X

റാകിപ്പറക്കാത്ത വ്യോമസേന; ഗഗന്‍ ശക്തി വെറും ‘അഭ്യാസ’മോ?

രാവും പകലുമായി നടക്കുന്ന ഗഗന്‍ ശക്തി അഭ്യാസത്തില്‍ 1100-ലേറെ വിമാനങ്ങള്‍ പങ്കെടുക്കും എന്നാണ് വ്യോമസേന പറയുന്നതു. പക്ഷേ, വ്യോമസേനക്ക് 1അത്രയും വിമാനങ്ങളുണ്ടോ?

യുദ്ധ മുറികളില്‍ നിന്നും യുദ്ധാഭ്യാസങ്ങള്‍ വരെ, പാകിസ്ഥാനെ വീഴ്ത്താനും ചൈനയെ തടയാനുമുള്ള തന്ത്രങ്ങള്‍ക്കും അടവുകള്‍ക്കും മൂര്‍ച്ച കൂട്ടുകയാണ് ഇന്ത്യന്‍ സൈന്യം. ബഹുമുഖമായ യുദ്ധമുന്നണികളില്‍ രണ്ടു ശത്രുരാജ്യങ്ങളുമായി നേരിടേണ്ട സാങ്കല്‍പ്പിക അവസ്ഥയിലെ യുദ്ധസന്നാഹം.

ആണവായുധങ്ങള്‍ സ്വന്തമായുള്ള അയല്‍രാജ്യങ്ങളുമായി രണ്ടു യുദ്ധമുന്നണികളില്‍ ഏറ്റുമുട്ടേണ്ടിവരുന്ന ഒരു അവസ്ഥയില്‍ എങ്ങനെയാണ് തങ്ങളുടെ സജ്ജതയും സാധ്യതയുമെന്ന് മനസിലാക്കാന്‍ ഇന്ത്യന്‍ വ്യോമസേന ഈ ആഴ്ച്ച ‘ഗഗന്‍ ശക്തി’ എന്ന പേരില്‍ വലിയൊരു വ്യോമാഭ്യാസം നടത്തുകയാണ്.

സായുധ സേനകളുടെ പരിശീലനാഭ്യാസങ്ങള്‍ ഇടയ്ക്കിടെ നടക്കാറുണ്ട്. എന്നാല്‍ ഇത് പരസ്യമാക്കുമ്പോള്‍ അവയുടെ ലക്ഷ്യം വെറും പരിശീലനത്തിനപ്പുറമാണ്. തങ്ങളുടെ യുദ്ധസജ്ജതയെക്കുറിച്ച് സൂചനകള്‍ നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം.

ഇന്ത്യന്‍ സൈന്യവുമായി ഏതാണ്ട് 3 മാസത്തോളം നീണ്ട പ്രതിസന്ധിക്ക് ശേഷം ആഗസ്ത് 2017-നു ചൈന പിന്‍വാങ്ങിയെങ്കിലും തങ്ങളുടെ പിടി കൂടുതല്‍ ഉറപ്പിച്ച സിക്കിമിലെ ഡോക്ലാം പ്രതിസന്ധിയാണ് ഈ സൂചന നല്‍കല്‍ അടിയന്തര ആവശ്യമാക്കി മാറ്റിയത്.

ഈ യുദ്ധസജ്ജതയിലെ ആദ്യ സൂചന നല്‍കിക്കൊണ്ട്, ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (PLA) ഡോക്ലാം പ്രതിസന്ധിക്കാലത്തും ടിബറ്റില്‍ സൈനികാഭ്യാസം നടത്തി.

പടിഞ്ഞാറന്‍ പസഫിക്കില്‍ കുറച്ചു ആഴ്ച്ചകള്‍ക്ക് മുമ്പ് PLA നാവിക സേന കടലിലും കരയിലുമായി നടത്തിയ അഭ്യാസം ഇതിന്റെ വ്യാപ്തി ഒന്നുകൂടി വിപുലമാക്കി.

ഇന്ത്യന്‍ വ്യോമസേന അത്തരമൊരു അഭ്യാസത്തിലേക്ക് കടക്കുമ്പോള്‍ ചൈനയെയും പാകിസ്ഥാനെയും നേരിടാനുള്ള അതിന്റെ ശേഷികള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്.

രാവും പകലുമായി നടക്കുന്ന ഗഗന്‍ ശക്തി അഭ്യാസത്തില്‍ 1100-ലേറെ വിമാനങ്ങള്‍ പങ്കെടുക്കും എന്നാണ് വ്യോമസേന പറയുന്നതു. പക്ഷേ ബാക്കിയാകുന്ന ചോദ്യമിതാണ്: വ്യോമസേനക്ക് 1100-ലേറെ വിമാനങ്ങളുണ്ടോ?

എണ്ണത്തിലല്ല എപ്പോഴും സൈനികശേഷിയിലാണ് കാര്യം. പക്ഷേ നിങ്ങള്‍ രണ്ടു ശത്രുക്കളുടെ ഒന്നിച്ചുള്ള ശക്തിക്കെതിരെ അണിനിരക്കുമ്പോള്‍ എണ്ണം വളരെ നിര്‍ണായകമാണ്.

പരസ്യമായ വിവരങ്ങള്‍ വെച്ചുതന്നെ വ്യോമസേന വിമാനങ്ങളുടെ കാര്യത്തില്‍ ദൌര്‍ലഭ്യം നേരിടുകയാണ്. ഒരു വ്യോമസേനയുടെ വിമാനശേഷി സാധാരണയായി പോര്‍വിമാനങ്ങള്‍, കടത്ത് വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ശക്തി വര്‍ധക വിമാനങ്ങള്‍ എന്നിവ അടങ്ങുന്നതാണ്. ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുള്ളവ എന്തൊക്കെയെന്ന് നോക്കാം.

ആദ്യം പോര്‍ വിമാനങ്ങള്‍ എടുക്കൂ. കഴിഞ്ഞ കുറെ കര്‍ഷങ്ങളായി Su-30 MKI ആണ് വ്യോമസേനയുടെ പ്രധാന ആശ്രയം. 272 എണ്ണം Su-30 MKI കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും പിന്നീടത് 314 ആക്കി ഉയര്‍ത്തുകയും ചെയ്തു. 272 എണ്ണം പോലും ഇപ്പൊഴും കിട്ടിയിട്ടില്ല. നിലവില്‍ ഇവ ഏതാണ്ട് 240 എണ്ണം മാത്രമേ വ്യോമസേന പറപ്പിക്കുന്നുള്ളൂ. മിഗ്-29 ന്റെ 3 സ്ക്വാഡ്രനുകളും വ്യോമസേനക്കുണ്ട്. ഇപ്പോഴുള്ള ഇവയുടെ എണ്ണം സ്ക്വാഡ്രനുകളുടെ ശേഷിയെക്കാള്‍ കുറവാണ്. (20 വിമാനങ്ങളാണ് ഒരു സ്ക്വാഡ്രനില്‍ വേണ്ടത്). 51 ഫ്രഞ്ച് മിറാഷ് 2000, മെച്ചപ്പെടുത്താനുള്ള കരാര്‍ വ്യോമസേന നല്‍കിയിട്ടുണ്ടെങ്കിലും അതും പാതിവഴിയിലാണ്. 100 ജാഗ്വാറുകള്‍ പുതുക്കുന്നതും ഇഴഞ്ഞാണ് നീങ്ങുന്നത്. സോവിയറ്റ് കാലത്തെ മിഗ്-21നു പടിഞ്ഞാറന്‍ മുന്നണിയില്‍ മാത്രമാണു ഉപയോഗം. ഏറ്റവും നൂതനമായ മിഗ് 21- Bison- ഏതാണ്ട് 100 എണ്ണമാണുള്ളത്. എല്ലാം കൂട്ടിയാലും വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ 500-ല്‍ കവിയില്ല. ഈ വിമാനങ്ങള്‍ മുഴുവനായും ഒരേ സമയത്ത് ഉപയോഗിക്കാവുന്ന അവസ്ഥയിലാകില്ല എന്നത് സാമാന്യമായ വസ്തുതയാണ്.

ഇനി ഹെലികോപ്റ്ററുകള്‍ ശേഷി നോക്കാം. വ്യോമസേനക്ക് ഹെലികോപ്റ്ററുകളുടെ ക്ഷാമം രൂക്ഷമായുണ്ട്. Mi-17 ഹെലികോപ്റ്ററുകളുടെ നൂതന പതിപ്പായ Mi-17 V5, 150 എണ്ണം വ്യോമസേന വാങ്ങിയിരുന്നു. കടത്ത് വിമാനങ്ങളുടെ കാര്യത്തിലും വലിയ ബുദ്ധിമുട്ടാണ്. ചെറിയ കടത്ത് വിമാനങ്ങള്‍ An-32 ഏതാണ്ട് 100 എണ്ണം, ഇടത്തരം കടത്ത് വിമാനങ്ങളായ II-76 അരഡസനില്‍ കുറവ്. ഇതുകൂടാതെ 5 സി-130 പ്രത്യേക ദൌത്യ വിമാനങ്ങളും 10, C-17 തന്ത്രപര കടത്ത് വിമാനങ്ങളും.

കടലാസില്‍ കാണുന്നതിനെക്കാള്‍ വളരെ മോശമാണ് വ്യോമസേനയുടെ വിമാനശേഷിയുടെ യഥാര്‍ത്ഥ അവസ്ഥ.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുകയാണ് വ്യോമസേന. മോദി സര്‍ക്കാര്‍ വന്നതിനു ശേഷം മുന്‍ യു പി എ സര്‍ക്കാരിന്റെ കാലത്തെ 126 പോര്‍ വിമാനങ്ങള്‍ക്കുള്ള കരാര്‍ നടപടികള്‍ റദ്ദാക്കി. വ്യോമസേന വീണ്ടും 100 വിമാനങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

സാഹചര്യം ഒട്ടും ആശാസ്യകരമല്ല. പക്ഷേ എന്തൊക്കെയായാലും ആവശ്യം വന്നാല്‍ സൈന്യത്തിന് യുദ്ധം ചെയ്യാതെ വഴിയില്ല.

This post was last modified on April 11, 2018 4:59 pm

Related Post
Leave a Comment