കർണാടകയിലെ ജയനഗർ അസംബ്ലി മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ജയം. ബിജെപിയിൽ നിന്നാണ് മണ്ഡലം കോൺഗ്രസ്സ് തിരിച്ചു പിടിച്ചത്. കോൺഗ്രസ്സ് തുടർച്ചയായി ജയിച്ചുകൊണ്ടിരുന്ന മണ്ഡലം പിന്നീട് ബിജെപി കയ്യടക്കുകയായിരുന്നു. ബിജെപി എംഎൽഎയായിരുന്ന ബിഎൻ വിജയകുമാർ മരിച്ചതിനെത്തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2008 മുതൽ രണ്ടുതവണ ഇദ്ദേഹം ഇവിടെ എംഎൽഎ ആയിരുന്നു.
ബിഎൻ വിജയകുമാറിന്റെ സഹോദരൻ ബിഎൻ പ്രഹ്ലാദ് ബാബുവിനെ നിർത്തി സഹതാപവോട്ട് പിടിക്കാനുള്ള ബിജെപിയുടെ ശ്രമം പാളുകയായിരുന്നു. കോൺഗ്രസ്സിന്റെ സൗമ്യ റെഡ്ഢി വിജയം കണ്ടു.
16 റൗണ്ട് കൗണ്ടിങ് പൂർത്തിയായപ്പോൾ 2889 വോട്ടുകൾക്ക് കോൺഗ്രസ്സ് സ്ഥാനാർത്ഥി സൗമ്യ റെഡ്ഢി വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. ബെംഗളൂരു ബിടിഎം ലേഔട്ടിൽ നിന്നുള്ള എംഎൽഎയും സംസ്ഥാന മന്ത്രിസഭാംഗവുമായ രാമലിംഗറെഡ്ഢിയുടെ മകളാണ് സൗമ്യ. ഇദ്ദേഹം നേരത്തെ ജയനഗർ മണ്ഡലത്തെ നാലു തവണ പ്രതിനിധീകരിച്ചിട്ടുണ്ട്. പിന്നീട് ബിടിഎം ലേഔട്ട് മണ്ഡലത്തിലേക്ക് മാറിയപ്പോഴാണ് ബിജെപി സ്ഥാനാർത്ഥി ഇവിടെ വിജയിച്ചത്.
ജനതാദൾ യുനൈറ്റഡ് സ്ഥാനാർത്ഥിയുണ്ടായിരുന്നെങ്കിലും ഇദ്ദേഹം പിന്നീട് പത്രിക പിൻവലിച്ചു. കോൺഗ്രസ്സും ജെഡിയുവും ചേർന്ന് മന്ത്രിസഭ രൂപീകരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.