X

റേപ്പ് ചെയ്യപ്പെട്ട അനിയത്തിയെ അങ്ങേർക്കുതന്നെ കെട്ടിച്ചുകൊടുത്ത മാധവൻകുട്ടി; അങ്ങേക്ക് നീണ്ട നടുവിരൽ നമസ്കാരം: ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു

മാളവിക രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ പോസ്റ്റാണ് ഇത്തരത്തിൽ ചർച്ചയാകുന്നത്

മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ഹിറ്റ്ലർ ചിത്രത്തിലെ സ്ത്രീ വിരുദ്ധതത തുറന്നുകാട്ടിയ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ചിത്രത്തിൽ സോമൻ ചെയ്ത കഥാപാത്രം മമ്മൂട്ടി ചെയ്ത കഥാപാത്രമായ മാധവൻകുട്ടിയുടെ സഹോദരിയെ പീഡിപ്പിക്കുന്നതും ശേഷമുള്ള സംഭവവികാസങ്ങളാണ് ചർച്ചയായത്. മാളവിക രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ പോസ്റ്റാണ് ഇത്തരത്തിൽ ചർച്ചയാകുന്നത്. ഫേസ്ബുക്ക് സിനിമ കൂട്ടായ്മയായ മൂവി സ്ട്രീറ്റ് ഗ്രൂപ്പിലാണ് കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഒരിടത്തൊരു പെൺകുട്ടി ട്യൂഷൻ പഠിക്കാൻ പോവുന്നു. ലാൽ കൃഷ്ണ വിരാടിയാരുടെ ഭാഷയിൽ പറഞ്ഞാൽ, കണ്ണിൽ നോക്കി പഠിപ്പിക്കേണ്ട അധ്യാപകൻ നെഞ്ചിൽ നോക്കി പഠിപ്പിക്കുന്നു. ആരുമില്ലാത്ത നേരം നോക്കി അവളെ കയറി പിടിക്കുന്നു. എന്നിട്ട് ചോദിക്കാൻ വരുന്ന അവളുടെ ചേട്ടനോട് പറയുവാ, “അവളൊന്ന് ഒച്ചവെച്ചിരുന്നേൽ ഞാൻ ഉണർന്നേനെ എന്ന് “!

ജനനം മുതൽ വിവാഹം വരെ, sex എന്നോ എന്തിന്, പ്രേമം എന്നുപോലും കേൾപ്പിക്കാതെ, അറിയിക്കാതെ, ചിന്തിപ്പിക്കാതെ ഈ സമൂഹം വളർത്തുന്ന ഒരു പെൺകുട്ടിക്ക് ആദ്യമായി ഒരു പുരുഷൻ തൊടുമ്പോൾ എന്താണ് തോന്നുക എന്നറിയാമോ? പകപ്പാവുണ്ടാവാം, അമ്പരപ്പുണ്ടാവാം, കൗതുകം വരെയുണ്ടാവാം. എന്നാൽ ഏറ്റവും കൂടുതൽ ഉണ്ടാവുക അതിഭീകരമായ ഭയമാണ്. ചോര കട്ടപിടിക്കുന്ന, അസ്ഥികൾ മരവിക്കുന്ന തണുപ്പ്. ആ അവളാണ്, ഒന്ന് ഒച്ചവെച്ചിരുന്നെങ്കിൽ എന്നയാൾ പറയുന്നത്. അവളൊരു ഊമ ആയിരുന്നെങ്കിലോ? മെന്റലി റീടാർഡെഡ് ആയിരുന്നെങ്കിലോ? എങ്കിൽ ആ അധ്യാപകൻ ചെയ്തത് തെറ്റായിപ്പോയി എന്ന് നമ്മൾ പറഞ്ഞേനെ അല്ലെ? അതാണ്‌, ഈ സമൂഹത്തിൽ റേപ്പ് ചെയ്യപെട്ടാലും എന്ത് അഭ്യൂസിനിരയായാലും അവളപ്പോ തന്നെ പ്രതികരിക്കണം. അല്ലെങ്കിൽ അവൾ അർഹിക്കുന്ന എമ്പതി നമുക്കൊക്കെ തോന്നണമെങ്കിൽ സ്വന്തമായൊരു ബോധം അവൾക്കുണ്ടാവരുത്. അല്ലാത്തപക്ഷം ബാക്കിയുള്ളതെല്ലാം അവളുടെ കൂടെ സമ്മതപ്രകാരം നടന്നതാണ്. അതുകൊണ്ടാണല്ലോ #metoo ആരോപണങ്ങളോട് നമുക്കിത്ര അസഹിഷ്ണുത.

ഇതേ ഗ്രൂപ്പിൽവന്ന സമാനമായൊരു പോസ്റ്റിന്റെ അടിയിൽ വന്ന കമെന്റുകൾക്കുള്ള മറുപടിയായിട്ടാണ് ഈ പോസ്റ്റ്‌. മാന്സ്പ്ലയിനിങ്ങിന്റെ അതിതീവ്രമായ അവസ്ഥയാണ് കമെന്റുകൾ മുഴുവൻ. നിങ്ങൾക്ക് അറിയാത്ത, empathise ചെയ്യാൻ കഴിയാത്ത കാര്യങ്ങളിൽ ഇത്ര ക്രൂരമായ അഭിപ്രായങ്ങൾ പറയാൻ നിങ്ങളെ പ്രാപ്തരാക്കുന്നത് എന്താണ്? അല്ലെങ്കിൽ ആരാണ്? “റേപ്പ് നടന്നില്ലാലോ “, “അവൾക്കും സമ്മതം ആയിരുന്നില്ലേ ” എന്നൊക്കെ ചിന്തിക്കുന്നതിന്മുൻപ് അയാൾ കാണിച്ചത് എത്ര വെല്ല്യ തെമ്മാടിത്തരമാണ് എന്ന് നീയൊന്നും ആലോചിക്കാത്തതെന്താണ്?

അനിയത്തിയെ അങ്ങേര്ക്കുതന്നെ കെട്ടിച്ചുകൊടുത്ത ഹിറ്റ്ലർ മാധവൻ കുട്ടി, അങ്ങേയ്ക്കൊരു നീണ്ട നടുവിരൽ നമസ്കാരം