X

മോദി പറയും, അവസാനവാക്ക്

സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ മാധ്യമങ്ങള്‍ തൃപ്തരാണ്; നമുക്ക് ഉള്ളിലെ വാര്‍ത്തകളറിയാം, പക്ഷേ നാം അത് പുറത്തു പറയില്ല.

എന്തുകൊണ്ടാണ് ഭരണത്തിന്റെ അവസാന വര്‍ഷത്തിലും മാധ്യമങ്ങളോടെ സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകാത്തത്? എന്തുകൊണ്ടാണ് സര്‍ക്കാരിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ വിളിച്ച് പറയാന്‍ മാധ്യമങ്ങള്‍ മടിക്കുന്നത്?മോദിയുടെ ഭരണ കാലത്തെ ഇന്ത്യന്‍ മാധ്യമ പ്രതിസന്ധിയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ സംഘര്‍ഷന്‍ താക്കൂര്‍ ടെലിഗ്രാഫില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

തുടങ്ങുന്നതിന് മുമ്പ് ഒരു ചെറിയ ഉപദേശം പോലൊന്ന്: അങ്ങകലെ നടക്കുന്ന മഹായുദ്ധം സംപ്രേഷണം ചെയ്ത സഞ്ജയനാകും നമ്മുടെ ആദ്യത്തെ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍. കൌരവ-പാണ്ഡവ യുദ്ധത്തില്‍ വാസ്തവത്തില്‍ നടക്കുന്നതല്ലാതെ ധൃതരാഷ്ട്രര്‍ക്ക് ഇഷ്ടപ്പെടുന്നതായിരുന്നു സഞ്ജയന്‍ പറഞ്ഞതെങ്കില്‍ എന്താകുമായിരുന്നു പ്രത്യാഘാതം. സ്തുതിപാഠകനായ ഒരു റിപ്പോര്‍ട്ടര്‍ തന്റെ ശേഷിയെ തന്റെ മേലാളനെ തൃപ്തിപ്പെടുത്താന്‍ വിട്ടുവീഴ്ച്ച ചെയ്തിരുന്നുവെങ്കില്‍ അത് സത്യത്തിന്റെ ഐതിഹാസികമായ വൈരൂപ്യമായേനെ.

വായ തുറക്കാത്ത ഒരു പ്രാധാനമന്ത്രിയെ ചൊല്ലി വിലപിച്ചതിന് ശേഷം-“മൌന്‍ മോഹന്‍ സിംഗ്”- നമ്മള്‍ ഒരിയ്ക്കലും സംസാരിച്ചു ക്ഷീണിക്കാത്ത ഒരു പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തു. അയാള്‍ പറഞ്ഞ മിക്കതും തരികിടയായിരുന്നു-ജൂംല. പക്ഷേ നരേന്ദ്ര മോദിയുടെ സംസാരത്തിന് കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന ഒരു വശമുണ്ട്; അത് ഏകപക്ഷീയമാണ്.

തന്റെ മുന്‍ഗാമികള്‍ക്കെല്ലാം ബാധകമായിരുന്ന തരത്തിലുള്ള, ചോദ്യങ്ങള്‍ക്ക് മുന്നില്‍ തുറക്കാന്‍ തന്റെ ഭരണകാലാവധിയുടെ അവസാന വര്‍ഷത്തിലും മോദി തയ്യാറായിട്ടില്ല. നമ്മുടെ പ്രധാനമന്ത്രി പറയും, മറ്റാരും പറയരുത്. ട്വിറ്ററില്‍. നാനാതരത്തിലുള്ള സാമൂഹ്യ മാധ്യമങ്ങളില്‍, അയാള്‍ക്ക് മാത്രമുള്ള വെബ് പോര്‍ട്ടലുകളില്‍. മന്‍ കി ബാതില്‍. സര്‍ക്കാര്‍ സഹായത്തിലുള്ള, സര്‍ക്കാരിന് വിധേയമായ സ്ഥാപനങ്ങളിലെ നിശ്ചയിച്ചുറപ്പിച്ച ശാസനകള്‍ അനുസരിക്കുന്ന ക്യാമറകള്‍, പറഞ്ഞപോലെ പ്രചാരണത്തിന് തയ്യാറാക്കുന്നു. നമുക്ക് മനസിലാകുന്ന തരത്തിലുള്ള അഭിമുഖങ്ങള്‍ അയാള്‍ നല്‍കാറില്ല. പ്രധാനമന്ത്രിയുമായുള്ള അഭിമുഖങ്ങളിലെ ഈ വിധേയതട്ടിപ്പ് തുറന്നുകാട്ടണം. കാരണം ആളുകള്‍ക്ക് അതറിയണം. ഇങ്ങനെയാണത് നടക്കുന്നത്- നിങ്ങള്‍ ഒരു കൂട്ടം ചോദ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ഒരു സഹായിക്ക് അയച്ചുകൊടുക്കുന്നു. അവര്‍ അല്ലെങ്കില്‍ പ്രധാനമന്ത്രി തന്നെ അവ പരിശോധിക്കുന്നു, സൌകര്യമായി തോന്നുന്നവ തെരഞ്ഞെടുക്കുന്നു. പ്രധാനമന്ത്രിയുടെ കാര്യാലയം തള്ളിക്കളയുന്നതോ ഉത്തരം നല്കാന്‍ വിസമ്മതിക്കുന്നതോ ആയ ചോദ്യങ്ങളെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല, രേഖ പോലുമില്ല. തുടര്‍ന്ന് ഉത്തരങ്ങള്‍ തയ്യാറാക്കി തിരിച്ചയയ്ക്കുന്നു.

ഹിന്ദുത്വ, സോഷ്യല്‍ മീഡിയ, ജാതി, മാധ്യമ സ്വാതന്ത്ര്യം; വെങ്കിടേഷ് രാമകൃഷ്ണന്‍ സംസാരിക്കുന്നു

പിന്നെ, സൌകര്യപ്രദമായ സമയത്ത്, അഭിമുഖം നടത്തുന്നവരും ഉത്തരം പറയുന്നയാളും കൂടി ഒരു ചിത്രമെടുപ്പ് പരിപാടിയുണ്ട്, യഥാര്‍ത്ഥത്തില്‍ നടക്കുന്നതുമായി അതിനൊരു ബന്ധവുമില്ല. ഈ തട്ടിപ്പ് ടെലിവിഷന്‍ അഭിമുഖങ്ങളില്‍ അല്പം കുറയും, മോദി ഈയിടെയായി നല്കിയ തരത്തിലുള്ളവ; അവ ഒരാളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാത്രം ഒരുക്കുന്നതാണ്, പാദസേവയുടെ രംഗനാടകങ്ങളായി അവ അവസാനിക്കുന്നു.

ഗുരു, ലാല്‍ കൃഷ്ണ അദ്വാനി നല്കിയ പരിഹാസം നിറഞ്ഞ പ്രശംസയ്ക്ക് എന്തുകൊണ്ടും അര്‍ഹനാണ് മോദി- പരിപാടി നടത്തിപ്പുകാരന്‍- event manager. മോദി അഭിമുഖം, മോദി നടത്തുന്ന ഒരു പരിപാടിയാണ്. മിക്കപ്പോഴും ഒരു ചോദ്യം എന്തായിരിക്കണമെന്നും അതെങ്ങനെ ചോദിക്കണമെന്നും അനുശാസിക്കുന്ന മട്ടില്‍. നോര്‍മന്‍ മെയ്ലരുടെ ലേഖനങ്ങളുടെ പ്രശസ്തമായ പുസ്തകത്തിന്റെ തലക്കെട്ട് പോലെ- Advertisement for Myself.

മോദിയെ ഇന്‍റര്‍വ്യൂ ചെയ്ത സുധീര്‍ ചൗധരിയെക്കുറിച്ച് ചില കാര്യങ്ങള്‍

എന്‍ഡി ടിവിയുടെ വിഷമവൃത്തം; ഇന്ത്യന്‍ മാധ്യമ മാന്യതയുടെയും

തനിക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്തതിനെ അയാള്‍ ഔദ്ധത്യപൂര്‍വം കടന്നുപോകുന്നു. 2014-ല്‍ അധികാരത്തിനുവേണ്ടിയുള്ള യാത്രയില്‍ ഒരിക്കല്‍ വിമാനത്തില്‍ 2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഭീകരതകേള്‍ക്കുറിച്ച് ആവര്‍ത്തിച്ചു ചോദിക്കുന്ന റിപ്പോര്‍ട്ടറുടെ മുന്നില്‍ ഇയാള്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ ഏകാന്തതയില്‍ ഇരിക്കുന്നപോലെ, അകലെയുള്ള അസ്തമയസൂര്യനെയും നോക്കി മോദി ഇരുന്നു. പ്രധാനമന്ത്രിയായപ്പോള്‍ ഔദ്യോഗിക വിമാനത്തില്‍ നിന്നും അയാള്‍ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കി, ചെലവ് കുറയ്ക്കാന്‍ എന്ന പേരിലായിരുന്നു അത്. പൊതുചെലവ് കുറയ്ക്കാനല്ല, സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിയാനായിരുന്നു. സത്യം പറഞ്ഞാല്‍, പ്രധാനമന്ത്രിയുടെ കൂടെ സൌജന്യമായി പോയിരുന്ന മാധ്യമങ്ങള്‍ ഒരു പൊതുമേഖല വിമാനത്തില്‍ അല്ലെങ്കില്‍ ഒഴിഞ്ഞുകിടക്കുമായിരുന്ന ഇരിപ്പിടങ്ങളിലാണ് യാത്ര ചെയ്തത്. മറ്റെല്ലാ ചെലവുകളും മാധ്യമസ്ഥാപനങ്ങളാണ് വഹിച്ചിരുന്നത്. പക്ഷേ മോദി തനിക്ക് ഉത്തരം പറയേണ്ടിവരുന്ന ഒരു സാഹചര്യവും ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല.

ഇത് മാധ്യമ പ്രവര്‍ത്തനമല്ല; വഞ്ചനയാണ് – ഫ്രൈഡേ റിവ്യു

ഒരു രാജാവിന്റെ ഏറ്റവും ഉയര്‍ന്ന ബലം, അയാളൊരു തെറ്റും ചെയ്യരുത് എന്നാണ്. ഏറ്റവും മുന്തിയ ദുര്‍ഗുണം തനിക്ക് തെറ്റ് പറ്റില്ല എന്നയാള്‍ വിശ്വസിക്കുന്നതാണ്. ആ ദുര്‍ഗുണത്തില്‍ നിന്നാണ് താന്‍ ഉത്തരം പറയേണ്ടതില്ല, ഉത്തരവാദിത്തമില്ല എന്നയാള്‍ക്ക് തോന്നുന്നത്.

ഇപ്പോള്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക്: പരന്‍ജോയ് ഗുഹ തകൂര്‍ത്ത സംസാരിക്കുന്നു

പക്ഷേ ഇതെല്ലാം മാധ്യമങ്ങളെ എവിടെയെത്തിക്കും എന്നാണ് ചോദ്യം ? ഇവിടെയാണ് ആദ്യത്തെ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ സഞ്ജയന്റെ മടങ്ങിവരവ്. മഹാഭാരതം നടക്കുന്ന പോലെയാണോ അതോ അതിന്റെ പറഞ്ഞെഴുതിക്കുന്ന ഭാഷ്യമോ? നമ്മള്‍ കാവല്‍നായ്ക്കളുടെ പണിയാണോ ചെയ്യുന്നത്, അതോ വിധേയരായ വാലാട്ടിപ്പട്ടികളുടെയോ? മോദി എപ്പോഴും ആഹ്വാനം ചെയ്യുന്ന ‘സൃഷ്ടിപരമായ’, ‘പോസിറ്റീവ്’ ആയ മാധ്യമപ്രവര്‍ത്തനം എക്കാലത്തും ആശങ്കയുണ്ടാക്കേണ്ടതാണ്. കാരണം അത് മാധ്യമങ്ങള്‍ക്ക് അവയുടെ ലക്ഷ്യം മാറി വഴിതെറ്റാനുള്ള ദിശയാണ് കാണിക്കുന്നത്. Press Information Bureau എന്ന പേരില്‍ സോവിയറ്റ് ശൈലിയില്‍ തുടങ്ങിയ ഭീമാകാരമായ പ്രചാരണയന്ത്രം കൂടാതെ, ഇന്നിപ്പോള്‍ മോദിയുടെ വിളിപ്പുറത്ത് വിപുലമായ സ്വകാര്യമായി വാടകക്കെടുത്ത PR സ്ഥാപനങ്ങളുണ്ട്. 2014-നും കഴിഞ്ഞ ഒക്ടോബറിനുമിടയ്ക്ക് പ്രചാരണത്തിനായി ചെലവാക്കിയത് 37,54,06,23,616 രൂപയാണ്. ഇതുകൂടാതെ, സാമൂഹ്യമാധ്യമങ്ങളില്‍ ഏത് തലത്തിലേക്കും താഴാന്‍ ശേഷിയുള്ള പ്രതിഭകളുടെ വിവരം വളച്ചൊടിക്കുന്ന ത്വരിത സേവനവും. അതിനു നുണകളെ സത്യമാക്കി കാണിക്കാന്‍ ഒരായിരം ഗീബല്‍സുമാരെപ്പോലെ നുണ പറയാന്‍ സാധിക്കും: “നരേന്ദ്ര മോദി അധികാരത്തിലെത്തുംവരെ ഇന്ത്യയില്‍ ഒന്നും സംഭവിച്ചിട്ടില്ല”, അത് എത്രമാത്രം അവാസ്തവങ്ങളാണോ അത്രത്തോളം ലളിതവുമാണ്. അത് ഉപഭോക്താവിന്റെ ചില ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനാല്‍ ജനപ്രിയവുമാണ്- വിശകലനം, സൂക്ഷ്മത, ഗ്രാഹ്യം, പഠനം, പരിശോധന ഇതൊന്നും ആവശ്യമില്ല. അങ്ങനെയാണ് എല്ലാ ആള്‍ക്കൂട്ടങ്ങളും പെരുമാറുന്നത്, എല്ലാ യുക്തികളില്‍ നിന്നും ബോധത്തില്‍നിന്നും വിട്ടുപോരാം, ബുദ്ധിഹീനതയുടെ ആഘോഷം. കൂട്ടായ മനോനില തെറ്റലിന് ഭയപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളുണ്ട്. ഇത്തരം സൂക്ഷ്മമായ വ്യതിയാനമാണ് ഇപ്പോള്‍ത്തന്നെ ഉണ്ടായിരിക്കുന്നത്; അതാണ് ആള്‍ക്കൂട്ട ആക്രമണ സംഘങ്ങളോടുള്ള നിശബ്ദത.

ലീഗല്‍ നോട്ടീസുകളെ ഭയപ്പെടുന്നില്ല, ഇപ്പോള്‍ നടക്കുന്നത് മാധ്യമ സെന്‍സര്‍ഷിപ്പ്: പ്രബീര്‍ പൂര്‍കായസ്ത സംസാരിക്കുന്നു

മാധ്യമ സ്വാതന്ത്ര്യത്തെ വെട്ടിച്ചുരുക്കാനും അതിനു തടയിടാനുമുള്ള വഴികള്‍ നമ്മുടെ ലോകത്ത് കൂടുതല്‍ വൈവിധ്യമാര്‍ന്നിരിക്കുന്നു. ഈ ഹീനകൃത്യത്തില്‍ മാധ്യമങ്ങളും പങ്കാളികളാകുന്നു എന്നു പറയാതെ വയ്യ. നമ്മള്‍ പ്രധാനമന്ത്രിയുടെ സെല്‍ഫി നാടകത്തിന്റെ കൂടെപ്പോവുകയാണ്, അയാളതില്‍ കേമനാകുന്നത് അയാളോടാരും ഒരു ചോദ്യവും ചോദിക്കാത്തതുകൊണ്ടാണ്.

ഈ ജീവി മുമ്പ് മാധ്യമപ്രവര്‍ത്തകയായിരുന്നു; ഇപ്പോള്‍ മുസ്ലീങ്ങളെ കൊല്ലാന്‍ നടക്കുന്നു: പ്രശാന്തോ റോയ്

സര്‍ക്കാരിന്റെ ഏറ്റെടുക്കലില്‍ മാധ്യമങ്ങളും സന്തുഷ്ടരാണ്. മാധ്യമപ്രവര്‍ത്തകരെ തങ്ങളുടെ കൂട്ടാളികളായാണ് അധികാരകേന്ദ്രങ്ങള്‍ കാണുന്നത്. അധികാരത്തിന്റെ ചുറ്റുവട്ടത്തേക്ക് പ്രവേശനം, ഒരു കൂടിക്കാഴ്ച്ച, നിങ്ങളുടെ സഹമാധ്യമങ്ങള്‍ക്ക് കിട്ടാത്ത ഒരു വാര്‍ത്ത. ഒറ്റ ഉപാധിയെ ഉള്ളൂ; സര്‍ക്കാരിന് താത്പര്യമില്ലാത്ത വാര്‍ത്ത നല്‍കരുത്. നമ്മള്‍ വീണ്ടും വീണ്ടും ഇത്തരം വിഡ്ഢി കൂട്ടങ്ങളായി മാറുകയാണ്. നമ്മള്‍ അധികാരത്തിന്റെ ആസക്തവിളികള്‍ക്ക് പിന്നാലേ പോയിരിക്കുന്നു. ഔദ്യോഗിക സംവിധാനം നമ്മെ വിഴുങ്ങാന്‍ നാം അനുവദിച്ചിരിക്കുന്നു. നമുക്ക് ഉള്ളിലെ വാര്‍ത്തകളറിയാം, പക്ഷേ നാം അത് പുറത്തു പറയില്ല. ആ വിധത്തില്‍ ഉള്ളിലകപ്പെട്ടവരാണ് നാം. ജനങ്ങള്‍ കളിക്കുന്ന കളികള്‍ വാര്‍ത്തയായി നല്കി തൃപ്തരാകുന്ന റിപ്പോര്‍ട്ടര്‍മാരല്ല നമ്മളിപ്പോള്‍; നമുക്ക് കളിക്കാരാകണം. നമുക്ക് പാര്‍ലമെന്റിലെ മാധ്യമ ഇടങ്ങളില്‍ ഇരുന്നാല്‍ പോര, നാം ആഗ്രഹിക്കുന്നത് സഭയില്‍ ഇരിക്കണം എന്നാണ്. ഔദ്യോഗികസംവിധാനത്തിന്റെ ഉള്ളില്‍ എത്ര ഉള്‍ക്കിടിലമുണ്ടാക്കുന്നു എന്നത് ഒരു മാധ്യമ പ്രവര്‍ത്തകന്റെ അളവുകോലായി കണക്കാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നിപ്പോള്‍ ഔദ്യോഗികസംവിധാനത്തിന്റെ എത്രമാത്രം ഉള്ളിലാണ് നിങ്ങള്‍ എന്നാണ് മാധ്യമപ്രവര്‍ത്തകന്റെ അളവ്. കക്ഷിപക്ഷപാതം അതിന്റെ ഏറ്റവും ഇടുങ്ങിയ രീതിയില്‍, മാധ്യമപ്രവര്‍ത്തന തൊഴിലിലെ കളങ്കമായല്ല, അതൊരു മികച്ച ഗുണത്തിന്റെ സാക്ഷ്യപത്രമായിരിക്കുന്നു. അതിന്റെ വില നമ്മുടെ തൊഴിലാണ്. ധൃതരാഷ്ട്രരോട് അയാള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന് രീതിയില്‍ കഥ പറഞ്ഞുകൊടുത്തിരുന്നുവെങ്കില്‍ സഞ്ജയന്‍ എല്ലാ ഭാവിതലമുറകള്‍ക്കും കൊടുക്കുമായിരുന്ന വിലയായിരുന്നു അത്.

മങ്കി ബാത്തോ? മന്‍ കി ബാത്തോ? മോദിക്കെതിരെ രജ്ദീപ് സര്‍ദേശായി

മോദിയോട് അര്‍ണബ് ചോദിക്കാന്‍ മറന്ന ചോദ്യങ്ങള്‍

വ്യാജവാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് സീ ന്യൂസിനെതിരെ കേസ്: 153 A ചര്‍ച്ചയാകുന്നു

This post was last modified on February 12, 2018 2:20 pm