X

കശ്മീർ: നേതാക്കളെ തടവിലാക്കതിയതിനു പിന്നാലെ പ്രധാനമന്ത്രിയുടെ വസതിയിൽ കേന്ദ്ര ക്യാബിനറ്റ് ചേരും

രാവിലെ 9.30നാണ് 7, ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് യോഗം ചേരുന്നത്.

ജമ്മു കശ്മീരിൽ പ്രധാന നേതാക്കളെയെല്ലാം വീട്ടു തടങ്കലിൽ വെച്ചതായുള്ള റിപ്പോർട്ടുകൾ‌ക്കു പിന്നാലെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ കേന്ദ്ര കാബിനറ്റ് ചേരും.

രാവിലെ 9.30നാണ് 7, ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് യോഗം ചേരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജമ്മു കശ്മീരിൽ കേന്ദ്രം സൈനികസാന്നിധ്യം വർധിപ്പിച്ചു വരികയാണ്. സംസ്ഥാനത്ത് അനിശ്ചിതത്വം വർധിപ്പിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതിനെതിരെ ഒമർ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും അടക്കമുള്ള നേതാക്കൾ രംഗത്തുണ്ടായിരുന്നു. ഞായറാഴ്ച അർധരാത്രിയോടെ ഇരുവരെയും സൈന്യം വീട്ടു തടങ്കലിലാക്കിയെന്ന വാർത്തയാണ് വരുന്നത്. ഇവരെക്കൂടാതെ പീപ്പിൾസ് കോൺഫറൻസ് ചെയർമാൻ സജ്ജാദ് ലോണിനെയും തടങ്കലിലാക്കിയിട്ടുണ്ട്. ഇതുകൂടാതെ മറ്റേതെല്ലാം നേതാക്കളെ തടഞ്ഞു വെച്ചിട്ടുണ്ടെന്നതിൽ വ്യക്തത വന്നിട്ടില്ല. ഇന്റർനെറ്റ് സേവനം പൂർണമായും വിച്ഛേദിച്ചതിനാൽ വാർത്തകളൊന്നും പുറത്തു വരാത്ത അവസ്ഥയുണ്ട്.

കനത്ത സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്കിടെ സഞ്ചാരികളോടും അമര്‍നാഥ് തീര്‍ത്ഥാടകരോടും സംസ്ഥാനം വിട്ടു പോകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നേതാക്കളെ വീട്ടു തടങ്കലില്‍ ആക്കിയിരിക്കുന്നത്. ഗവണ്‍മെന്‍റ് ഉത്തരവ് പ്രകാരം ആഗസ്ത് 5 അര്‍ദ്ധരാത്രി മുതലാണ് സി ആര്‍ പി സി സെക്ഷന്‍ 144 പ്രകാരം നിശാനിയമം പ്രഖ്യാപിച്ചിരിക്കുന്നത്.

നിശാനിയമം പ്രഖ്യാപിച്ച് മിനുട്ടുകള്‍ക്കുളില്‍ ഒരു ട്വീറ്റിലൂടെയാണ് താന്‍ വീട്ടുതടങ്കലില്‍ ആണെന്ന കാര്യം ഒമര്‍ അബ്ദുള്ള പുറംലോകത്തെ അറിയിച്ചത്. ഈ പ്രക്രിയ മറ്റ് മുഖ്യധാര രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ തുടരുന്നതായും ഒമറിന്റെ ട്വീറ്റ് പറയുന്നു.

അതേസമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാശ്മീര്‍ സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് ചര്‍ച്ച നടത്തി.

This post was last modified on August 5, 2019 6:33 am

Related Post
Leave a Comment