അഴിമുഖം പ്രതിനിധി
ബാർ കോഴക്കേസിൽ ബിജു രമേശിന്‍റെ ശ്രമം വിലപ്പോവില്ലെന്ന് എക്സൈസ് മന്ത്രി കെ. ബാബു. ആരോപണമുന്നയിക്കുന്ന ബിജു രമേശ് സ്പെസിഫിക്കായി തെളിവ് നൽകണമെന്നും മന്ത്രി പറഞ്ഞു. ബിജു രമേശ് ഫാബ്രിക്കേറ്റായി തെളിവുണ്ടാക്കുകയാണ്. സർക്കാരിനെ അട്ടിമറിക്കാനാണ് അയാൾ ശ്രമിക്കുന്നത്. ബിജു രമേശിനെതിരെ വക്കീൽ നോട്ടീസയക്കുമെന്നും കെ. ബാബു വ്യക്തമാക്കി.
ബിജു പ്രതിപക്ഷത്തിൻറെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. ഡിസംബർ 15ന് ബിജു രമേശ് സിപിഎമ്മിൻറെ ചില നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അവർ ബിജുവിനോട് പറഞ്ഞത് പോയി സർക്കാരിനെ വലിച്ച് താഴെയിട്ടിട്ട് വാ എന്നാണ്. അതിൻറെ അടിസ്ഥാനത്തിലാണ് ബിജു രമേശ് പ്രവർത്തിക്കുന്നതെന്നും കെ. ബാബു വ്യക്തമാക്കി.
സർക്കാരിന്‍റെ മദ്യനയത്തിന്‍റെ ഭാഗമായി ബിജു രമേശിന്‍റെ 9 ബാറുകളിൽ 7 എണ്ണം പൂട്ടിയിട്ടുണ്ട്. ഫോർസ്റ്റാർ ലൈസൻസിന് ശ്രമിച്ചപ്പോൾ കൊടുത്തിരുന്നില്ല. ഇതിന്‍റെയൊക്കെ വൈരാഗ്യമാണ് ബിജുവിൻറെ ആരോപണത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു. അയാൾ തന്നെ ഒരു പാട് പ്രാവശ്യം വീട്ടിൽ വന്ന് കണ്ടിട്ടുണ്ടെന്നും അത് നിഷേധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.എം. മാണിക്കെതിരെ ആരോപണം ഉന്നയിച്ച് അഞ്ച് മാസത്തിന് ശേഷമാണ് തനിക്കെതിരെ ബിജു ആരോപണമുന്നയിച്ചതെന്ന് ആലോചിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
This post was last modified on December 27, 2016 2:54 pm