ജി.വി.രാകേശ്
‘കഥ കേട്ടുവളര്‍ന്ന ഒരു കുട്ടിക്കാലമായിരുന്നില്ല എന്റേത്. അമ്മയുടെ വീട്ടില്‍ പോയാല്‍ അമ്മയുടെ അച്ഛന്‍ കഥ പറഞ്ഞുതരാന്‍ വിളിക്കും.ആദ്യമൊക്കെ ഉത്സാഹത്തോടെ ഓടിച്ചെല്ലുമായിരുന്നു. പുരാണകഥകള്‍ അതിനകം ചിത്രകഥകളില്‍ നിന്നും ഹൃദിസ്ഥമാക്കിക്കഴിഞ്ഞിരുന്നു. അയല്‍പക്കത്തെ മാമന്‍മാര്‍ക്കും, ഏട്ടന്‍മാര്‍ക്കും വേണ്ടിയായിരുന്നു വായന. അവര്‍ ബീഡി തെരുത്തു കൊണ്ടിരിക്കും ഞാന്‍ നോവല്‍ ഉറക്കെ വായിക്കും.
ആദ്യമൊക്കെ വായിച്ചു കൊടുക്കുന്നതൊന്നും എനിക്ക് മനസ്സിലായിരുന്നില്ല. പിന്നെപ്പിന്നെ എനിക്കുവേണ്ടിത്തന്നെ ഞാനവ വായിക്കാന്‍ തുടങ്ങി. കൗമാര പ്രായത്തില്‍ വായിച്ചു കൂട്ടിയ പുസ്തകങ്ങളാണ് എന്നെ എഴുത്തുകാരനാക്കിയത്.
വായനക്കാരെ സന്തോഷിപ്പിക്കുന്ന കഥകള്‍ ധാരാളമുണ്ടാവുമ്പോള്‍ , കഥകളിലൂടെ അവരെ പ്രകോപിപ്പിക്കാനും, പ്രതികരിപ്പിക്കാനും കഴിയണം അതാണ് എന്റെ വിശ്വാസവും ആഗ്രഹവും’- തിങ്കളാഴ്ച രാവിലെ അന്തരിച്ച കഥാകൃത്തും, മാതൃഭുമി ചീഫ് സബ് എഡിറ്ററുമായ കെ.വി.അനൂപ് ഞാന്‍ എങ്ങനെ എഴുത്തുകാരനായി എന്നതിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്.
‘പുതിയ കഥാകാരന്‍മാരുടെ കൂട്ടത്തില്‍ ഔന്നത്യം കാത്തുസൂക്ഷിച്ച എഴുത്തുകാരനാണ് എന്റെ പ്രിയ സുഹൃത്ത് അനൂപ്. വ്യക്തമായ രാഷ്ട്രീയ ബോധമുള്ളവയാണ് അനൂപിന്റെ മിക്ക കഥകളും. വായനക്കാരന്‍ മറന്നു പോകുമോ എന്നാശങ്കപ്പെട്ട് എന്തെങ്കിലും എഴുതിക്കൂട്ടണം എന്ന ദുശ്ശീലം അനൂപിനുണ്ടായിരുന്നില്ല. സ്വന്തം കഴിവിനെക്കുറിച്ച് ആരോഗ്യകരമായ ആത്മവിശ്വാസമുള്ളതുകൊണ്ടാവാമിത്. പൊതുവെ നമ്മുടെ കഥാകൃത്തുക്കള്‍ പ്രശസ്തിയും, അംഗീകാരവും നേടാനായി രഹസ്യമായോ, പരസ്യമായോ ‘ഓപ്പറേഷനുകള്‍’ നടത്തുന്ന കാലമാണിത്. പക്ഷെ അത്തരം ‘ഓപ്പറേഷനുകള്‍’ ഒരിക്കലും അനൂപ് നടത്തിയിട്ടില്ല. പരിമിതങ്ങളായ അംഗീകാരങ്ങളല്ലാം അനൂപിന് അര്‍ഹതപ്പെട്ടു തന്നെ വന്നു ചേര്‍ന്നതാണ്.’ മാതൃഭൂമിയിലെ സീനിയര്‍ സബ് എഡിറ്ററും സഹപ്രവര്‍ത്തകനും കഥാകാരനുമായ ദിനേശന്‍ കരിപ്പള്ളി പറഞ്ഞു.
കഥാകൃത്ത് ടി.കെ.അനില്‍കുമാര്‍ ആനൂപിനെ ഓര്‍ത്തത് ഇങ്ങനെയാണ്: ‘ചോരപ്പുഴകള്‍ എന്ന എന്റെ നോവല്‍ ആദ്യം വായിച്ച സുഹൃത്താണ് കെ.വി.അനൂപ്. അനൂപിന്റെ അഭിപ്രായം സുഖിപ്പിക്കലിന്റെയോ, സന്തോഷിപ്പിക്കുന്നതിന്റെയോ ആയിരിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. അത് എഴുത്തുകാരന്‍ എന്ന നിലയില്‍ ആത്മപരിശോധനയ്ക്ക് ഉതകുന്നതാണ്. ഗുണങ്ങളും പരിമിതികളും പറഞ്ഞുതരും. അവന്റെ മാത്രം ക്വാളിറ്റിയാണ്. അനൂപിന്റെ കാലഘട്ടത്തില്‍ എഴുതുന്ന ഞങ്ങളെപ്പോലെയുള്ളവരെ എഴുതിപ്പിക്കാന്‍ എപ്പോഴും അനൂപ് ശ്രമിക്കാറുണ്ട്.’
‘അനൂപിന്റെ കൈയ്യക്ഷരം ഒരിക്കലും മറക്കാനാവില്ല. പ്രിന്റ് ചെയ്തത് പോലെയാണത്. അക്കാലത്ത് ഇറങ്ങിയ എസ്.എന്‍ കോളജ് മാഗസിനുകള്‍ക്ക് അനൂപ് ടച്ചുണ്ടായിരുന്നു. തമാശകള്‍ പറയുമ്പോള്‍ പോലും വാക്കുകളുടെ സൗന്ദര്യം മനോഹരമായിരുന്നു. കണ്ണൂര്‍ എസ്.എന്‍ കോളജില്‍ പഠിക്കുമ്പോള്‍ കോളജിലെ ഒരു താരം തന്നെയായിരുന്നു അനൂപ്. ഇടതുപക്ഷ രാഷട്രീയ നിലപാടുകളുള്ള അനൂപ് കോളജില്‍ സക്രിയ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. പിന്നീട് അനൂപ് എഴുത്തിലൂടെയാണ് തന്റെ രാഷ്ട്രീയം അറിയിച്ചത്. സൗമ്യശീലനായ സുഹൃത്ത് എന്നതിലുപരി വ്യക്തി ബന്ധം എന്നും ഉടയാതെ കാത്തുസൂക്ഷിച്ച വ്യക്തികൂടിയാണ് എന്റെ അനൂപ്’. – കോളജ് സഹപാഠിയായും, അധ്യാപകനുമായ തലശേരി ചുണ്ടങ്ങാപ്പൊയിലിലെ തോട്ടത്തില്‍ രഞ്ജിത്ത് പറയുന്നു.
2014 ജൂണ്‍ 14 നാണ് അനൂപിന് അവസാനമായി കിട്ടിയ അംഗീകാരം. കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ വി.വി.കെ.പുരസ്‌കാരമാണ്. 25000 രൂപയും, ശില്പവും, വര്‍ഗ്ഗീസ് കളത്തിന്റെ പെയന്റിങ്ങുമാണ് പുരസ്‌കാരം.’കാഴ്ചക്കുള്ള വിഭവങ്ങള്‍’ എന്ന കഥാ സമാഹാരത്തിനാണ് അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡ് അനൂപിന് സമ്മാനിച്ചത് ചലച്ചിത്ര നടനും, കഥാകാരനുമായ മധുപാലാണ്. അനൂപിന്റെ കഥകള്‍ രാഷ്ട്രീയ ബോധം വളര്‍ത്തുന്നതാണെന്നാണ് അന്ന് മധുപാല്‍ പറഞ്ഞത്.കഥാകൃത്തും, അവാര്‍ഡ് നിര്‍ണ്ണയകമ്മിറ്റിയംഗവും അനൂപിന്റെ സുഹൃത്തുമായ യു.കെ.കുമാരനാണ് ‘കാഴ്ചക്കുള്ള വിഭവങ്ങള്‍’ എന്ന പുരസ്‌കാരം നേടിയ കൃതി പരിചയപ്പെടുത്തിയത്.
1972 ഏപ്രില്‍ 25ന് കൂത്തുപറമ്പിനടുത്ത മൂര്യാട് ജനിച്ച കെ.വി അനൂപ് 1997 ല്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി ജോലിയില്‍ പ്രവേശിച്ചു. ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്‍, കാഴ്ചയ്ക്കുള്ള വിഭവങ്ങള്‍ (കഥാസമാഹാരം). അമ്മദൈവങ്ങളുടെ ഭൂമി (നോവല്‍); മാറഡോണ: ദൈവം, ചെകുത്താന്‍, രക്തസാക്ഷി, ലയണല്‍ മെസ്സി; താരോദയത്തിന്റെ കഥ എന്നിവയാണ് അനൂപ് രചിച്ച പുസ്തകങ്ങള്‍.
‘അമ്മദൈവങ്ങളുടെ ഭൂമി’ എന്ന നോവലിന് 1992ലെ ഉറൂബ് അവാര്‍ഡ് ലഭിച്ചു. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ കഥാപുരസ്‌കാരം (1994), അങ്കണംഇ.പി.സുഷമ സ്മാരക എന്‍ഡോവ്‌മെന്റ് (2006), മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി കഥാപുരസ്‌കാരം (2011) തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
This post was last modified on September 16, 2014 12:51 pm