മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കീഴില്‍, ഉത്തര്‍ പ്രദേശില്‍ ഒരു പുതിയ രീതി തുടങ്ങിയിരിക്കുന്നു; പോലീസ് ഏറ്റുമുട്ടല്‍ കൊലകള്‍.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 20-മുതല്‍ ഇതുവരെ കുറ്റവാളികളെന്ന് ആരോപിക്കുന്ന 43 പേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ കൊല്ലപ്പെട്ടത് ഈ വര്‍ഷമാണ്. ഏറ്റവും ഒടുവില്‍ മാര്‍ച്ച് 5-നു ഒരാള്‍ കൂടി കൊല്ലപ്പെട്ടു.
വിവിധ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ ഏറ്റുമുട്ടലുകളെല്ലാം വ്യാജമാണ്. എന്നാല്‍ ഈ കൊലപാതകങ്ങള്‍ യോഗിയെ തെരഞ്ഞെടുപ്പില്‍ സഹായിച്ചേക്കും. കാരണം നിയമവ്യവസ്ഥ ഏതാണ്ട് നോക്കുകുത്തിയായ ഉത്തര്‍ പ്രദേശില്‍ സമാധാനത്തിന്റെ ഒരു പ്രതീതി കൊണ്ടുവരാന്‍ അയാള്‍ക്കിതുമൂലം സാധിക്കും.
ഉത്തര്‍പ്രദേശില്‍ നല്ല രീതിയിലുള്ള പൊലീസ് മേല്‍നോട്ടത്തിനും ഗുണ്ടാ രാജ് നിലയ്ക്ക് നിര്‍ത്തിയതിനും മായവതിക്ക് ഏറെ പ്രശംസ ലഭിച്ചിരുന്നു. ഭരണത്തില്‍ വന്നാല്‍ ഗുണ്ടാ രാജ് അഴിച്ചുവിടുന്നു എന്നതാണു സമാജ് വാദി പാര്‍ട്ടിക്ക് നേരെയുള്ള ഏറ്റവും വലിയ ആക്ഷേപം.
ആ യാഥാര്‍ത്ഥ്യവും ജനങ്ങളുടെ കാഴ്ച്ചപ്പാടും യോഗി മനസിലാക്കുന്നുണ്ട്. അപ്പോള്‍ ഭരണനിര്‍വഹണത്തിന്റെ ഭഗീരഥപ്രയത്നം ഏറ്റെടുക്കാതെ യോഗി ഒരു എളുപ്പവഴി കണ്ടെത്തി; പൊലീസിനെ കയറൂരി വിടുക.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ വ്യാജ ഏറ്റുമുട്ടലാണെന്ന പരാതി നല്‍കിയതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഈ ആഴ്ച്ച നാല് കൊലപാതകങ്ങളില്‍ അന്വേഷണം ആരംഭിച്ചു. കുറ്റവാളിയെന്ന് ആരോപിച്ചു കൊന്ന ഒരാളുടെ തൊഴിലുടമയാണ് ഒരു പരാതിക്കാരന്‍. കാണ്‍പൂരില്‍ പിടികൂടിയ തന്റെ തൊഴിലാളിയെ പിറ്റെന്നു അസംഗഡിലാണ് കൊല്ലപ്പെട്ടതായി കണ്ടതെന്ന് അയാള്‍ പറയുന്നു.
വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍; അമിത് ഷായ്ക്കെതിരെയുള്ള കേസുകള്‍ ഇതുവരെ
അസംഗഡ് ജില്ലയില്‍ മുകേഷ് രാജ്ഭര്‍, ജെയ് ഹിന്ദ് യാദവ്, റാംജി പാസി എന്നിവരുടെയും ഇറ്റാവ ജില്ലയില്‍ ആദേശ് യാദവിന്റെയും കൊലപാതകങ്ങളാണ് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കുന്നത്. ഈ നാലെണ്ണത്തിലും FIR-ല്‍ പറയുന്ന സംഭവങ്ങളുടെ ക്രമം ഒന്നാണെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നു; രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തുന്ന പൊലീസ്, കുറ്റവാളികള്‍ എന്നു സംശയിക്കുന്നവര്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ ബൈക് തടയുന്നു; വണ്ടി നിര്‍ത്തുന്നതിന് പകരം കുറ്റവാളികളെന്ന് കരുതുന്നവര്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുന്നു; പൊലീസ് തിരിച്ചും വെടിവെക്കുന്നു; കുറ്റവാളിയെന്ന് കരുതുന്ന ഒരാള്‍ കൊല്ലപ്പെടുന്നു, കൂട്ടാളികള്‍ ആയുധങ്ങളും വണ്ടിയുമുപേക്ഷിച്ച് രക്ഷപ്പെടുന്നു. വെടിവെപ്പില്‍ പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുന്നു.
“ഇറ്റാവ, അസംഗഡ് ജില്ലാ മജിസ്ട്രേറ്റുമാരില്‍ നിന്നും ഈ നാല് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ചും റിപ്പോര്‍ട് ആവശ്യപ്പെട്ടിട്ടുണ്ട്,” മനുഷ്യാവകാശ കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.
പ്രവീണ്‍ തൊഗാഡിയ ഭയക്കുന്ന വ്യാജ ഏറ്റുമുട്ടല്‍; മോദി-അമിത് ഷാ സംഘം പേടിക്കുന്ന തൊഗാഡിയ
പടിഞ്ഞാറന്‍ യു പിയിലെ നാല് ജില്ലകളിലെ 14 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പരിശോധിച്ചപ്പോള്‍ 11-ലും സമാനമായ സംഭവക്രമങ്ങളാണ്. കൊല്ലപ്പെട്ടവര്‍ 17-നും 40-നും ഇടയില്‍ പ്രായമുള്ളവരാണ്. നിരവധി കേസുകളില്‍ വിചാരണ നേരിടുന്നവരുമാണ് ഇവര്‍ എല്ലാവരും.
ഓരോ ഏറ്റുമുട്ടലിനും മുമ്പ് പൊലീസിന് ഇവരുള്ള സ്ഥലത്തെക്കുറിച്ച് ഒരു രഹസ്യസൂചന ലഭിക്കുന്നു. അവര്‍ ഒന്നുകില്‍ ബൈക്കിലോ കാറിലോ ആകും സഞ്ചരിക്കുന്നത്. വഴിയില്‍ പൊലീസ് തടയാന്‍ ശ്രമിക്കുന്നതോടെ അവര്‍ വണ്ടി നിര്‍ത്തുന്നതിന് പകരം വെടിവെയ്ക്കാന്‍ തുടങ്ങും. തിരിച്ചുള്ള പൊലീസ് വെടിവെപ്പില്‍ കുറ്റവാളിയെന്ന് ആരോപിക്കപ്പെടുന്നയാള്‍ക്ക് വെടികൊള്ളുകയും, ആശുപത്രിയില്‍ എത്തുമ്പോള്‍ത്തന്നെ മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്യുന്നു. മിക്ക സംഭവങ്ങളിലും പൊലീസ് 32 bore തോക്കുകളും, വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.
ആരാണ് സൊഹ്റാബുദ്ദീനെ കൊന്നത്? എങ്ങനെയാണ് ജഡ്ജി മരിച്ചത്? ഹര്‍ഷ് മന്ദര്‍ എഴുതുന്നു
കൊല്ലപ്പെട്ട 14 പേരില്‍ 13 പേരുടെ കുടുംബങ്ങളും പറയുന്നത് പൊലീസ് ഇവരെ ‘പിടികിട്ടാപ്പുള്ളികള്‍’ ആയി പ്രഖ്യാപിക്കുന്നതും തലയ്ക്ക് വിലയിടുന്നതുമൊക്കെ കൊല്ലപ്പെട്ടതിനു ശേഷമാണ് എന്നാണ്. വാസ്തവത്തില്‍ കൊല്ലപ്പെട്ടവര്‍ ആരും യു പി IG കുറ്റകൃത്യ കാര്യാലയം പുറത്തിറക്കിയ “പിടികിട്ടാനുള്ള കൊടും കുറ്റവാളികളുടെ” പട്ടികയില്‍പ്പെട്ടവരായിരുന്നില്ല.
ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ഈ സംഭവങ്ങളിലെല്ലാം പൊടുന്നനെയുണ്ടായ ‘ഏറ്റുമുട്ടലിനപ്പുറം’ ചിലതുണ്ട് എന്നാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ഇവ ആസൂത്രണം ചെയ്ത കൊലപാതകങ്ങളാണ് എന്ന് ആരോപിക്കുകയും ചെയ്യുന്നു.
വിശദ വായനയ്ക്ക്: https://goo.gl/1eos5G
This post was last modified on March 10, 2018 9:33 am