X

“ഇന്ത്യക്കാർ പുറത്ത്, പരദേശികൾ അകത്ത്”: പൗരത്വ രജിസ്റ്ററിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി തരുൺ ഗോഗോയ്

എന്താണ് ദേശീയ പൗരത്വ രജിസ്റ്ററിൽ സംഭവിച്ചതെന്ന് ബിജെപി പറയണമെന്ന് തരുൺ ഗോഗോയ് ആവശ്യപ്പെട്ടു.

സർക്കാർ പ്രസിദ്ധീകരിച്ച പൗരത്വ രജിസ്റ്റർ പ്രകാരം ഇന്ത്യൻ പൗരന്മാർ പുറത്തും പരദേശികൾ അകത്തുമായ സ്ഥിതിയാണെന്ന് മുൻ അസം മുഖ്യമന്ത്രി തരുൺ ഗോഗോയ്. ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാര്‍ രജിസ്റ്ററിൽ ഉൾപ്പെടാതെ പോയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ബംഗാളി ഹിന്ദുക്കളാണ് ഇങ്ങനെ ഒഴിവാക്കപ്പെട്ടവരിൽ അധികവുമെന്ന് അദ്ദേഹം പറഞ്ഞു.

എന്താണ് ദേശീയ പൗരത്വ രജിസ്റ്ററിൽ സംഭവിച്ചതെന്ന് ബിജെപി പറയണമെന്ന് തരുൺ ഗോഗോയ് ആവശ്യപ്പെട്ടു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 19 ലക്ഷത്തോളമാളുകളാണ് ഇന്ത്യൻ പൗരന്മാരല്ലെന്നു കണ്ട് ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്.

അപ്പീൽ നൽകാനുള്ള അവസരം എല്ലാവർക്കുമുണ്ടായിരിക്കും. 120 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാവുന്നതാണ്. നേരത്തെ അറുപത് ദിവസത്തിനുള്ളിൽ അപ്പീൽ നൽകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

ദേശീയ പൗരത്വ രജിസ്റ്റർ വഴി സംസ്ഥാനത്തെ നിയമവിരുദ്ധ താമസക്കാരെ നീക്കം ചെയ്യാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് പറഞ്ഞ് അസമിലെ മുതിർന്ന നേതാവും ബിജെപി മന്ത്രിയുമായ ഹിമന്ത ശര്‍മയും രംഗത്തുണ്ട്. ഹിന്ദുക്കളെ മനപ്പൂർവ്വം രാജ്യത്തു നിന്നും ഓടിക്കുന്നതാണ് ഇപ്പോഴത്തെ പട്ടികയെന്ന് അദ്ദേഹം ആരോപിച്ചു. നിലവിലെ രൂപത്തിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കിയാൽ നിരവധി ഇന്ത്യൻ പൗരന്മാരും രാജ്യത്തിനു പുറത്താകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

This post was last modified on August 31, 2019 4:27 pm