X

കത്വ ബലാൽസംഗം: കൊലപാതകത്തിന് ആസൂത്രണം ചെയ്തത് മകനെ രക്ഷിക്കാനെന്ന് സാൻജി റാം

പെൺകുട്ടിയെ ബലാൽസംഗം ചെയ്ത വിവരം സാൻജി റാം അറിഞ്ഞതുകൊണ്ടാകാം ഈ ദേഷ്യം എന്ന് കരുതിയ സഹോദരപുത്രൻ കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു.

കത്വയിൽ എട്ട് വയസ്സുകാരിയെ ബലാൽസംഗം ചെയ്ത് കൊന്ന സംഭവത്തിൽ പിടിയിലായ സാൻജി റാം തന്റെ മകനുവേണ്ടിയാണ് ആസൂത്രണത്തിൽ പങ്കാളിയായതെന്ന് പൊലീസ്. കുട്ടിയെ പിടികൂടി ക്ഷേത്രത്തിലെത്തിച്ച് നാലുദിവസം കഴിഞ്ഞാണ് താൻ അതെക്കുറിച്ച് അറിയുന്നത് എന്നാണ് സാൻജി റാം മൊഴി നൽകിയത്. ഈ സംഘത്തിൽ തന്റെ മകനും സഹോദരപുത്രനും ഉൾപ്പെട്ടിട്ടുണ്ട് എന്നറിഞ്ഞു. പിന്നീട് ബലാൽസംഗത്തെക്കുറിച്ചു കൂടി അറിഞ്ഞപ്പോഴാണ് കൊലപാതകത്തിന് ആസൂത്രണം നടത്തിയത്.

കുട്ടിയെ തട്ടിക്കൊണ്ടു പോയത് ജനുവരി 10നായിരുന്നു. റാമിന്റെ സഹോദരപുത്രനാണ് പെൺകുട്ടിയെ ആദ്യം ബലാൽസംഗം ചെയ്തത്. ജനുവരി 14ന് കൊല നടന്നു. ഇത് ചെയ്തത് തന്റെ സഹോദരപുത്രനാണെന്നാണ് റാമിന്റെ മൊഴി. മൃതദേഹം കണ്ടെത്തിയത് ജനുവരി 17നാണ്.

ജനുവരി 13ന് തന്റെ സഹോദരപുത്രൻ പറഞ്ഞപ്പോഴാണ് ബലാൽസംഗം നടന്ന വിവരം താനറിയുന്നതെന്നും സാന്‍ജി റാം പൊലീസിനോട് പറഞ്ഞു. അന്നേദിവസം പൂജ ചെയ്ത പ്രസാദം വീട്ടിലെത്തിക്കാൻ സഹോദരപുത്രനോട് ആവശ്യപ്പെട്ടപ്പോൾ അയാൾ അനുസരിച്ചില്ല. ഇതിൽ പ്രകോപിതനായ സാൻജി റാം അയാളെ അടിച്ചു. പെൺകുട്ടിയെ ബലാൽസംഗം ചെയ്ത വിവരം സാൻജി റാം അറിഞ്ഞതുകൊണ്ടാകാം ഈ ദേഷ്യം എന്ന് കരുതിയ സഹോദരപുത്രൻ കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു.

സാൻജി റാം ഊരാളനായ ക്ഷേത്രത്തിൽ വെച്ചാണ് ബലാൽസംഗം നടന്നത്. സ്ഥലത്ത് തമ്പടിച്ച ഗുജ്ജാർ, ബകർവാൽ എന്നീ മുസ്ലിം ആദിവാസി വിഭാഗങ്ങളെ ഓടിക്കുകയായിരുന്നു ബലാൽസംഗം ചെയ്തവരുടെ ലക്ഷ്യം.

This post was last modified on April 28, 2018 8:46 am