X

ലൈംഗിക പീഡനം, കൊലപാതകം: പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിക്ക് ജീവപര്യന്തം; ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലാദ്യം

പത്ത് വര്‍ഷം കഠിനതടവും പ്രതി അനുഭവിക്കണമെന്നാണ് കോടതിവിധിയെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ പ്രതാപ് റെഡ്ഢി പറഞ്ഞു.

രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിലാദ്യമായി പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. തന്നെക്കാള്‍ പ്രായം കുറഞ്ഞ കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയതിനു ശേഷം തല്ലിക്കൊന്ന കേസിലാണ് തെലങ്കാന സ്വദേശിയായ കൗമാരക്കാരന് ജീവപര്യന്തം തടവ് ലഭിച്ചത്.

രണ്ടുവര്‍ഷം മുമ്പ് കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതിക്ക് 17 വയസ്സായിരുന്നു പ്രായം. ഇപ്പോള്‍ 19 വയസ്സുണ്ട്. പത്ത് വയസ്സുള്ള കുട്ടിയെയാണ് ഇയാള്‍ കൊല ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാനിയമം 364 (തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തല്‍), 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങള്‍), 201 (കുറ്റകൃത്യത്തിന്റെ തെളിവുകള്‍ നശിപ്പിക്കല്‍), 302 (കൊലപാതകം) എന്നീ വകുപ്പുകളാണ് കുറ്റവാളിക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്. ഇതുകൂടാതെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ നിയമത്തിലെ വകുപ്പുകളും ചേര്‍ത്തിരുന്നു.

5000 രൂപ പിഴയൊടുക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പത്ത് വര്‍ഷം കഠിനതടവും പ്രതി അനുഭവിക്കണമെന്നാണ് കോടതിവിധിയെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ പ്രതാപ് റെഡ്ഢി പറഞ്ഞു. ഐപിസി 364, 377 എന്നീ സെക്ഷനുകള്‍ പ്രകാരമാണിത്. സെക്ഷന്‍ 201 പ്രകാരം ഏഴു വര്‍ഷവും 302 പ്രകാരം ജീവപര്യന്തവുമാണ് വിധിച്ചിരിക്കുന്നത്. ശിക്ഷകള്‍ ഒരുമിച്ചനുഭവിച്ചാല്‍ മതി.

ഒരു സര്‍ക്കാര്‍ ബോയ്സ് സ്കൂളിന്റെ ടെറസ്സിലേക്ക് കുട്ടിയെ വിളിച്ചു കൊണ്ടുപോകുകയായിരുന്നു പ്രതി ചെയ്തതെന്ന് തെളിയിക്കപ്പെട്ടു. കളിക്കാമെന്നു പറഞ്ഞാണ് കുട്ടിയെ കൊണ്ടുപോയത്. ഇവിടെ വെച്ച് കുട്ടിയെ പീഡനത്തിനിരയാക്കുകയും ശേഷം ഇരുമ്പവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടിയുടെ മൃതദേഹം എട്ട് ദിവസത്തോളം ഇയാള്‍ ഒളിപ്പിച്ചുവെച്ചു.

This post was last modified on June 28, 2019 7:34 am

Related Post
Leave a Comment