X

ദുരന്തങ്ങളോടുള്ള മലയാള മാധ്യമങ്ങളുടെ സമീപനമെന്ത്‌? മാധ്യമ ധാർമികതയെ വെല്ലുവിളിക്കുന്ന കൗണ്ടർ പോയിൻ്റുകൾ

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, നവമാധ്യമ പ്രവർത്തകർ, വിവിധ രാഷ്ട്രീയ നേതാക്കൾ അടക്കം മാധ്യമങ്ങളുടെ ഈ നിരുത്തരവാദിത്തപരമായ നിലപാടിനെതിരെ രംഗത്ത് വന്നു.
ആരോഗ്യകരമായ ഒരു സമൂഹം എന്നതിൽ ആരോഗ്യകരമായ മാധ്യമപ്രവർത്തനവും ഉൾപ്പെടുന്നുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലുമായി നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ടു  മുഖ്യധാരാ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് രീതിക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. പകർച്ചവ്യാധി, പ്രകൃതി ദുരന്തം പോലുള്ള നേരിട്ട് മനുഷ്യനിർമ്മിതമല്ലാത്ത മുൻകൂട്ടി പ്രവചിക്കാൻ സാധ്യത തുച്ഛമായ ദുരന്തങ്ങളെ കലാപമോ യുദ്ധമോ പോലെ മനുഷ്യനിർമ്മിത ദുരന്തങ്ങളെ കൈകാര്യം ചെയ്യുന്ന അതേ രീതിയിലാണ് മലയാള മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നാണ് പ്രധാന ആക്ഷേപം.

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് പറയുന്നു ” രണ്ടാമത്തെ മരണത്തിൽത്തന്നെ ഇങ്ങനെയൊരു വൈറസിനെ കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങി എന്നതുതന്നെയാണ് കേരളത്തിന്റെ ആരോഗ്യരംഗത്തിന്റെ നേട്ടം. അവിടെനിന്നു ഇതൊരു മഹാമാരിയായി പടരാതിരിക്കാനുള്ള ശ്രമത്തിന് സർക്കാർ നേതൃത്വം നൽകുകയും എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കുകയും ചെയ്തു. കേന്ദ്രസർക്കാരും വളരെയധികം ശ്രദ്ധ ഇക്കാര്യത്തിൽ പുലർത്തി; ഒരുദിവസം സംഭവങ്ങളെ സംബന്ധിച്ച് വിലയിരുത്തൽ നടത്തിയത് കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലാണ്. മെഡിക്കൽ സേവന രംഗത്തുള്ളവർ നടത്തിയ/നടത്തുന്ന ശ്രമങ്ങൾക്ക് എഴുന്നേറ്റു നിന്ന് നിന്ന് കയ്യടിക്കാൻ മാത്രമേ പറ്റൂ; അത്ര വലുതാണ് അവരുടെ സംഭാവന.”  ആരും മനഃപൂർവ്വം പിഴവോ അവധാനതയോ കാണിക്കാത്തിടത്തോളം ഇതല്ല കണക്കെടുപ്പിനുള്ള സമയം എന്നും അല്പം ക്ഷമ കാണിക്കണം എന്നും ജേക്കബ് തന്റെ ഫേസ്ബുക് കുറിപ്പിൽ മാധ്യമങ്ങളോട് ആവശ്യപ്പെടുന്നു.

മനോരമ ചാനലിൽ ഇന്നലെ നടന്ന പ്രൈം ഡിബേറ്റിലെ അവതാരികയുടെ ചില പരാമർശങ്ങൾ ആണ് പ്രതിഷേധങ്ങൾക്കു വഴി മരുന്നിട്ടത്. “കേരള സമൂഹത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ നിപ പനി നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം ജനങ്ങളിലേക്കെത്തിച്ച് അവരെ സമാധാനിപ്പിക്കാൻ ആരോഗ്യസംവിധാനങ്ങൾ കിണഞ്ഞു പരിശ്രമിക്കുന്ന സമയത്താണ് കേരളത്തിലെ ആരോഗ്യമേഖല ആഫ്രിക്കയിലേതിനു(?) തുല്യമോ എന്നു ബഹളം വച്ചുകൊണ്ട് മനോരമ ചാനൽ അവതാരിക ചർച്ച നയിക്കുന്നത് മാധ്യമ ധാര്‍മ്മികതയ്ക്കു യോജിച്ചതാണോ ? എന്ന് ആരോഗ്യ ജാഗ്രതയുടെ ഫേസ്ബുക് കുറിപ്പിൽ ചോദിക്കുന്നു.

വായനക്കാരുടെ ഭീതി മനോരമയുടെ ആനന്ദം (കച്ചവടം)

“നിപ എവിടെ നിന്ന് വന്നു എന്നതാണ് ഈ സമൂഹത്തെ അലട്ടുന്ന ഏറ്റവും വലിയ ഭീതി എന്നതാണ് അവതാരിക ആവർത്തിച്ചാവർത്തിച്ചു അവകാശപ്പെടുന്നത്. എന്നാൽ ഇത്തരമൊരു നിഗമനത്തിലേയ്ക്ക് എങ്ങനെ അവർ എത്തി എന്നു മനസ്സിലാകുന്നില്ല. ഏതെങ്കിലും സർവേയുടെ അടിസ്ഥാനത്തിലാണോ? അങ്ങനെ പ്രത്യേകിച്ചൊരു അറിവിൻ്റേയും അടിസ്ഥാനമില്ലാതെ എങ്ങനെയാണ് ജനങ്ങൾ ഇങ്ങനെ ചിന്തിക്കുന്നു എന്നു പറയുന്നത്? എന്നാൽ ഈ പ്രശ്നത്തിൽ ജനങ്ങളുമായി സമ്പർക്കത്തിലിരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ അനുഭവത്തിൽ നിന്നും മനസ്സിലാകുന്നത്, നിപ പടർന്നു പിടിക്കാതെ എങ്ങനെ തടുക്കാം എന്നുള്ളതാണ് ജനങ്ങളുടെ പ്രധാന ആശങ്ക എന്നാണ്. ആരോഗ്യജാഗ്രത പേജിൽ വന്നു കൊണ്ടിരിക്കുന്ന നൂറു കണക്കിനു മെസേജുകളിലും ഈ ഉത്കണ്ഠയാണ് ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ സമൂഹത്തെ സംബന്ധിച്ചിടത്തോളം, ഗവണ്മെൻ്റിനേയും ആരോഗ്യസംവിധാനത്തേയും സംബന്ധിച്ചിടത്തോളം ഇനിയൊരാൾ കൂടി നിപ്പ ബാധിച്ചു മരിക്കാതെ ഇരിക്കുക എന്നതാണ് അടിയന്തിര ആവശ്യം. അതിനു പകരം, ജനങ്ങളുടെ ആശങ്ക മറ്റെന്തോ ആണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഈ സമയത്തെ ഏറ്റവും അടിയന്തിര പ്രശ്നത്തിൽ നിന്നും ശ്രദ്ധ അകറ്റാനെ ഉപകരിക്കുകയുള്ളൂ.” ആരോഗ്യ ജാഗ്രതയുടെ ഫേസ്ബുക് കുറിപ്പ് തുടരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, നവമാധ്യമ പ്രവർത്തകർ, വിവിധ രാഷ്ട്രീയ നേതാക്കൾ അടക്കം മാധ്യമങ്ങളുടെ ഈ നിരുത്തരവാദിത്തപരമായ നിലപാടിനെതിരെ രംഗത്ത് വന്നു. ” രോഗങ്ങള്‍ വരുന്നത് പാടേ ഇല്ലാതാക്കാന്‍ മനുഷ്യനാല്‍ സാധ്യമാണ് എന്ന് തോന്നുന്നില്ല. അമരത്വത്തിനുള്ള മരുന്നും നിലവിലില്ല സൊ …പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ പകര്‍ച്ച പരമാവധി കുറയ്ക്കുക,. വാക്സിന്‍ കൊണ്ട് തടയാവുന്നവ ഇല്ലാതാക്കാന്‍ ശ്രമിക്കുക, ശരിയായ ചികിത്സയിലൂടെ മരണവും രോഗാതുരതയും കുറയ്ക്കുക ഇത്രയൊക്കെ മനുഷ്യസഹജമായി സാദ്ധ്യതകള്‍ ഉള്ളൂ. നടന്ന 17 മരണം പോലുള്ളവ ഒഴിവാക്കാന്‍ വേറെ എന്തേലും മാര്‍ഗം ഉണ്ടേല്‍ ചാനല്‍ ചര്‍ച്ച നയിക്കുമ്പോള്‍ നിഷയെപ്പോലുള്ളവര്‍ അത് മുന്നോട്ടു വെക്കുമെന്ന് കരുതുന്നു.” എന്ന് ഡോക്ടർ ദീപു സദാശിവൻ മനോരമ ചാനലിലെ ചർച്ചയെ ഉദ്ധരിച്ച് തന്റെ ഫെയ്സ്ബൂക് പോസ്റ്റിൽ കുറിച്ചു.

അപൂര്‍വ്വ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുന്ന ആഫ്രിക്ക പോലെയായില്ലേ കേരളം? മനോരമ അവതാരക നിഷയുടെ ചോദ്യം തകര്‍ത്തുകളഞ്ഞെന്നു ഡോക്ടര്‍

ആരോഗ്യ ജാഗ്രതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മാധ്യമ ധാർമികതയെ വെല്ലുവിളിക്കുന്ന കൗണ്ടർ പോയിൻ്റുകൾ

“If everything is amplified, we hear nothing.” Jon Stewart

നിപ്പ പകർച്ച വ്യാധിയുമായി ബന്ധപ്പെട്ട് ജൂൺ രണ്ടാം തീയതി മലയാള മനോരമ ചാനലിലെ കൗണ്ടർ പോയിൻ്റ് പരിപാടി കണ്ട ഒരാൾക്ക് മുകളിലെഴുതിയ വരികൾ ശരിയാണെന്നു തോന്നിയാൽ കുറ്റം പറയാനൊക്കില്ല. കേരള സമൂഹത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ നിപ്പാ പനി നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം ജനങ്ങളിലേയ്ക്കെത്തിച്ച് അവരെ സമാധാനിപ്പിക്കാൻ ആരോഗ്യസംവിധാനങ്ങൾ കിണഞ്ഞു പരിശ്രമിക്കുന്ന സമയത്താണ് കേരളത്തിലെ ആരോഗ്യമേഖല ആഫ്രിക്കയിലേതിനു(?) തുല്യമോ എന്നു ബഹളം വച്ചുകൊണ്ട് മനോരമ ചാനൽ അവതാരിക ചർച്ച നയിക്കുന്നത്.

ചർച്ചയിൽ പങ്കെടുത്ത ഡോക്ടർമാരും ജനപ്രതിനിധികളും സത്യാവസ്ഥ എന്താണെന്നും, ഈ അവസരത്തിൽ ഒരു മാധ്യമം എങ്ങനെയായിരിക്കണം ഇടപെടേണ്ടതെന്നും നിരന്തരം ചൂണ്ടിക്കാണിച്ചിട്ടും അതവഗണിച്ചുകൊണ്ട് ആദ്യത്തെ ചോദ്യം അവതാരിക ഉടനീളം ആവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. ചർച്ചയിൽ പങ്കെടുത്തവർ ഈ വിഷയത്തിൽ വിദഗ്ധരായിരുന്നിട്ടും അതു മനസ്സിലാക്കാൻ താല്പര്യം കാണിക്കാതെ ആരോഗ്യ മേഖലയെ താറടിക്കാനുള്ള വ്യഗ്രതയാണവർ കാണിച്ചത്. ഇതുപോലെ വളരെ നിർണായകമായ ഒരു സന്ദർഭത്തിൽ ഒരു മാധ്യമത്തിൽ നിന്നുണ്ടാകാവുന്ന തീർത്തും അനുചിതമായ ഒരു ഇടപെടൽ രീതിയാണത് എന്നു പറയാതെ വയ്യ.

ഒരു പകർച്ച വ്യാധി പൊട്ടിപ്പുറപ്പെടുന്ന സമയത്ത് എങ്ങനെയായിരിക്കണം ഇടപെടേണ്ടതെന്ന് ആരോഗ്യസംവിധാനങ്ങൾ മാത്രം പഠിച്ചാൽ പോരാ. ജനങ്ങളിലേയ്ക്ക് ഈ വിവരങ്ങൾ പകർന്നു നൽകുന്ന മാധ്യമ സ്ഥാപനങ്ങളും അവിടത്തെ തൊഴിലാളികളും കൂടെ അറിഞ്ഞിരിക്കേണ്ടതുണ്ട്. പക്ഷേ, വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് അവതാരിക ചർച്ച നയിച്ചത്. ചർച്ചയിൽ ഒരിടത്ത് ‘എനിയ്ക്ക് അറിവു കുറവുണ്ടെങ്കിൽ ക്ഷമിക്കുക’ എന്ന് അവതാരിക തന്നെ സമ്മതിക്കുന്നത് കാണാം. എന്നിട്ടും ഇത്ര ഗൗരവമുള്ളൊരു പ്രശ്നം അവതരിപ്പിക്കാൻ വിഷയത്തിൽ വേണ്ടത്ര ഗ്രാഹ്യമുള്ള ഒരാളെ ചുമതലപ്പെടുത്താൻ മനോരമ തയ്യാറായില്ല എന്നത് ഖേദകരമാണ്. ഇവിടെ ആരെങ്കിലും ക്ഷമിക്കുമോ ഇല്ലയോ എന്നതല്ല, പക്ഷേ, അത്തരം ശ്രദ്ധക്കുറവു വഴി സമൂഹത്തിൽ പടരാനിടയുള്ള തെറ്റിദ്ധാരണകൾ സൃഷ്ടിച്ചേക്കാവുന്ന ആഘാതങ്ങളെക്കുറിച്ചുള്ള ജാഗ്രത ഉത്തരവാദിത്വമുള്ള ഒരു മാധ്യമ സ്ഥാപനത്തിൽ നിന്നും ഈ സമൂഹം പ്രതീക്ഷിക്കുന്നുണ്ട്.

റോമാ നഗരം കത്തിയെരിയുമ്പോള്‍ മാസ്ക് ധരിച്ചെത്തുന്നവര്‍; പാറക്കല്‍ അബ്ദുള്ളയോടാണ്, അഭിനവ നീറോ ആകരുത്

നിപ്പാ എവിടെ നിന്നു വന്നു എന്നതാണ് ഈ സമൂഹത്തെ അലട്ടുന്ന ഏറ്റവും വലിയ ഭീതി എന്നതാണ് അവതാരിക ആവർത്തിച്ചാവർത്തിച്ചു അവകാശപ്പെടുന്നത്. എന്നാൽ ഇത്തരമൊരു നിഗമനത്തിലേയ്ക്ക് എങ്ങനെ അവർ എത്തി എന്നു മനസ്സിലാകുന്നില്ല. ഏതെങ്കിലും സർവേയുടെ അടിസ്ഥാനത്തിലാണോ? അങ്ങനെ പ്രത്യേകിച്ചൊരു അറിവിൻ്റേയും അടിസ്ഥാനമില്ലാതെ എങ്ങനെയാണ് ജനങ്ങൾ ഇങ്ങനെ ചിന്തിക്കുന്നു എന്നു പറയുന്നത്? എന്നാൽ ഈ പ്രശ്നത്തിൽ ജനങ്ങളുമായി സമ്പർക്കത്തിലിരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ അനുഭവത്തിൽ നിന്നും മനസ്സിലാകുന്നത്, നിപ്പ പടർന്നു പിടിക്കാതെ എങ്ങനെ തടുക്കാം എന്നുള്ളതാണ് ജനങ്ങളുടെ പ്രധാന ആശങ്ക എന്നാണ്. ആരോഗ്യജാഗ്രത പേജിൽ വന്നു കൊണ്ടിരിക്കുന്ന നൂറു കണക്കിനു മെസേജുകളിലും ഈ ഉത്കണ്ഠയാണ് ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ സമൂഹത്തെ സംബന്ധിച്ചിടത്തോളം, ഗവണ്മെൻ്റിനേയും ആരോഗ്യസംവിധാനത്തേയും സംബന്ധിച്ചിടത്തോളം ഇനിയൊരാൾ കൂടി നിപ്പ ബാധിച്ചു മരിക്കാതെ ഇരിക്കുക എന്നതാണ് അടിയന്തിര ആവശ്യം. അതിനു പകരം, ജനങ്ങളുടെ ആശങ്ക മറ്റെന്തോ ആണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഈ സമയത്തെ ഏറ്റവും അടിയന്തിര പ്രശ്നത്തിൽ നിന്നും ശ്രദ്ധ അകറ്റാനെ ഉപകരിക്കുകയുള്ളൂ.

നിപ്പാ വൈറസ് ഇതിനു മുൻപ് ലോകത്ത് അപൂർവം സ്ഥലങ്ങളിൽ മാത്രം ഏതാനും ചില സമയങ്ങളിൽ മാത്രം സംഭവിച്ച ഒരു അസുഖമാണ്. ഈ അസുഖത്തിനു വാക്സിനേഷനോ 100 ശതമാനം രോഗ ശമനം ഉറപ്പു പറയാവുന്ന ആൻ്റി വൈറൽ മെഡിസിനോ ഇല്ല. ഇത്തരമൊരു രോഗം പൊട്ടിപ്പുറപ്പെടുന്നത് തീർത്തും അപ്രവചനീയമായാണ്. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ അതു കൂടുതൽ ആളുകളിലേയ്ക്ക് പകരാതെ തടഞ്ഞു നിർത്തുക എന്നതാണ് ചെയ്യാൻ സാധിക്കുന്നത്. അതുപോലെ രോഗം ബാധിച്ചവർക്ക് ഏറ്റവും മികച്ച പരിപാലനം നൽകി അവരെ രക്ഷിക്കാൻ ശ്രമിക്കുക എന്നതും. എന്നിട്ടും മറ്റെവിടെയൊക്കെ ഇതു പൊട്ടിപ്പുറപ്പെട്ടോ, അവിടങ്ങളിലൊക്കെ ഉള്ളതിനേക്കാൾ കാര്യക്ഷമമായ രീതിയിൽ ഇതു തടഞ്ഞു നിർത്താൻ നമുക്ക് സാധിച്ചിട്ടുണ്ട് എന്നത് ഇവിടത്തെ ആരോഗ്യസംവിധാനത്തിൻ്റെ നേട്ടമാണ്.

1998-99ൽൽ മലേഷ്യയിലും സിംഗപ്പൂരിലുമായി മരണപ്പെട്ടത് 106 ആളുകളാണ്. 2001ൽ സിലിഗുരിയിൽ മരണമടഞ്ഞത് 45 ആളുകളും. കേരളത്തിൽ നിപ്പ സ്ഥിരീകരിച്ചത് 18 പേർക്കാണ്. മരണമടഞ്ഞത് 16 ആളുകൾ. രണ്ടു പേർ ജീവിതത്തിലേയ്ക്ക് തിരിച്ചു കയറുന്നു എന്ന പ്രതീക്ഷയിലാണ് നമ്മൾ. ആ ചർച്ചയിൽ ഡോ അനൂപ് പറഞ്ഞതു പോലെ, ആദ്യത്തെ രോഗിയിൽ നിന്നും 18 പേരിലേയ്ക്കെത്തിയ ഈ അസുഖം 200-300 ആളുകളിലേയ്ക്ക് എത്താമെന്ന എല്ലാ സാധ്യത ഉണ്ടായിരുന്നിട്ടും അതു നടക്കാതെ പോയത് ഇവിടത്തെ ആരോഗ്യ സംവിധാനത്തിൻ്റെ മികവാണ്. അതു വളരെ വ്യക്തമായി കണക്കുകൾ നിരത്തി വിശദീകരിക്കുമ്പോളും, മനസ്സിലാക്കാനാകാതെ, ആരോഗ്യ കേരളം ആഫ്രിക്കയിലെ ദരിദ്ര രാഷ്ട്രങ്ങൾക്ക് തുല്യമാണ് എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നത് വസ്തുതകൾക്ക് വിരുദ്ധമായ പ്രവർത്തിയാണ്. വസ്തുതകളെ മുൻനിർത്തി യാഥാർഥ്യം ജനങ്ങളിലേക്കെത്തിക്കുക എന്ന മാധ്യമ ധർമമാണ് അവതാരികയും അവരുടെ മാധ്യമ സ്ഥാപനവും വിസ്മരിച്ചത്.

നിപ: ഉറവിടമല്ല ചികില്‍സയാണ് പ്രധാനമെന്ന് ആരോഗ്യമന്ത്രി; മൂന്നാം ഘട്ട വ്യാപനത്തിന് സാധ്യതയില്ലെന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ ഡോ. അരുണ്‍ കുമാര്‍

പകർച്ച വ്യാധികൾ പൊട്ടിപ്പുറപ്പെടുന്ന അവസരങ്ങളിൽ ജനങ്ങൾക്കിടയിൽ ഭീതി നിറയുന്നത് സ്വാഭാവികമാണ്. അതു നിയന്ത്രണ വിധേയമാണെന്നറിഞ്ഞാൽ പോലും ആ ഭീതി കുറച്ചു കാലം കൂടെ തുടരുമെന്ന് ലോകാരോഗ്യ സംഘടനയുടെ കേസ് സ്റ്റഡികളിൽ പറയുന്നുണ്ട്. സമാനമായൊരു സാഹചര്യത്തിലാണ് കേരള സമൂഹം. പ്രത്യേകിച്ചും ഉത്തര മലബാറിലെ ജനങ്ങൾ. അത്തരമൊരു സാഹചര്യത്തിൽ അവർക്ക് ആരോഗ്യ സംവിധാനത്തിലുള്ള വിശ്വാസം തകർക്കുന്ന തരത്തിലുള്ള തെറ്റായ സന്ദേശങ്ങൾ നൽകിയാൽ സമൂഹത്തിൻ്റെ സമാധാനപൂർണ്ണമായ ജീവിതത്തെ കൂടുതൽ മോശം അവസ്ഥയിലേക്കെത്തിക്കും. അത്തരത്തിലുള്ള കുറ്റകരമായ ഒരാനസ്ഥയാണ് കൗണ്ടർ പോയിൻ്റ് എന്ന പ്രോഗ്രാമിലൂടെ ടിവി ചാനലും അവതാരികയും കാണിച്ചത്. നിപ്പാ പ്രശ്നത്തിൽ ക്രിയാതമകമായി ഇടപെട്ട മാധ്യമ പ്രവർത്തകർക്കു കൂടെ കളങ്കമായിത്തീർന്നു ആ പരിപാടി. അതുപോലെ നിപ്പാ ആണെന്നു തിരിച്ചറിഞ്ഞതു മുതൽ സ്വന്തം ജീവൻ വകവയ്ക്കാതെ അപരനു വേണ്ടി സമർപ്പിച്ചു കൊണ്ടു കർമ്മ നിരതരായിരിക്കുന്ന ആരോഗ്യ പ്രവർത്തകരോടും ഇവിടത്തെ ആരോഗ്യ സംവിധാനത്തോടുമുള്ള അവഹേളനമാണിത്. മാധ്യമങ്ങളുടെ കയ്യടിയേക്കാൾ ജനങ്ങളുടെ ജീവനാണ് പ്രാധാന്യം. അതുകൊണ്ട് അപമാനമെന്നതിനേക്കാളുപരി ഇത്തരം തെറ്റിദ്ധാരണകൾ പരത്തുന്നത് നിപ്പ ഭീതിയിൽ നിന്നും സമൂഹത്തെ രക്ഷിക്കാനുള്ള സ്വന്തം പ്രവർത്തനങ്ങൾ കൂടുതൽ ദുഷ്കരമാക്കുമെന്ന ആശങ്കയാണ് ആരോഗ്യ പ്രവർത്തകർക്കുള്ളത്.

ഒരു ജനാധിപത്യ സമൂഹത്തിനകത്ത് മാധ്യമ ധാർമികതയെക്കുറിച്ച് ഉണ്ടായിരിക്കേണ്ട അടിസ്ഥാന സങ്കല്പങ്ങളെക്കുറിച്ചുള്ള ധാരണയില്ലായ്മയാണ് ഇത്തരം പ്രവണതകൾ വെളിപ്പെടുത്തുന്നത്. ഏതു വിഷയവും സെൻസേഷണലൈസ് ചെയ്ത് റേറ്റിംഗ് കൂട്ടുക എന്നതാകരുത് മാധ്യമ പ്രവർത്തകരെ പ്രചോദിപ്പിക്കേണ്ട കാര്യം. അതുകൊണ്ട് ഇത്തരം തെറ്റുകൾ തിരുത്തണമെന്നും വസ്തുതകൾ വസ്തുതകളായി ജനങ്ങളുടെ മുൻപിൽ എത്തിക്കണമെന്നും അഭ്യർഥിക്കുന്നു. അല്ലെങ്കിൽ, ഈ അവസരത്തിൽ മാത്രമല്ല, ഇനിയങ്ങോട്ടും ഇത്തരം മാധ്യമ ഇടപെടലുകൾ മനുഷ്യനന്മയ്ക്കു മുന്നിൽ വലിയ വെല്ലുവിളികളായി നിലനിൽക്കും എന്നതിൽ സംശയമില്ല.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ദുഷ്ടത മാത്രം കാണുന്ന കണ്ണുകളുണ്ട്, അവരോടാണ്; ഇവരുടെ ജീവിതം വാട്‌സ്ആപ്പിലല്ല, യഥാര്‍ത്ഥ രോഗിയോടൊപ്പം; നിപ ബാധിതരെ ചികിത്സിക്കുന്നവരെക്കുറിച്ച് തന്നെ തന്നെ

ആരാധകന്റെ നിപ മരണത്തിലെ അനുശോചനത്തില്‍ ഒതുക്കരുത് മോഹന്‍ലാല്‍ താങ്കളുടെ സാമൂഹ്യഇടപെടല്‍

നിപയില്‍ വിറങ്ങലിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഈ യുവാക്കളുടേത് ജീവന്‍ വെച്ചുള്ള കളിയാണ്

ഞങ്ങളുടെ അജന്യമോള്‍ ജീവിതത്തിലേക്ക്; നിപ ബാധിച്ച നഴ്‌സിങ്ങ് വിദ്യാര്‍ഥിനിയുടെ നിലമെച്ചപ്പെടുന്നു

This post was last modified on June 4, 2018 12:32 pm