X

പഞ്ചാബിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും നിർബന്ധിത ലഹരി പരിശോധന

സംസ്ഥാനത്ത് മയക്കുമരുന്നുപയോഗം വലിയ തോതിൽ കൂടിയ സാഹചര്യത്തിലാണ് ഈ നീക്കം.

എല്ലാ സർക്കാരുദ്യോഗസ്ഥർക്കും വാർഷിക മയക്കുമരുന്നുപയോഗ പരിശോധന നിർബന്ധമാക്കി പഞ്ചാബ് സർക്കാരിന്റെ ഉത്തരവ്. മുഖ്യമന്ത്രി അമരീന്ദർ സിങ്ങാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയം അടുത്ത് കൂടുന്ന കാബിനറ്റിൽ ചർച്ച ചെയ്യുമെന്നും അറിയുന്നു.

വാർഷിക മെഡിക്കൽ ചെക്കിനു പുറമെ മയക്കുമരുന്നുപയോഗം നടക്കുന്നുണ്ടോയെന്നറിയാനുള്ള പരിശോധനയും നടക്കും. പ്രമോഷൻ സമയത്തും ഈ പരിശോധനുണ്ടാകും.

സംസ്ഥാനത്ത് മയക്കുമരുന്നുപയോഗം വലിയ തോതിൽ കൂടിയ സാഹചര്യത്തിലാണ് ഈ നീക്കം. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതു മൂലം നിരവധി മരണങ്ങൾ സംസ്ഥാനത്തുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് അമരീന്ദർ സിങ്ങിന്റെ ഈ നീക്കം.

പൊലീസ് വേണ്ടവിധം പ്രവർത്തിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് തിങ്കളാഴ്ച കൂടിയ കാബിനറ്റ് മീറ്റിങ്ങില്‍ അഭിപ്രായമുയർന്നു. ഡിഎസ്പി മുതല്‍ ഇൻപെക്ടർ ജനറൽ വരെയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും മയക്കുമരുന്നുപയോഗ പരിശോധന നടത്തുമെന്ന് മന്ത്രിമാരിലൊരാളായ ത്രിപ്ത് സിങ് ബജ്‌വ അറിയിച്ചു. നിരവധി പൊലീസുദ്യോഗസ്ഥർ മയക്കുമരുന്നിന് അടിമകളാണന്ന സംശയവും അദ്ദേഹം ഉന്നയിച്ചു.

മയക്കുമരുന്നുപയോഗ പരിശോധന സംബന്ധിച്ച് താൻ ആവശ്യമുന്നയിച്ച ഉടനെ മുഖ്യമന്ത്രി അത് നടപ്പാക്കിയതായി ബജ്‍വ പറഞ്ഞു. പരിശോധനകളുടെ തുടക്കമെന്ന നിലയിൽ താൻ തന്നെ ആദ്യപരിശോധനയ്ക്ക് വിധേയമാകുമെന്നും ആരെയും അനാവശ്യമായി ലക്ഷ്യം വെക്കുകയില്ലെന്നും അദ്ദേഹം അറിയിച്ചു.

This post was last modified on July 5, 2018 11:45 am