പശ്ചിമബംഗാളിൽ ഉയരുന്ന ‘ജയ് ശ്രീരാം’ വിളികളെ വിമർശിച്ച് നോബൽ സമ്മാനജേതാവായ സാമ്പത്തികശാസ്ത്രജ്ഞൻ അമർത്യാ സെൻ. ഈ ദേവതാ പ്രകീർത്തനം ബംഗാളി സംസ്കാരത്തിന് യോജിച്ചതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ജനങ്ങളെ ആക്രമിക്കാൻ ഇതൊരു മുദ്രാവാക്യം വിളിയായി ഉപയോഗിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. ‘മാ ദുർഗ’ പോലെ ബംഗാളി സംസ്കാരത്തോട് ചേർന്നു നിൽക്കുന്നില്ല ‘ജയ് ശ്രീരാം’ എന്ന് സെൻ പറഞ്ഞു.
ജാദവ്പൂർ സർവ്വകലാശാലയിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ സംസാരിക്കവെയാണ് സെൻ ബിജെപിയുടെ തീവ്രദേശീയതാ പ്രചാരണത്തിന്റെ ഭാഗമായ ‘ജയ് ശ്രീരാം’ വിളികളെ വിമർശിച്ചത്. മമതാ ബാനർജിയെ പ്രകോപിപ്പിക്കാൻ അവർ പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ജയ് ശ്രീരാം വിളികൾ ഉയർത്തുന്നുണ്ട് സംഘപരിവാർ പ്രവർത്തകർ. മമതയുടെ ഭാഗത്തു നിന്നും കടുത്ത പ്രതികരണങ്ങൾ വന്നതോടെ ഈ വിളികൾ സംസ്ഥാനത്തെമ്പാടും പരന്നിരിക്കുകയാണ്.
ശ്രീരാമ നവമി ഇന്ന് ബംഗാളിൽ പലയിടത്തും ആഘോഷിക്കപ്പെടുന്നതിലും അമർത്യാ സെൻ അത്ഭുതം പ്രകടിപ്പിച്ചു. താൻ ഇത്തരമൊരാഘോഷത്തെക്കുറിച്ച് മുൻകാലങ്ങളിലൊന്നും കേട്ടിരുന്നു പോലുമില്ലെന്ന് അമർത്യാ സെൻ പറഞ്ഞു. തന്റെ നാലു വയസ്സുള്ള പേരക്കുട്ടിയോട് ഇഷ്ടദേവത ആരാണെന്ന് ചോദിച്ചപ്പോൾ മാ ദുർഗ എന്നാണ് മറുപടി കിട്ടിയത്. ദുർഗാദേവി ബംഗാളിയുടെ ജീവിതത്തോട് അത്രയേറെ ചേർന്നിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആളുകളെ ആക്രമിക്കാനുള്ള ജാമ്യമായാണ് ജയ് ശ്രീരാം വിളികളെ ഉപയോഗിക്കുന്നതെന്നും അമർത്യാ സെൻ പറഞ്ഞു.
This post was last modified on July 6, 2019 12:43 pm
Leave a Comment