്തിന് അതിന്റെ ജീവശ്വാസവും ധാര്‍മികതയും വീണ്ടെടുക്കേണ്ടതുണ്ട്

സുധ പൈ വരച്ചുകാട്ടുന്ന ചിത്രം ഭയാനകമാണ്. ‘ദൈനംദിന വര്‍ഗീയതയില്‍’ ബി ജെ പി, ആര്‍ എസ് എസ്, വി എച്ച് പി എന്നിവയും യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവ വാഹിനി, പോലുള്ള സായുധ സംഘങ്ങളായുമുള്ള നിരന്തരമായ ഏകോപനമാണ് നടക്കുന്നത്. പുതിയ വാര്‍ഗീയതയുടെ പരീക്ഷണശാലകളായി കിഴക്കന്‍ യു പിയും പടിഞ്ഞാറന്‍ യു പിയും തെരഞ്ഞെടുത്തതില്‍ വലിയ ആലോചനയും ആസൂത്രണവും ഉണ്ടായിട്ടുണ്ട്. ആഗോളീകരണവും കാര്‍ഷിക പ്രതിസന്ധിയും ഈ പ്രദേശങ്ങളെ വലിയ ദുരിതത്തിലാഴ്ത്തിയിരുന്നു. ഒരിക്കല്‍ ഇതിനെ വര്‍ഗീയതക്ക് വളക്കൂറുള്ള മന്നായി പാകപ്പെടുത്തിയെടുത്താല്‍ പിന്നെ നരേന്ദ്ര മോദിയെ പോലൊരാള്‍ വന്നു ‘ഖബറിസ്ഥാന്‍’ ‘ശ്മശാന്‍’ തുടങ്ങിയ ചില ഗൂദ്ധപദങ്ങള്‍ എറിഞ്ഞിട്ടുപോവുകയേ വേണ്ടൂ വര്‍ഗീയവിദ്വേഷം കത്തിപ്പിടിക്കാന്‍.

സുധ പൈയുടെ സൂസ്ക്ഷ്മമായ പഠനത്തെ എല്ലാവരും അനുമോദിച്ചു, ഇതേ തിരക്കഥ രാജ്യത്തിന്റെ പല ഭാഗത്തും ആവര്‍ത്തിക്കാമെന്ന ആശങ്കയും പങ്കുവെച്ചു. ഒടുവില്‍ ഉത്തരം കിട്ടാത്ത ഒരു ചോദ്യം വീണ്ടും അവിടെ അലഞ്ഞുനടന്നു; എന്തുകൊണ്ടാണ് മതേതര കക്ഷികള്‍ക്കും നേതാക്കള്‍ക്കും വര്‍ഗീയവാദികള്‍ ചെയ്യുന്നതിനെ തിരിച്ചറിയാനും അതിനെതിരെ എന്തെങ്കിലും ചെയ്യാനും കഴിയാതെ വരുന്നത്?

ഗാന്ധി ഘാതകര്‍ പിന്‍വാങ്ങിയിട്ടില്ല, ഇന്ത്യ മഹാത്മാവിനെയും വിട്ടുകളഞ്ഞിട്ടില്ല-ഹരീഷ് ഖരെ എഴുതുന്നു

ഇന്ത്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി കാനഡ പ്രധാനമന്ത്രിയെ ജസ്റ്റിന്‍ ട്രൂഡോ മടങ്ങിയിട്ട് ഒരാഴ്ച്ചയായി. പക്ഷേ അയാളുടെ സന്ദര്‍ശനം വിവാദങ്ങളുടെ നിഴലിലാണ് ഓര്‍ക്കുക. പ്രധാന കാരണം ജസ്പാല്‍ അത്വാല്‍ എന്നയാളും.
കാനഡ പ്രധാനമന്ത്രിയുടെ മന്ത്രിസഭയിലും സന്ദര്‍ശക സംഘത്തിലും ‘ഖാലിസ്ഥാനികള്‍’ ഉണ്ടെന്ന് ബഹളം കൂട്ടുന്നത് നമ്മുടെ ചില നേതാക്കല്‍ക്ക് രാഷ്ട്രീയ ലാഭമുണ്ടാക്കുമായിരിക്കും. ഒരു പരിധിക്കപ്പുറം അത് പഞ്ചാബിലെ രാഷ്ട്രീയക്കാര്‍ക്കുപോലും നേട്ടമുണ്ടാക്കില്ല. കാനഡയിലെ സിഖുകാരില്‍ പോലും ന്യൂനപക്ഷമാണ് ‘ഖാലിസ്ഥാനികള്‍’.

കാര്യങ്ങള്‍ വഷളാക്കുന്നതില്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേക ശേഷിയാണ്. കാനഡയുടെ പെരുമാറ്റമാണ് പിടികിട്ടാത്തത്. അന്താരാഷ്ട്ര നയതന്ത്രത്തിലും മര്യാദകളിലും കാനഡ ഇതാദ്യമല്ല. അതുകൊണ്ടുതന്നെ ജസ്റ്റിന്‍ ട്രൂഡോയും സംഘവും ഇന്ത്യന്‍ സര്‍ക്കാരുമായി ആലോചിച്ചുറപ്പിച്ച നിശ്ചിത പരിപാടികള്‍ ഇല്ലാതെ വന്നു എന്നത് മനസിലാക്കാന്‍ കഴിയാത്ത ഒന്നാണ്.

അനഭിമതരായ ആളുകള്‍ ട്രൂഡോക്കൊപ്പം ഉണ്ടായിരുന്നത് മൂന്നാം ലോകത്തിനിത്ര മതി എന്ന തോന്നലുണ്ടാക്കുന്നതാണ്. എന്നാല്‍ കാനഡ സര്‍ക്കാര്‍ ഖാലിസ്ഥാന്‍ വാദക്കാര്‍ക്കൊപ്പമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇന്ത്യയില്‍ നിന്നും ചില ദുഷ്ടബുദ്ധികളാണ് ജസ്പാല്‍ അത്വാലിന് ക്ഷണം ഉറപ്പാക്കിയതെന്ന കാനഡ സര്‍ക്കാരിന്റെ കണ്ടുപിടിത്തം അല്പം കടന്നുപോയി. ഒരു ‘വികസിത’ രാജ്യത്തിന് ഒട്ടും ചേരാത്തത്.

നമ്മെളെന്തുകൊണ്ടാണ് ഇത്ര അക്രമാസക്തമായ ഒരു സമൂഹമായത്? ഹരീഷ് ഖരെ എഴുതുന്നു

തങ്ങളെ ആരും കളിയാക്കുന്നത് സമഗ്രാധിപതികള്‍ക്ക് ഉഷ്ടമല്ല. നര്‍മ്മമാണ് ഏറ്റവും വലിയ വിമത ശബ്ദമെന്ന് അവര്‍ക്കറിയാം. സി ജിന്‍പിങ് ചൈനയുടെ പുതിയ ചക്രവര്‍ത്തിയാവുകയാണ്. പ്രസിഡണ്ട് സിയെ വിമര്‍ശിക്കാന്‍ സാധ്യതയുള്ള എല്ലാ പരാമര്‍ശങ്ങളും സൂചനകളും സൈബര്‍ലോകത്തുനിന്നും തിരക്കിട്ട് നീക്കം ചെയ്യുകയാണ് അധികൃതര്‍. The Financial Times-ല്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ചു ചൈനീസ് അധികൃതര്‍ വിന്നീ ദ ഫൂ-വിനെയും നിരോധിച്ചു. പുതിയ ചക്രവര്‍ത്തി ആ കുഞ്ഞുതടിയന്‍ കരടിയെ ഓര്‍മ്മിപ്പിക്കും പോലും. വിന്നി ഒരു തേന്‍ പാത്രം ചേര്‍ത്തുപിടിച്ച്, “നിങ്ങള്‍ ഇഷ്ടപ്പെടുന്നത് കണ്ടെത്തുക, അതിനെ മുറുക്കെ പിടിക്കുക” എന്നു പറയുന്ന ചിത്രം ഒരാള്‍ ഇന്റര്‍നെറ്റില്‍ ഇറ്റതോടെയാണ് ഇത് സംഭവിച്ചത്.

അതൊട്ടും തമാശയല്ല.

ഗൌരവമായിത്തന്നെ.

ഒന്നാലോചിക്കാനും ഒരു കാപ്പിക്കും സമയമായി.

ചൈനയില്‍ പുതിയൊരു ഏകാധിപതി ജനിച്ചിരിക്കുന്നു, ഇന്ത്യ കരുതലോടെയിരിക്കുക

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

This post was last modified on March 7, 2018 12:38 pm