ഇന്ത്യയിൽ ഏറ്റവും മികച്ച ഭരണനിർവ്വഹണം നടക്കുന്ന സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വിചാരകേന്ദ്രമായ പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ് 2018 പുറത്തിറക്കിയ വിശകലന റിപ്പോർട്ടിലാണ് കേരളത്തിന്റെ ഭരണനിർവ്വഹണ സംവിധാനത്തിന് അംഗീകാരം കിട്ടിയിരിക്കുന്നത്. വലിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം ഏറ്റവും മുമ്പിലെത്തിയത്.
ചെറിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ഹിമാചൽ പ്രദേശാണ് ഒന്നാംസ്ഥാനത്തുള്ളത്. ത്രിപുരയും മിസോറാമും ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ വരുന്നു.
വലിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളം കഴിഞ്ഞാൽ രണ്ടാമത് വരുന്നത് തമിഴ്നാടാണ്. തൊട്ടു പിന്നാലെ തെലങ്കാനയും കർണാടകവും വരുന്നു.
വിവിധ ഉറവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന ഡാറ്റയിൽ ആഴത്തിലുള്ള വിശകലനങ്ങൾ നടത്തിയാണ് ഭരണനിർവ്വഹണ സംവിധാനങ്ങളുടെ മേന്മയും പോരായ്മയും കണ്ടെത്തുന്നത്.
1994ൽ വിഖ്യാത സാമ്പത്തികശാസ്ത്രജ്ഞനായ സാമൂവൽ പോൾ സ്ഥാപിച്ച വിചാരകേന്ദ്രമാണ് പബ്ലിക് അഫയേഴ്സ് ഇൻഡക്സ്. ഈ സ്ഥാപനം രാജ്യത്ത് ഒരു മികച്ച ഭരണനിർവ്വഹണ സംവിധാനമുണ്ടാക്കാനുള്ള അഭിപ്രായരൂപീകരണം നടത്താനാണ് പ്രയത്നിക്കുന്നത്.
ഏറ്റും മോശമായ ഭരണനിർവ്വഹണം നടക്കുന്ന സംസ്ഥാനങ്ങൾ മധ്യപ്രദേശ്, ജാർഖണ്ഡ്, ബിഹാർ എന്നിവയാണ്.
ചെറിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മോശം ഭരണനിർവ്വഹണം നടക്കുന്നത് നാഗാലാൻഡ്, മണിപ്പൂർ, മേഘാലയ എന്നിവിടങ്ങളിലാണ്.
മുൻ ഐഎസ്ആർഒ ചെയർമാൻ കെ കസ്തൂരിരംഗനാണ് ഈ സംഘടനയുടെ ചെയർമാൻ.
Leave a Comment