ബാങ്കുകളെ കബളിപ്പിച്ച് പണം തട്ടിയ ശേഷം വിദേശത്തേക്ക് മുങ്ങിയ ശതകോടീശ്വരൻ നീരവ് മോദിയുടെ സഹോദരനു വേണ്ടി ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കി. നേഹാൽ ദീപക് മോദിയെ ലോകത്തെവിടെയുമുള്ള നിയമപാലന സംവിധാനങ്ങൾക്ക് കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ഈ നോട്ടീസ് വഴി സാധിക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
നേഹാലും മറ്റ് കുടുംബാംഗങ്ങളും നീരവ് മോദിക്കെതിരെയുള്ള തെളിവുകൾ നശിപ്പിച്ചുവെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. കള്ളപ്പണം വെളുപ്പിക്കുന്ന നീരവ് മോദിയുടെ ഇടപാടുകളിൽ ഇയാൾ കൂട്ടായിരുന്നു.
2 ബില്യൺ ഡോളറിന്റെ തട്ടിപ്പാണ് നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിൽ നടത്തിയത്. ഇയാളിപ്പോൾ ലണ്ടനിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. സെപ്തംബർ 19ന് കസ്റ്റഡി കാലാവധി അവസാനിക്കും.
2018 ജനുവരി മാസത്തിലാണ് നീരവ് മോദി രാജ്യം വിട്ടത്. തന്റെ കുടുംബത്തോടൊപ്പമായിരുന്നു രാജ്യം വിടൽ. സഹോദരൻ നേഹാൽ, അമ്മാവൻ മുഹുൾ ചോക്സി എന്നിവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിലെ കുംഭകോണം പുറത്തറിയുന്നതിനു കുറച്ചാഴ്ചകൾക്കു മുമ്പായിരുന്നു ഇവരുടെ ഈ നീക്കം.
This post was last modified on September 13, 2019 12:12 pm
Leave a Comment