X

മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പലരുടേയും റിമോട്ട് കണ്‍ട്രോളിലെന്ന് തോന്നിയിരുന്നു: ഗുരുതര ആരോപണവുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ്‌

സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ ബാഹ്യ ഇടപെടലുകളുണ്ടായിരുന്നു. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നടത്തുന്ന ജഡ്ജിമാരുടെ നിയമനത്തിലടക്കം ഇത് പ്രകടമായിരുന്നു.

മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ബാഹ്യ സ്വാധീനത്തിലും രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുമാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തോന്നിയതുകൊണ്ടാണ് താനടക്കമുള്ള നാല് ജഡ്ജിമാര്‍ അസാധാരണമായ തരത്തില്‍ ജനുവരിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത് എന്ന് സുപ്രീം കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ്. ദീപക് മിശ്ര പലരുടേയും റിമോട്ട് കണ്‍ട്രോളിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തങ്ങള്‍ തോന്നിയിരുന്നതായി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ കുര്യന്‍ ജോസഫ് പറയുന്നു. വിവിധ കേസുകള്‍ വിവിധ ബഞ്ചുകള്‍ക്ക് അലോക്കേറ്റ് ചെയ്യുന്നതില്‍ ദീപക് മിശ്ര രാഷ്ട്രീയ പക്ഷപാതിത്വം കാണിച്ചിരുന്നതായി തോന്നിയിരുന്നു.

സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ ബാഹ്യ ഇടപെടലുകളുണ്ടായിരുന്നു. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നടത്തുന്ന ജഡ്ജിമാരുടെ നിയമനത്തിലടക്കം ഇത് പ്രകടമായിരുന്നു. രാഷ്ട്രീയ പക്ഷപാതിത്വം പ്രകടമാക്കുന്ന ജഡ്ജിമാരെ നിയമിച്ചിരുന്നു. പുറത്ത് നിന്ന് ആരൊക്കെയോ ചീഫ് ജസ്റ്റിസിനെ നിയന്ത്രിക്കുന്നതായി തോന്നിയതുകൊണ്ടാണ് ഞങ്ങള്‍ അദ്ദേഹത്തെ പോയി കണ്ടത്. സുപ്രീം കോടതിയുടെ സ്വതന്ത്രമായ നിലനില്‍പ്പും മഹത്വവും കാത്തുസൂക്ഷിക്കണമെന്നും ഞങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോളാണ് ഞങ്ങള്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ജസ്റ്റിസ് ചെലമേശ്വറാണ് വാര്‍ത്താസമ്മേളനം വിളിക്കാമെന്ന നിര്‍ദ്ദശം മുന്നോട്ടുവച്ചത്. ഞങ്ങള്‍ മൂന്ന് പേരും ഇത് അംഗീകരിക്കുകയായിരുന്നു – കുര്യന്‍ ജോസഫ് പറഞ്ഞു.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസില്‍ വാദം കേട്ടിരുന്ന ജസ്റ്റിസ് ബിഎച്ച് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടത് അടക്കമുള്ള കേസുകള്‍ മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി, വിവിധ ബഞ്ചുകള്‍ക്ക് അലോക്കേറ്റ് ചെയ്തതിലെ അഭിപ്രായ ഭിന്നതയാണ് വാര്‍ത്താസമ്മേളനത്തിലേയ്ക്ക് നയിച്ചത്. ജനുവരി 12നാണ് ന്യൂഡല്‍ഹിയില്‍ ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. സുപ്രീം കോടതിയുടെ പ്രവര്‍ത്തനം തെറ്റായ നിലയിലാണ് എന്ന് ജഡ്ജിമാര്‍ പറഞ്ഞിരുന്നു.

This post was last modified on December 3, 2018 10:49 am

Related Post
Leave a Comment