റാഫേൽ കരാറുമായി ബന്ധപ്പെട്ട് ദി ഹിന്ദു ദിനപ്പത്രം പ്രസിദ്ധീകരിച്ച പ്രതിരോധ രേഖകളെ തെളിവായി പരിഗണിച്ച് പരിശോധിക്കാമോയെന്നതു സംബന്ധിച്ച ഹരജിയിൽ സുപ്രീംകോടതിയെടുത്ത തീരുമാനത്തെ ദുർവ്യാഖ്യാനം ചെയ്ത രാഹുൽ ഗാന്ധി മറുപടി പറഞ്ഞേ പറ്റൂ എന്ന് കോടതിവിധി. ബിജെപി നേതാവ് മീനാക്ഷി ലേഖി സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് കോടതി രാഹുലില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നത്. താൻ തെരഞ്ഞെടുപ്പ് ചൂടിൽ പറഞ്ഞു പോയതാണെന്നും കോടതി പറഞ്ഞെന്ന് താനാരോപിച്ച കാര്യങ്ങൾ യഥാർത്ഥത്തിൽ കോടതി പറഞ്ഞിരുന്നില്ലെന്നും രാഹുൽ കഴിഞ്ഞ ദിവസം ബോധിപ്പിച്ചിരുന്നു. ഈ വിശദീകരണത്തിൽ കോടതിക്ക് തൃപ്തിയായില്ലെന്നാണ് പുതിയ ഉത്തരവ് സൂചിപ്പിക്കുന്നത്.
കോടയതിയലക്ഷ്യ നടപടി നേരിടാതിരിക്കാനുള്ള കാരണം അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളിൽ അറിയിക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ചില വാക്കുകൾ കോടതി പറഞ്ഞെന്ന് താനാരോപിച്ചത് തെറ്റാണെന്നും കോടതി അങ്ങനെ പറഞ്ഞിട്ടില്ലെന്നുമാണ് രാഹുൽ സുപ്രീംകോടതിയെ ബോധിപ്പിച്ചത്. ആദ്യദിവസം ഈ കേസ് പരിഗണിച്ചപ്പോൾ കടുത്ത ഭാഷയിലായിരുന്നു കോടതിയുടെ പ്രതികരണം. “മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കു മുമ്പിൽ താൻ (രാഹുൽ) നടത്തിയ പ്രസ്താവന ഈ കോടതിയുടേതാണെന്ന് തെറ്റായി ആരോപിച്ചതായി കാണുന്നു. ഇത്തരമൊരു നിരീക്ഷണം കോടതി ഒരിക്കലും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കട്ടെ. രേഖകളുടെ സ്വീകാര്യതയെ സംബന്ധിച്ച തീരുമാനമെടുക്കുക മാത്രമാണ് ഞങ്ങൾ ചെയ്തത്.” -കോടതി പറയുകയുണ്ടായി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടങ്ങുന്ന മൂന്നംഗ ബഞ്ചാണ് ഈ കേസ് പരിഗണനയ്ക്കെടുത്തത്.
Leave a Comment