X

ജയ്റ്റ്‌ലി എന്ന ‘ജീനിയസും’ മോദിയുടെ ജിഡിപിയും (‘ഗ്രോസ് ഡിവൈസീവ് പൊളിറ്റിക്‌സ്’)

കാര്‍ഷിക, മാനുഫാക്ച്വറിംഗ് മേഖലകളിലെ തളര്‍ച്ചയാണ് പ്രധാനമായും ജിഡിപി വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നത്. കാര്‍ഷിക മേഖലയുടെ ഗ്രോസ് വാല്യു ആഡഡ് (ജിവിഎ) റേറ്റ് 2.1 ആയി ചുരുങ്ങും.

ജി എസ് ടി എന്നാല്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സും (ചരക്ക്-സേവന നികുതി) ജിഡിപി എന്നാല്‍ ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട് (മൊത്ത ആഭ്യന്തര ഉല്‍പ്പാദനം) ആണ് എന്നാണ് നമ്മുടെ ധാരണ. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ ജി എസ് ടി എന്നാല്‍ ‘ഗബ്ബര്‍ സിംഗ് ടാക്‌സും’ ജിഡിപി എന്നാല്‍ ‘ഗ്രോസ് ഡിവൈസീവ് പൊളിറ്റിക്‌സും’ ആണെന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍വചനം. ജിഡിപി വളര്‍ച്ചാനിരക്ക് നാല് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് പോകുമെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (സിഎസ്ഒ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയേയും പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറയുന്നത്.

ജയ്റ്റ്‌ലിയുടെ ജീനിയസും മോദിയുടെ ഗ്രോസ് ഡിവൈസീവ് പൊളിറ്റിക്‌സും (മൊത്ത വിഭജന രാഷ്ട്രീയം) എന്താണ് ഇന്ത്യക്ക് തന്നത് എന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത് – പുതിയ നിക്ഷേപങ്ങളില്ല, ബാങ്ക് ക്രെഡിറ്റ് വളര്‍ച്ചയില്ല, തൊഴിലവസരങ്ങളില്ല, കാര്‍ഷിക വളര്‍ച്ചയില്ല – ഈ പറഞ്ഞതെല്ലാം താഴോട്ട്. സാമ്പത്തിക കമ്മിയും നിര്‍ത്തിവച്ചിരിക്കുന്ന പദ്ധതികളുടെ എണ്ണവും കൂടുന്നു – രാഹുല്‍ ട്വീറ്റ് ചെയ്തു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന വിഭജന രാഷ്ട്രീയം മാത്രമാണ് മോദി സര്‍ക്കാരിന് കീഴില്‍ വളര്‍ച്ച നേടുന്നത് എന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.

നേരത്തെ വളര്‍ച്ചാ നിരക്കില്‍ (രാജ്യാന്തര റേറ്റിംഗ് ഏജന്‍സിയായ മൂഡി രാജ്യത്തെ നിക്ഷേപ യോഗ്യതാ റേറ്റിംഗ് ഉയര്‍ത്തിയതിനു പിന്നാലെ ഉണ്ടായിട്ടുള്ള വളര്‍ച്ചാ നിരക്ക്) ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞത്, “നോട്ട് നിരോധനവും ജി.എസ്.ടിയുമെല്ലാം ഉണ്ടാക്കിയ കാര്യങ്ങള്‍ അവസാനിച്ചിരിക്കുന്നു. നിര്‍മ്മാണ മേഖലകളിലെ വളര്‍ച്ചയാണ് പ്രധാനമായും ഈ നേട്ടത്തിന് കാരണം. രാജ്യത്തെ നിക്ഷേപങ്ങളുടെ വളര്‍ച്ചയും മേല്‍പ്പോട്ടാണ് എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. വരുന്ന പാദങ്ങളില്‍ വളര്‍ച്ചാ നിരക്കില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്” എന്നാണ്.

രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് നാല് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് താഴുമെന്നാണ് സിഎസ്ഒ (സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്) പറയുന്നത്. 2017-18 സാമ്പത്തിക വര്‍ഷം വളര്‍ച്ചാനിരക്ക് 6.5ലേയ്ക്ക് താഴുമെന്നാണ് സിഎസ്ഒയുടെ കണക്ക്. കാര്‍ഷിക, മാനുഫാക്ച്വറിംഗ് മേഖലകളിലെ തളര്‍ച്ചയാണ് പ്രധാനമായും ജിഡിപി വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നത്. കാര്‍ഷിക മേഖലയുടെ ഗ്രോസ് വാല്യു ആഡഡ് (ജിവിഎ) റേറ്റ് 2.1 ആയി ചുരുങ്ങും. 7.1 ശതമാനമായിരുന്നു 2016-17ലെ വളര്‍ച്ചാനിരക്ക്. 2017-18ല്‍ ജിവിഎ 6.1 ശതമാനമാണ് കണക്കാക്കിയിരുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 6.6 ശതമാനമായിരുന്നു. മത്സ്യ മേഖല അടക്കമുള്ളവയിലെ വളര്‍ച്ചാനിരക്കും 2.1 ശതമാനത്തിലേയ്ക്ക് താഴും. കഴിഞ്ഞ തവണ ഇത് 4.9 ശതമാനമായിരുന്നു. മാനുഫാക്ച്വറിംഗ് രംഗത്തെ വളര്‍ച്ചാനിരക്ക് 4.6 ശതമാനമാകുമെന്നാണ് പറയുന്നത്.

ജി എസ് ടിയിലേയ്ക്കുള്ള മാറ്റം ഇതില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് യെസ് ബാങ്ക് ചീഫ് എക്കണോമിസ്റ്റ് ശുഭദ റാവു എന്‍ഡിടിവിയോട് പറഞ്ഞു. മാനുഫാക്ച്വറിംഗ്, ഹോട്ടല്‍ മേഖലകളെ ഇത് തളര്‍ത്തിയിട്ടുണ്ട്. അതേസമയം ഇത്തരത്തില്‍ കുറഞ്ഞ നിരക്കുകള്‍ക്കിടയിലും പോളിസി റേറ്റുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്താനിടയില്ല. പണപ്പെരുപ്പം നവംബറില്‍ 4.88 ശതമാനമായി. 15 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പണപ്പെരുപ്പ നിരക്ക് ഇനിയും ഉയരും. നോട്ട് നിരോധനം വളര്‍ച്ചാനിരക്കിലെ ഇടിവില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. റിഫൈനറി, സ്റ്റീല്‍, സിമന്റ് തുടങ്ങിയ എട്ട് മേഖലകളില്‍ 13 മാസത്തിനിടെ 6.8 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്.

This post was last modified on January 6, 2018 7:17 pm

Related Post
Leave a Comment