X

എംഎ യൂസഫലി ട്രംപിനേക്കാള്‍ സമ്പന്നന്‍

ഫോബ്‌സിന്റെ കണക്കുകൂട്ടലില്‍ ഇക്കുറി റെക്കോര്‍ഡ് ബില്ലിയണര്‍മാരാണ് പട്ടികയില്‍ ഇടം പിടിച്ചത്

യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി എംഎ യുസഫലി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ സമ്പന്നനെന്ന് ഫോബ്‌സ് മാസിക. 2018ലെ കോടീശ്വരന്മാരുടെ പട്ടിക മാസിക പുറത്തു വിട്ടപ്പോഴാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയായ യൂസഫലി ട്രംപിനെ പിന്തള്ളിയത്.

അഞ്ച് ബില്ല്യണ്‍ ഡോളറാണ് യൂസഫലിയുടെ സമ്പാദ്യം. ലോകത്തെ 544മത്തെ സമ്പന്നനില്‍ നിന്നും ട്രംപിന്റെ സ്ഥാനം 766ലേക്ക് മാറി. 3.1 ബില്ല്യണ്‍ ഡോളറാണ് ഇപ്പോള്‍ ട്രംപിന്റെ സമ്പാദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 400 മില്യണ്‍ ഡോളറാണ് കുറഞ്ഞത്. ഫോബ്‌സ് പട്ടികയില്‍ 388-ാം റാങ്കിലെത്തിയ യൂസഫലി ഇന്ത്യയിലെ സമ്പന്നരില്‍ 19-ാം സ്ഥാനത്താണ്.

4.4 ബില്ല്യണ്‍ ഡോളര്‍ സമ്പാദ്യമുള്ള മിക്കി ജഗ്ത്യാനി, 4 ബില്ല്യണ്‍ ഡോളര്‍ സമ്പാദ്യമുള്ള ബിആര്‍ ഷെട്ടി, 3.9 ബില്ല്യണ്‍ ഡോളര്‍ സമ്പാദ്യമുള്ള രവി പിള്ള, 2.4 ബില്ല്യണ്‍ ഡോളര്‍ സമ്പാദ്യമുള്ള സണ്ണി വര്‍ക്കി, 1.5 ബില്ല്യണ്‍ സമ്പാദ്യമുള്ള ജോയ് ആലുക്കാസ്, 1.5 ബില്ല്യണ്‍ സമ്പാദ്യമുള്ള ഷംഷീര്‍ വയലില്‍ എന്നിവരാണ് യൂസഫലിക്ക് തൊട്ട് പിന്നിലുള്ള ഇന്ത്യന്‍ കോടീശ്വരര്‍.

അതേസമയം ഫോബ്‌സിന്റെ കണക്കുകൂട്ടലില്‍ ഇക്കുറി റെക്കോര്‍ഡ് ബില്ലിയണര്‍മാരാണ് പട്ടികയില്‍ ഇടം പിടിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18 ശതമാനം കൂടുതലാണ് ഇത്. ആമസോണ്‍ ഉടമ ജെഫ് ബിസോസ് ആണ് ലോകത്തിലെ അതിസമ്പന്നന്‍. 112 ബില്ല്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ സമ്പത്ത്. മൈക്രോ സോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്‌സിനെ(90 ബില്ല്യണ്‍ ഡോളര്‍) മറികടന്നാണ് ബിസോസ് ലോക സമ്പന്നനായത്.

ഇന്ത്യയില്‍ മാത്രം 121 ബില്ലിയണര്‍മാരുണ്ടെന്നാണ് ഫോബ്‌സ് മാസിക പറയുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 പേര്‍ കൂടുതലാണ് ഇത്. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ അതിസമ്പന്നര്‍ ഇപ്പോള്‍ ഇന്ത്യയിലാണ്. മുകേഷ് അംബാനി തന്നെയാണ് ഇന്ത്യയിലെ ഇപ്പോഴത്തെയും അതി സമ്പന്നനായ വ്യക്തി.