അയോധ്യ – ബാബറി ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതിയുടെ മധ്യസ്ഥ ശ്രമം പരാജയപ്പെട്ടു. 2.77 ഏക്കര്‍ ഭൂമി സംബന്ധിച്ച തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി നിയോഗിച്ച സമിതി നടത്തിയ മധ്യസ്ഥ ശ്രമമാണ് പരാജയപ്പെട്ടത്. ഇന്ന് കേസ് പരിഗണിക്കും. പ്രതിദിന വാദം കേള്‍ക്കലിനുള്ള ഷെഡ്യൂള്‍ കോടതി തീരുമാനിക്കും.
സുപ്രീം കോടതി മുന്‍ ജഡ്ജി എഫ്എംഐ ഖലീഫുള്ള അധ്യക്ഷനായ കമ്മിറ്റിയാണ് മധ്യസ്ഥ ശ്രമം നടത്തുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു, ആര്‍ട്ട് ഓഫ് ലിംവിംഗ് സ്ഥാപകനും ആത്മീയ വ്യവസായിയുമായ ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരും സമിതിയിലുണ്ട്.
155 ദിവസം ചര്‍ച്ച നടത്തിയിട്ടും സമിതിക്ക് തര്‍ക്കം പരിഹരിക്കാനായില്ല.
ജൂലായ് 18ന് രണ്ടാഴ്ചയ്ക്കകം സ്ഥിതിവിവര റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമവായമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതായി മധ്യസ്ഥ കമ്മിറ്റി കോടതിയെ അറിയിച്ചു. മധ്യസ്ഥ ശ്രമം പരാജയപ്പെട്ടാല്‍ എല്ലാം ദിവസവും വാദം കേള്‍ക്കുന്നതിലേയ്ക്ക് പോകുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
2010 സെപ്റ്റംബര്‍ 30ന്റെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹിന്ദു, മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഘാരയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിക്കാനാണ് അലഹബാദ് ഹൈക്കോടതി വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
This post was last modified on August 2, 2019 8:43 am
Leave a Comment