X

തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി വിശ്വാസ വോട്ട് നടത്താന്‍ ഉത്തരവിടണം: ആവശ്യവുമായി കര്‍ണാടകയിലെ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍

വിശ്വാസവോട്ടില്‍ പങ്കെടുക്കില്ല എന്ന് ബി എസ് പി എംഎല്‍എ എന്‍ മഹേഷ് പറഞ്ഞത് സര്‍ക്കാരിന് തിരിച്ചടിയായി.

നാളെ വൈകീട്ട് തന്നെ കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ട് നടത്താന്‍ ആഹ്വാനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കുമാരസ്വാമി മന്ത്രിസഭയില്‍ നിന്ന് രാജി വച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന എച്ച് നാഗേഷും ആര്‍ ശങ്കറുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. നാളെ തന്നെ വിശ്വാസ വോട്ട് നടക്കാനാണ് സാധ്യത.

നാളെ നിയമസഭ ചേരാനിരിക്കെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യവും ബിജെപിയും തിരക്കിട്ട അണിയറ നീക്കങ്ങളിലാണ്. വിശ്വാസവോട്ടില്‍ പങ്കെടുക്കില്ല എന്ന് ബി എസ് പി എംഎല്‍എ എന്‍ മഹേഷ് പറഞ്ഞത് സര്‍ക്കാരിന് തിരിച്ചടിയായി. ഇതോടെ സര്‍ക്കാരിന്റെ പിന്തുണ 100 ആയി ചുരുങ്ങി. മറുവശത്ത് ബിജെപിക്ക് 107 അംഗങ്ങളുടെ പിന്തുണയുണ്ട്. പാര്‍ട്ടിയുടെ മായാവതി നിഷ്പക്ഷത പാലിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നും ഇതിനാല്‍ വിശ്വാസവോട്ടില്‍ പങ്കെടുക്കില്ല എന്നുമാണ് മഹേഷ് പറഞ്ഞത്.

അതേസമയം വിശ്വാസ വോട്ടെടുപ്പില്‍ തങ്ങള്‍ പങ്കെടുക്കില്ല എന്ന് രാജി വച്ച് 15 വിമത എംഎല്‍എമാരും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നാളെ വിശ്വാസവോട്ടില്‍ കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്തി പുതിയ സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.

കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിച്ച് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വിശ്വാസ വോട്ട് നടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ സര്‍ക്കാരും സ്പീക്കറും ശ്രമിച്ചാല്‍ ഗവര്‍ണര്‍ ശക്തമായ നടപടികളിലേയ്ക്ക് നീങ്ങിയേക്കാം. വിശ്വാസ വോട്ട് നടപടികള്‍ ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ല എന്ന ബോധ്യം കോണ്‍ഗ്രസിനും ജെഡിഎസിനുമുണ്ട്.

This post was last modified on July 21, 2019 9:25 pm

Related Post
Leave a Comment