മനോജ് നായരുടെ ജീവിതം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ തന്റെ രണ്ട് താല്‍പര്യങ്ങള്‍ക്കിടയില്‍ കിടന്ന് തിരിയുകയായിരുന്നു. സംഗീതവും എഴുത്തും. ഫോര്‍ട്ട് കൊച്ചിയില്‍ കടലിനോട് അഭിമുഖമായി നില്‍ക്കുന്ന വാടകവീട്ടില്‍ അദ്ദേഹം തന്റെ പുതിയ പുസ്തകത്തിന്റെ പണികളില്‍ മുഴുകി. ബിറ്റ്‌വീന്‍ ദി റോക്ക് ആന്‍ഡ് എ ഹാര്‍ഡ് പ്ലേസ് എന്ന പുസ്തകത്തില്‍ അദ്ദേഹം വിവരിക്കുന്നത് ഇന്ത്യയിലെ ബദല്‍ സംഗീതത്തെക്കുറിച്ചാണ്. ഈ പുസ്തകരചനയുടെ പിന്നാലെയായിരുന്നു മനോജ് നായര്‍ കുറെക്കാലമായി. ഹാര്‍പര്‍ കോളിന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സ്വയം പാചകം ചെയ്ത് കഴിച്ചും രാത്രികാലങ്ങളില്‍ തന്റെ സാക്സഫോണിലൂടെ സംഗീതമുതിര്‍ത്തും മനോജ് എഴുത്തില്‍ മുഴുകി.
തൃശ്ശൂരുകാരനാണ് മനോജ് നായര്‍. ദൃശ്യകലകളില്‍ അഭിനിവേശമുള്ളയാളാണ്. സംഗീതവും കലകളുമായിരുന്നു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ താല്‍പര്യമേഖലകള്‍. കൊച്ചി മുസിരിസ് ബിനാലെയുടെ തുടക്കം മുതലേ ആ സംരംഭത്തോട് സഹകരിക്കുന്നയാളാണ് മനോജ് നായര്‍. 2010ല്‍ അദ്ദേഹം കൊച്ചിയിലേക്ക് വരുന്നതും ബിനാലെക്കു വേണ്ടിയാണ്.
നാല് ഭാഗങ്ങളായിട്ടാണ് ഇന്ത്യയിലെ ബദല്‍ സംഗീതത്തെക്കുറിച്ച് മനോജ് തന്റെ പുസ്തകത്തിലെഴുതുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബദല്‍ സംഗീതം, സംഗീതത്തിലെ സ്ത്രീസാന്നിധ്യങ്ങള്‍ എന്നിങ്ങനെ. ഇന്ത്യയില്‍ എങ്ങനെയാണ് ബദല്‍ സംഗീതരംഗം വികസിച്ചു വന്നതെന്ന് മനോജ് തന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഡല്‍ഹിയില്‍ കൊണാട്ട് പ്ലേസില്‍ 1960കളില്‍ ദി സെല്ലാര്‍ എന്ന ഡിസ്കോ സംഘം എത്തിയതോടെയാണ് ഇതിന് തുടക്കമാകുന്നത്. ഇവര്‍ തങ്ങളുടെ വാനില്‍ യൂറോപ്പില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വടക്കേ ഇന്ത്യയിലെത്തുകയായിരുന്നു,
ഇവരുടെ വരവിനു പിന്നാലെ നിരവധി ചെറു ബാന്‍ഡുകള്‍ രൂപപ്പെട്ടു. ഹോട്ടലുകളില്‍ ഇത്തരം ബാന്‍ഡുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പിന്നീട്, ബീറ്റില്‍സ് ഇന്ത്യയില്‍ പരിപാടി അവതരിപ്പിച്ച സംഭവത്തിനു ശേഷം ബാന്‍ഡുകള്‍ക്ക് കൂടുതല്‍ ഊര്‍ജം കിട്ടിത്തുടങ്ങി.
90കളില്‍ അവിയല്‍ ബാന്‍ഡിന്റെ വരവോടെയാണ് കേരളത്തില്‍ ബദല്‍ സംഗീതത്തിന്റെ വരവ് വ്യക്തമായി പ്രഖ്യാപിക്കപ്പെട്ടതെന്നാണ് മനോജ് നായര്‍ പറയുന്നത്. “അവര്‍ മലയാളത്തില്‍ സാഹിത്യമെഴുതി. അതൊരു പുരോഗമന റോക്ക് സംഗീതമായിരുന്നു. 70കളില്‍ ബംഗാളില്‍ സമാനമായൊരു നീക്കം നടന്നിരുന്നു. അതും പുരോഗമനപരമായിരുന്നു. ആധുനിക സംഗീതത്തിന്റെ തരംഗം എന്ന് വിശേഷിപ്പിക്കപ്പെട്ടെങ്കിലും ബംഗാളി ഭാഷയില്‍ വരികളെഴുതിത്തുടങ്ങിയ ആ പ്രസ്ഥാനവും അതിജീവിച്ചില്ല,” മനോജ് പറയുന്നു.
വലിയ തോതില്‍ പുരോഗമനപരമായ നീക്കങ്ങള്‍ ബദല്‍ സംഗീതത്തില്‍ നടന്നിരുന്നെങ്കിലും യഥാര്‍ത്ഥ ജീവിതപ്രശ്നങ്ങളോട് അവ സംവദിക്കുകയുണ്ടായില്ലെന്ന് മനോജ് നായര്‍ പറയുന്നു. വിയറ്റ്നാമിലെ പ്രശ്നങ്ങള്‍ അവര്‍ എഴുത്തില്‍ കൊണ്ടുവന്നു. എന്നാല്‍ അടിയന്തിരാവസ്ഥാ കാലത്ത് അവര്‍ അതെക്കുറിച്ച് ഒന്നും പറയുകയുണ്ടായില്ല. ഇക്കാരണത്താല്‍ തന്നെ ആ മുന്നേറ്റങ്ങള്‍ ദുര്‍ബലമായിരുന്നെന്ന് മനോജ് നായര്‍ പറയുന്നു.
This post was last modified on June 9, 2019 9:58 am