വിദേശവനിതയെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭർത്താവ് ആൻഡ്ര്യൂ ജോനാഥൻ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. കേസന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കാട്ടി ഇദ്ദേഹം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. രജിസ്ട്രേഡായി അയച്ച ഈ കത്തിന് മറുപടിയൊന്നും കുട്ടിയില്ല. ഈ സാഹചര്യത്തിലാണ് ആൻഡ്ര്യൂവിന്റെ നടപടി.
തന്റെ ഹരജിയിൽ തീർപ്പുണ്ടാകുന്നതു വരെ പൊലീസിന്റെ കുറ്റപത്രം സമർപ്പിക്കൽ തടയണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തന്റെ പങ്കാളിയെ കൊലപ്പെടുത്തിയ സംഘത്തിൽ നാലു പേരുണ്ടായിരുന്നെന്നാണ് ആദ്യം പൊലീസ് പറഞ്ഞത്. ഇതിൽ രണ്ടുപേരെ മാത്രമാണ് പിടികൂടിയത്. പൊലീസ് പല കാര്യങ്ങളിലും വ്യക്തത വരുത്തുന്നില്ലെന്നും ആൻഡ്ര്യൂ ആരോപിച്ചു.
ശിരസ്സറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഇതിനുപയോഗിച്ച ആയുധം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും ആൻഡ്ര്യൂ ചൂണ്ടിക്കാട്ടി.
മാർച്ച് 14ന് കാലത്താണ് വിദേശവനിതയെ കാണാതായത്. ഈ യുവതി ക്രൂരമായ ബലാൽസംഗത്തിന് ഇരയായിരുന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. രണ്ട് പ്രതികളെയാണ് കേസിൽ ഇതുവരെ പിടികൂടിയിട്ടുള്ളത്. കേസിന്റെ തുടക്കം മുതലേ പൊലീസ് പുലർത്തിയ ഉദാസീനത വിവാദമായിരുന്നു.
This post was last modified on June 23, 2018 4:06 pm